സത്യപ്രതിജ്ഞ ലളിതമായിരിക്കുമെന്ന് സ്റ്റാലിന്‍
1 min read![](https://futurekerala.in/wp-content/uploads/2021/05/Future-KErala-Swearing-in-ceremony-will-be-simple-says-DMK-chief-Stalin.jpg)
ചെന്നൈ: മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വളരെ ലളിതമായിരിക്കുമെന്ന് നിയുക്ത തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്‍റുമായ എം.കെ. സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ ആറിന് നടന്ന തമിഴ്നാട്ടില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ മികച്ച വിജയമാണ് സ്വന്തമാക്കിയത്. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങള്‍ ചൊവ്വാഴ്ച യോഗം ചേരുമെന്നും തങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കുമെന്നും സ്റ്റാലിന്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം സത്യപ്രതിജ്ഞ ചെയ്യുന്ന തീയതി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കും.സംസ്ഥാനത്തെ രൂക്ഷമായ കോവിഡ് -19 പാന്‍ഡെമിക് സാഹചര്യം കണക്കിലെടുത്താണ് സത്യപ്രതിജ്ഞ ലളിതമാക്കിയത്.
മികച്ച വിജയം നേടാന്‍ ഡിഎംകെയെ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് പുതിയ സര്‍ക്കാര്‍ വോട്ടര്‍മാരുടെ പ്രതീക്ഷകള്‍ നിറവേറ്റുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.അന്തരിച്ച മുഖ്യമന്ത്രിയും ഡിഎംകെ മുന്‍ പ്രസിഡന്‍റുമായ എം.കരുണനിധിയുടെ പാതയായിരിക്കും പുതിയ സര്‍ക്കാര്‍ പിന്തുടരുക.
ജയലളിതയും കരുണാനിധിയും ഇല്ലാത്ത തമിഴകത്താണ് ഇക്കുറി വോട്ടെടുപ്പ് നടന്നത്. അന്തരിച്ച ഇരുനേതാക്കളും തങ്ങളുടെ മാസ്മരിക പ്രഭാവം കൊണ്ട് ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ ശേഷിയുള്ളവരായിരുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ സാധാരണ നേതാക്കള്‍ തമ്മിലായിരുന്നു പോരാട്ടം. അവിടെ ഡിഎംകെയ്ക്ക് തുടക്കത്തില്‍ തന്നെ മേധാവിത്വം നേടാനായത് പത്ത് വര്‍ഷം നീണ്ട എഐഎഡിഎംകെയുടെ ഭരണം സൃഷ്ടിച്ച വികാരങ്ങളായിരുന്നു. അതില്‍നിന്ന് മുന്നേറാന്‍ ഡിഎംകെയ്ക്ക് സാധിച്ചു. പ്രതിരോധിക്കുന്നതില്‍ ഭരണപക്ഷം പരാജയപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ തന്ത്രങ്ങള്‍ക്ക് ജനങ്ങളെ ഒപ്പം നിര്‍ത്താനായില്ല.തമിഴ്നാട്ടില്‍ എക്സിറ്റ് പോള്‍ പ്രവചനം പോലെതന്നെ വിജയം ഡിഎംകെയ്ക്ക് ഒപ്പം നിന്നു. എഐഎഡിഎംകെയുടെ അട്ടിമറിസ്വപ്നങ്ങള്‍ സ്വപ്നങ്ങളായി തന്നെ അവശേഷിച്ചു.
തമിഴകത്തിന്‍റെ ആരാധനാ വിഗ്രഹമായിരുന്ന എംജിആര്‍ ആണ് ജയലളിതയെ തന്‍റെ രാഷ്ട്രീയ പിന്‍ഗാമിയായി തെരഞ്ഞെടുത്തു. 1972ല്‍ എംജിആര്‍ ഡിഎംകെ വിഭജിച്ച് സ്വന്തം പാര്‍ട്ടിയായ എഐഡിഎംകെ രൂപീകരിച്ചപ്പോള്‍ ആരാധകര്‍ അദ്ദേഹത്തെയാണ് പിന്തുടര്‍ന്നത്. എന്നാല്‍ എംജിആര്‍ അന്തരിച്ചപ്പോള്‍ ജയലളിതയെ അവര്‍ പുറത്താക്കി. എന്നാല്‍ ജനമനസുകളില്‍നിന്ന് അവരെ പുറത്താക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അവര്‍ മുഖ്യമന്ത്രിയായി. മറുവശത്ത് കരുണാനിധിയാകട്ടെ ഉജ്വല പ്രാസംഗികനായിരുന്നു. പ്രത്യയശാസ്ത്രം യുക്തിവാദമായിരുന്നുവെങ്കിലും ദ്രാവിഡ രാഷ്ട്രീയത്തിനകത്തും പുറത്തും അദ്ദേഹത്തെ ആരാധിക്കുന്നവര്‍ നിരവധിയായിരുന്നു. ഈ കാലഘട്ടത്തിനുശേഷം പ്രസംഗകലയില്‍ അത്ര പ്രഗല്‍ഭനല്ലാത്തനേതാവായ സ്റ്റാലിന്‍ തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയാവുകയാണ്. താരാധനയുടെ കാലം കഴിഞ്ഞതായി തമിഴ് ജനത തിരിച്ചറിയുന്നുണ്ടാകണം. തമിഴ്നാട്ടില്‍ പുതുചിന്തകള്‍ക്ക് വഴിതെളിച്ച കമല്‍ഹാസന്‍ പോലും പരാജയപ്പെട്ടു എന്നത് ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നു. ഒപ്പം ചെറു പാര്‍ട്ടികള്‍ക്ക് കാര്യമായ പിന്തുണ നല്‍കാന്‍ ജനങ്ങള്‍ തയ്യാറാകുന്നുമില്ല.
ഇത് കോവിഡ് കാലമാണ്. മഹാമാരിയുടെ നിയന്ത്രണത്തിനായി എന്തെല്ലാം നടപടികളാകും സ്റ്റാലിന്‍ സ്വീകരിക്കുക എന്നത് പ്രാധാന്യത്തോടെയാണ് സമൂഹം നോക്കിക്കാണുന്നത്. ഒപ്പം ചികിത്സയുടെയും പ്രതിരോധ കുത്തിവെയ്പ്പിന്‍റെയും കടമ്പകള്‍ കടക്കാനുണ്ട്.