ആയുര്‍വേദ ചികിത്സയിലും സ്റ്റാര്‍ട്ടപ്പുകള്‍
കൊച്ചി: ആയുര്‍വേദ ചികിത്സയിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടെന്ന് തെളിയിക്കുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ യുണീക് ഐഡി സ്റ്റാര്‍ട്ടപ്പായ വെൽനസ്‌ലോക. രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി കേരളത്തില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയ ബെൽജിയം രാജകുടുംബാംഗം ഫ്രാൻസ്വാസ് ഓഫ് ചിമായിന്റെ സന്ദര്‍ശനവും ചികിത്സയും പൂര്‍ണമായും ക്രമീകരിച്ചത് വെൽനസ്‌ലോകയാണ്. ബെൽജിയം രാജകുടുംബാംഗം ഫിലിപ്പ് ഡി കാരമാൻ ചിമേയുടെ പത്നിയാണ് ഫ്രാൻസ്വാസ് രാജകുമാരി. ഇരുന്നൂറിലധികം ആയുർവേദ റിസോർട്ടുകളെയും ആശുപത്രികളെയും ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന ആധികാരികമായ വെൽനസ് പ്ലാറ്റ്‌ഫോമാണ് വെൽനസ്‌ലോക. ഓരോ വ്യക്തിയുടെ ചികിത്സാആവശ്യങ്ങള്‍ക്കും ബജറ്റിനും അനുയോജ്യമായ ചികിത്സാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വിദഗ്ധ ഡോക്ടർമാരുടെയും കൺസൾട്ടന്റുകളുടെയും സഹായം ഇവർ ഉറപ്പുവരുത്തുന്നു. സേവനങ്ങളുടെ ഗുണനിലവാരം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്നു എന്നതും, അതിഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന അവരുടെ പ്രതിനിധിയായി ചികിത്സാകാലയളവില്‍ പ്രവർത്തിക്കുന്നു എന്നതുമാണ് വെൽനസ്‌ലോകയുടെ പ്രത്യേകത. കേരളത്തിന്റെ തനതായ ആയുർവേദ ചികിത്സാ രീതികളോടുള്ള ആഗോള താല്പര്യവും മെഡിക്കൽ ടൂറിസം മേഖലയിലെ സംസ്ഥാനത്തിന്റെ വളർച്ചയും ബെല്‍ജിയം രാജകുമാരിയുടെ സന്ദർശനം സാക്ഷ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര സേവനത്തില്‍ വിശ്വാസ്യത ഏറെ ആവശ്യമുള്ള ഈ ബിസിനസ് വിജയകരമായി തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയുന്നത് സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മികവിനുള്ള അംഗീകാരമായാണെന്ന് കെഎസ് യുഎം വൃത്തങ്ങള്‍ പറഞ്ഞു. ആധികാരിക ആയുർവേദ ചികിത്സ തേടിയെത്തുന്ന വിദേശ സഞ്ചാരികൾക്കായി വിശ്വസനീയമായ പ്ലാറ്റ്‌ഫോം ഒരുക്കുന്നതിലാണ് വെൽനസ്‌ലോക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജകുമാരിയുടെ താല്പര്യങ്ങൾക്കും ശാരീരിക അവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ സംസ്ഥാനത്തെ മികച്ച ആയുർവേദ കേന്ദ്രം കണ്ടെത്തുകയും ചികിത്സാ കാലയളവിലുടനീളം വിദഗ്ധ സേവനം ഉറപ്പാക്കുകയും ചെയ്തു. കേവലം ഒരു ബുക്കിംഗ് പ്ലാറ്റ്‌ഫോം എന്നതിലുപരി, ഇവിടെയെത്തി തിരികെ പോകുന്നതു വരെ അതിഥികളുടെ പ്രതിനിധിയായാണ് സ്റ്റാർട്ടപ്പ് പ്രവർത്തിക്കുന്നത്. നൂറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന സംസ്ഥാനത്തിന്റെ ആയുർവേദ ചികിത്സാ പാരമ്പര്യവും ചികിത്സാകേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ പ്രാവീണ്യവും ശാസ്ത്രീയമായ രീതിയിലുള്ള ചികിത്സയും അന്താരാഷ്ട്ര തലത്തിൽ കൂടുതൽ സ്വീകാര്യത നല്‍കുന്നുണ്ട്. വിദേശ രാഷ്ട്രത്തലവന്മാര്‍, ആഗോള എംഎന്‍സി പോലുള്ള സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ കൃത്യമായ ഇടവേളകളില്‍ സംസ്ഥാനത്തെ ആയുര്‍വേദ മേഖലയില്‍ ചികിത്സാര്‍ഥം എത്താറുണ്ട്.
