Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നഗര സഹകരണ ബാങ്കുകള്‍ക്കായി ആര്‍ബിഐ വിദഗ്ധ സമിതി

1 min read

യുസിബികള്‍ക്ക് അനുവദനീയമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നതിനുള്ള സാധ്യതകളും സമിതി വിലയിരുത്തുന്നുണ്ട്

മുംബൈ: പ്രാഥമിക (നഗര) സഹകരണ ബാങ്കുകള്‍ക്കായി റിസര്‍വ് ബാങ്ക് ഒരു വിദഗ്ധ സമിതി രൂപീകരിച്ചു. ആര്‍ബിഐ-യുടെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍.എസ്. വിശ്വനാഥന്‍റെ അധ്യക്ഷതയിലുള്ള എട്ടംഗ സമിതി നഗര സഹകരണ ബാങ്കുകളെ (യുസിബി) സംബന്ധിച്ച് റിസര്‍വ് ബാങ്കും മറ്റ് അധികാരികളും സ്വീകരിച്ച നിയന്ത്രണ നടപടികളുടെ അഭിപ്രായങ്ങളും ഫലങ്ങളും വിലയിരുത്തുകയും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അവ യുസിബികളുടെ പ്രവര്‍ത്തനത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് വിശകലനം ചെയ്യുകയും ചെയ്യും.

സാമൂഹിക-സാമ്പത്തിക ലക്ഷ്യത്തിന്‍റെ അടിസ്ഥാനത്തില്‍ സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രധാന തടസ്സങ്ങളെയും വെല്ലുവിളികളും തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

നിലവിലെ റെഗുലേറ്ററി / സൂപ്പര്‍വൈസറി സമീപനം സമിതി അവലോകനം ചെയ്യുകയും മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഉചിതമായ നടപടികളും മാറ്റങ്ങളും ശുപാര്‍ശ ചെയ്യുകയും ചെയ്യും. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തില്‍ അടുത്തകാലത്ത് വരുത്തിയ ഭേദഗതികള്‍ കണക്കിലെടുത്തു കൊണ്ടായിരിക്കും ഈ അവലോകനമെന്നും റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറയുന്നു.

യുസിബികളുടെ വേഗത്തിലുള്ള പുനര്‍മൂല്യവത്കരണത്തിനും പരിഹാര പ്രക്രിയയ്ക്കും ഫലപ്രദമായ നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനൊപ്പം ഈ മേഖലയിലെ ഏകീകരണത്തിനുള്ള സാധ്യതകളും സമിതി വിലയിരുത്തും. വ്യത്യസ്ത നിയന്ത്രണ സംവിധാനങ്ങളുടെ ആവശ്യകതയും പരിശോധിക്കും. യുസിബികള്‍ക്ക് അനുവദനീയമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നതിനുള്ള സാധ്യതകളും സമിതി വിലയിരുത്തുന്നുണ്ട്.

മുന്‍ നബാര്‍ഡ് ചെയര്‍മാന്‍ ഹര്‍ഷ് കുമാര്‍ ഭന്‍വാല, ചാര്‍ട്ടേഡ് എക്കൗണ്ടന്‍റായ മുകുന്ദ് എം. ചിറ്റാലെ, ഐ.ഐ.എം ബാംഗ്ലൂരിലെ എം.എസ്. ശ്രീറാം തുടങ്ങിയവര്‍ സമിതിയിലെ അംഗങ്ങളായുണ്ട്. സഹകരണ തത്വങ്ങളും നിക്ഷേപകരുടെ താല്‍പ്പര്യവും വ്യവസ്ഥാപരമായ പ്രശ്നങ്ങളും സംബന്ധിച്ച് പഠിച്ച് സമിതി റിപ്പോര്‍ട്ട് നല്‍കുമെന്ന് കേന്ദ്ര ബാങ്ക് പറയുന്നു. ആദ്യ മീറ്റിംഗ് തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്.

Maintained By : Studio3