Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഏഴ് സ്ഥാനാര്‍ത്ഥികളുമായി ഒവൈസി ബംഗാളിലേക്ക്

1 min read

ഐഎസ്എഫ് നേതാവ് അബ്ബാസ് സിദ്ദിഖിയുമായുള്ള സഖ്യ സാധ്യതകള്‍ അവസാനിച്ചതിനാല്‍ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കാന്‍ എഐഐഎം തീരുമാനിച്ചു. ഇത് മണ്ഡലങ്ങളിലെ മുസ്ലീം വോട്ടുകളില്‍ ഭിന്നത സൃഷ്ടിക്കും.

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് സ്ഥാനാര്‍ത്ഥികളെ ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയുടെ അഖിലേന്ത്യാ മജ്ലിസ് ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഐഎം) പ്രഖ്യാപിച്ചു. തെലങ്കാന തലസ്ഥാനത്തിന് പുറത്തേക്ക് എഐഐഎമ്മിന്‍റെ സ്വാധീനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. ഫര്‍ഫുറ ഷെരീഫിലെ അബ്ബാസ് സിദ്ദിഖിയുമായി സഖ്യസാധ്യതകള്‍ ഒവൈസി മുന്‍പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഒവൈസിയുടെ പാര്‍ട്ടി ഒറ്റയ്ക്ക് പോകാന്‍ തീരുമാനിച്ചു. സിദ്ദിഖി കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും തന്‍റെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന്‍റെ (ഐഎസ്എഫ്) പങ്കാളികളായി തെരഞ്ഞെടുക്കുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും എതിരായി മത്സരിക്കാനുള്ള ഒരു വലിയ “മതേതര സഖ്യം”രൂപീകരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് -എഐഐഎം ശത്രുത കാരണം രൂപീകരിക്കാന്‍ കഴിഞ്ഞില്ല. കൂടാതെ ഒവൈസിയുടെ സ്വതന്ത്രമായ നീക്കങ്ങള്‍ മുസ്ലീം വോട്ടുകളില്‍ വിഭജനത്തിന് കാരണമായേക്കും.

പശ്ചിമ ബംഗാള്‍ നിയമസഭയില്‍ 294 സീറ്റുകളാണുള്ളത്. മുര്‍ഷിദാബാദിലെ ജലംഗി, സാഗര്‍ദിഗി, ഭരത്പൂര്‍ എന്നിവ എഐഐഎം മത്സരിക്കുന്ന സീറ്റുകളില്‍ ഉള്‍പ്പെടുന്നു.ജനസംഖ്യയില്‍ യഥാക്രമം 73 ശതമാനം, 62 ശതമാനം, 55 ശതമാനം എന്നിങ്ങനെയാണ് ഇവിടെ മുസ്ലീങ്ങള്‍. നിലവില്‍ ജലംഗിയില്‍ സിപിഐയും (മാര്‍ക്സിസ്റ്റ്), സാഗാര്‍ദിഗിയില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഭരത്പൂരില്‍ കോണ്‍ഗ്രസുമാണ് വിജയിച്ചിട്ടുള്ളത്. ഈ സമവാക്യത്തിന് ഒവൈസിയുടെ രംഗപ്രവേശത്തോടെ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ മൂന്ന് നിയമസഭാ വിഭാഗങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസിന് ലീഡ് ഉണ്ടായിരുന്നു എന്നതും വസ്തുതയാണ്.

മാള്‍ഡയിലെ,റാത്തുവ, മലാതിപൂര്‍ എന്നിവിടങ്ങളില്‍ എഐഐഎം മത്സരിക്കുന്നു. ഇരുസീറ്റുകളിലും ഏകദേശം 65 ശതമാനം മുസ്ലീം ജനസംഖ്യയുള്ളതാണ്. 2016 ല്‍ കോണ്‍ഗ്രസ് ഇവിടെ രണ്ടിടത്തും വിജയിച്ചിരുന്നു. 2019 ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് റാത്തുവയില്‍ ജയിച്ചു.47 ശതമാനം മുസ്ലീം ജനസംഖ്യയുള്ള നോര്‍ത്ത് ദിനാജ്പൂരിലെ ഇത്താഹറിലും ഒവൈസി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. ഇപ്പോള്‍ മണ്ഡലം തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പക്കലാണ്. ഏഴാമത്തെ നിയോജകമണ്ഡലം പശ്ചിമ ബര്‍ദ്വാനിലെ അസന്‍സോള്‍ നോര്‍ത്ത് ആണ്. പ്രാഥമികമായി ഹിന്ദി സംസാരിക്കുന്ന പോക്കറ്റാണ് ഇത്, മുസ്ലിംകള്‍ ഭൂരിപക്ഷമില്ലാത്ത ഏഴ് മണ്ഡലങ്ങളില്‍ ഒന്ന്.

ഒവൈസിയുടെ ബംഗാള്‍ അരങ്ങേറ്റം അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെ ബീഹാര്‍ പരീക്ഷണത്തിന്‍റെ അടുത്ത ഘട്ടമാണ്. അവിടെ – സംസ്ഥാനത്തെ കന്നി നിയമസഭാ തെരഞ്ഞെടുപ്പില്‍ – എഐഐഎം മത്സരിച്ച 20 സീറ്റുകളില്‍ അഞ്ചെണ്ണത്തില്‍ വിജയിച്ചു.

ഒവൈസി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഐഎസ്എഫ് പ്രസിഡന്‍റ് നൗഷാദ് സിദ്ദിഖി തന്‍റെ പാര്‍ട്ടിക്ക് എഐഐഎമ്മുമായി ഒരു രാഷ്ട്രീയ ബന്ധവുമില്ലെന്ന് പറഞ്ഞു. ഐഎസ്എഫ് സ്ഥാപകനും ഫര്‍ഫുര ഷെരീഫ് പുരോഹിതനുമായ അബ്ബാസ് സിദ്ദിഖിയുടെ സഹോദരനാണ് നൗഷാദ്.
ഒവൈസി ജനുവരിയില്‍ ഫര്‍ഫുറ ഷെരീഫ് സന്ദര്‍ശിച്ചിരുന്നു. അതിനുശേഷം ഒവൈസിയും സിദ്ദിഖിയും ഒരു സഖ്യത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമായില്ല.തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്ന് സിദ്ദിഖി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് ഞങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഇടതുപക്ഷത്തോടൊപ്പം ആയിരിക്കാന്‍ തീരുമാനിച്ചുവെന്നും കോണ്‍ഗ്രസ് ആ സഖ്യത്തിന്‍റെ ഭാഗമാണ്.

“ഞാന്‍ ഒവൈസി സാഹിബുമായി ഒരു ചര്‍ച്ച നടത്തി, പിന്നീട് എന്‍റെ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. അതിനുശേഷം എന്നെ വോട്ട് കതുവ (വോട്ട് കട്ടര്‍) എന്ന് മുദ്രകുത്തി. അത്തരമൊരു ആരോപണത്തിനെതിരെ എനിക്ക് എന്തെങ്കിലും ചെയ്യേണ്ടിവന്നു, അതിനാലാണ് ഞാന്‍ ഇടതുപാര്‍ട്ടികളുമായി പോകാന്‍ തീരുമാനിച്ചത്. ബിജെപിയുടെ ബി ടീം എന്ന് വിളിക്കാനോ തിരിച്ചറിയാനോ ഞാന്‍ ആഗ്രഹിച്ചില്ല, “അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുര്‍ഷിദാബാദിലെ ചില സീറ്റുകളില്‍ ഐ.എസ്.എഫ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവരുടെ വോട്ടെടുപ്പ് തയ്യാറെടുപ്പുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ നൗഷാദ് പറഞ്ഞു. ‘മുര്‍ഷിദാബാദിലെ രണ്ട് സീറ്റുകള്‍ക്കായി കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഞങ്ങള്‍ അസന്‍സോള്‍ നോര്‍ത്തില്‍ മത്സരിക്കുന്നു, “അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3