Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ്-19 ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വകഭേദം എന്നാലെന്ത്

1 min read

നിലവില്‍ രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധി വര്‍ധനവിന്് പിന്നില്‍ വൈറസുകളിലെ വ്യതിയാനങ്ങളല്ല, മറിച്ച് ജനങ്ങളുടെ അശ്രദ്ധയാണ്

ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച നോവല്‍ കൊറോണ വൈറസ് വകഭേദത്തെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കിയത്. മഹാരാഷ്ട്രയില്‍ ഏതാണ്ട് 206ഓളം പേരിലും മറ്റ് ആറ് സംസ്ഥാനങ്ങളിലും ഈ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് കഴിഞ്ഞു. എന്നാല്‍ വൈറസുകളിലെ ജനിതക വ്യതിയാനവും അതിന്റെ ആഘാതവും ഇപ്പോള്‍ പറയുന്ന ഇരട്ട വ്യതിയാനവും എന്താണെന്ന് നമ്മളില്‍ പലര്‍ക്കും മനസിലായിട്ടുണ്ടാകില്ല.

 

എങ്ങനെയാണ് വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുന്നത്

മറ്റ് ജീവജാലങ്ങളെ പോലെ വൈറസുകളുടെ ജനിതക വിവരങ്ങളുടെ പകര്‍പ്പ് രൂപപ്പെടുമ്പോള്‍ പാകപ്പിഴ മൂലം സംഭവിക്കുന്ന സാധാരണ പ്രക്രിയയാണ് ജനികത വ്യതിയാനം. മിക്ക വ്യതിയാനങ്ങളും നിസ്സാരങ്ങളാണെങ്കിലും ചിലത് വൈറസിന്റെ സ്വഭാവ സവിശേഷതകളില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കും. പുതിയ വകഭേദങ്ങള്‍ കൂടുതല്‍ രോഗവ്യാപന ശേഷി പ്രകടിപ്പിക്കുന്നതും അപകടകാരിയാകുന്നതും ഇത്തരം വ്യതിയാനങ്ങളിലൂടെയാണ്.

ജീനോം സീക്വന്‍സിംഗിലൂടെയാണ് ജനിതക വ്യതിയാനം സംഭവിച്ച വൈറസ് പതിപ്പുകളെ അഥവാ വകഭേദങ്ങളെ കണ്ടെത്തുന്നത്. അവയില്‍ പ്രധാനപ്പെട്ടവയെ മൂന്നായി തരംതിരിക്കാം. വേരിയന്റ്‌സ് ഓഫ് ഇന്റെറസ്റ്റ് വിഭാഗത്തില്‍ പെട്ടവ വ്യാപന ശേഷി കൂടിയവയും രോഗനിര്‍ണയം, മരുന്നുകള്‍, വാക്‌സിന്‍ എന്നിവയുടെ ഫലപ്രാപ്തി കുറയ്ക്കുന്നവയും ആകാനിടയുള്ളവയാണ്. രോഗ പകര്‍ച്ചയിലും ചികിത്സകളിലും പുതിയ വകഭേഗങ്ങള്‍ ഉണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് പഠനങ്ങള്‍ പുരോഗമിക്കുന്നവയാണ് വേരിയന്റ്‌സ് അണ്ടര്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍ പെട്ട വൈറസുകള്‍. ഏറ്റവുമൊടുവില്‍ വേരിയന്റ്‌സ് ഓഫ് കണ്‍സേണ്‍ വിഭാഗത്തിലുള്ളവ രോഗവ്യാപന ശേഷിയും മരണനിരക്കും കൂടുതലും ചികിത്സാരീതികളെ ബാധിക്കുമെന്ന് തെളിയിക്കപ്പെട്ടതുമായ വകഭേദങ്ങളാണ്. അത്തരം വകഭേദങ്ങള്‍ക്കെതിരെ നിലവിലുള്ള പരിശോധന രീതികളിലും ചികിത്സയിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

ഇന്ത്യയില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച പുതിയ വകഭേദങ്ങള്‍

നോവല്‍ കൊറോണ വൈറസിന്റെ പ്രധാനപ്പെട്ട നാല് വകഭേദങ്ങളാണ് ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ മൂന്നെണ്ണം വിദേശത്ത് നിന്നുള്ളവയും ഒരെണ്ണം ഇന്ത്യയില്‍ വെച്ച് തന്നെ ജനിതക വ്യതിയാനം സംഭവിച്ചതുമാണ്. ഇതില്‍ യുകെ വകഭേദമാണ് ഇന്ത്യയില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പതിനെട്ടോളം സംസ്ഥാനങ്ങളിലായി 736 പേരിലാണ് യുകെ വകഭേദം കണ്ടെത്തിയിട്ടുള്ളത്. ഏഴ് സംസ്ഥാനങ്ങളിലെ 34 പേരില്‍ നോവല്‍ കൊറോണ വൈറസിന്റെ ആഫ്രിക്കന്‍ വകഭേദം കണ്ടെത്തിയിട്ടുണ്ട്. വാക്‌സിന്റെ ഫലപ്രാപ്തി കുറയ്ക്കാന്‍ ശേഷിയുള്ളവയാണ് ഇവ. ഒരാള്‍ക്ക് രോഗവ്യാപന ശേഷി കൂടുതലുള്ള ബ്രസീലിയന്‍ വകഭേദം സ്ഥിരീകരിച്ചു. ഈ മൂന്ന് വകഭേദങ്ങളെയും വേരിയന്റ്‌സ് ഓഫ് കണ്‍സേണ്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ വെച്ച് ജനിതക വ്യതിയാനം സംഭവിച്ച പുതിയ വകഭേദം ഏതാണ്ട് ആറ് മാസത്തോളമായി നമുക്കിടയിലുണ്ടെന്നാണ് ദേശീയ രോഗ നിയന്ത്രണ കേന്ദ്രം നല്‍കുന്ന സൂചന. രാജ്യത്തെ 70ഓളം ജില്ലകളില്‍ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഒരോ നൂറിലധികം സാംപിളുകളിലും ആറോളം വേരിയന്റ്‌സ് ഓഫ് ഇന്റെറസ്റ്റ് വിഭാഗത്തില്‍ പെട്ട വകഭേദങ്ങള്‍ കണ്ടെത്തിയതായും ഇതില്‍ ഒരെണ്ണത്തിന്് ഇരട്ട ജനിതക വ്യതിയാനം സംശയിക്കുന്നതായും ദേശീയ രോഗ നിയന്ത്രണ കേന്ദ്രം ഡയറക്ടര്‍ സുജീത് കുമാര്‍ സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. വൈറസിന്റെ സ്‌പൈക് പ്രോട്ടീനില്‍ നേരത്തെ തന്നെ കണ്ടെത്തിയ രണ്ട് വ്യതിയാനങ്ങളുടെ സ്വഭാവ സവിശേഷതകളാണ് ഈ വകഭേഗം പ്രകടിപ്പിക്കുന്നത്. L452R ,E484Q എന്നിങ്ങനെയാണ് ഈ വ്യതിയാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കോഡ്.

മഹാരാഷ്ട്രയില്‍ രണ്ടാം കോവിഡ് തരംഗത്തിന് ഇടയാക്കിയത് ഈ വകഭേദങ്ങളോ

നിലവില്‍ രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധി വര്‍ധനവിന് പിന്നില്‍ ഈ വകഭേദങ്ങള്‍ അല്ലെന്നാണ് സുജീത് കുമാര്‍ പറയുന്നത്. സാംപിളുകളുടെ ജീനോം സീക്വന്‍സിംഗില്‍ വിദേശത്തോ ഇന്ത്യയിലോ കണ്ടെത്തിയ വകഭേദങ്ങളെ കണ്ടെത്താനായിട്ടില്ലെന്നും അതിനാല്‍ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനവിന് പിന്നില്‍ ആ വകഭേദങ്ങള്‍ അല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. നാഗ്പൂരിലാണ് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വകഭേദം കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ഇവിടെ പരിശോധനയില്‍ കോവിഡ്-19 പോസിറ്റീവ് ആകുന്ന കേസുകളില്‍ ഇരുപത് ശതമാനം മാത്രമാണ് ഇരട്ട വ്യതിയാനം സംഭവിച്ച വകഭേദം മൂലമുള്ളത്. പകര്‍ച്ചവ്യാധിയിലെ അനിയന്ത്രിത വര്‍ധനവിന് പിന്നില്‍ ഈ വകഭേദമല്ലെന്നാണ് ഈ വിവരം സൂചിപ്പിക്കുന്നത്. ഒന്നാം കോവിഡ് തംരഗത്തില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകാതിരുന്ന ക്ലസ്റ്ററുകളിലാണ് ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൃത്യമായി മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവയില്‍ വരുത്തിയ വീഴ്ചയാണ് രാജ്യത്ത് രണ്ടാം കോവിഡ് തരംഗത്തിന് കാരണമായതെന്ന് സര്‍ക്കാര്‍ പറയുന്നു.

ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് വാക്‌സിന്‍ ഫലപ്രാപ്തിയെ ബാധിക്കുമോ

വാക്‌സിനുകളുടെ ഫലപ്രാപ്തിയെ പുതിയ വകഭേദങ്ങള്‍ എങ്ങനെ ബാധിക്കുമെന്നതില്‍ പഠനം നടന്നുകൊണ്ടിരിക്കുകയാണ്. വിദേശങ്ങളില്‍ കണ്ടെത്തിയ, ഇരട്ട വ്യതിയാനം സംഭവിച്ചത് ഉള്‍പ്പടെയുള്ള വകഭേദങ്ങള്‍ പ്രതിരോധ കുത്തിവെപ്പുകളുടെ ഫലപ്രാപ്തിയും പ്രതിരോധ ശേഷിയും കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. E484Q വ്യതിയാനത്തിന് ആന്റിബോഡി ന്യൂട്രലൈസേഷനെ (ശരീരത്തിലെ ആന്റിബോഡികളുടെ രോഗാണുക്കളെ നീര്‍വീര്യമാക്കുന്ന പ്രവര്‍ത്തനം)പ്രതിരോധിക്കാനാകുമെന്നും L452R  വ്യതിയാനം രോഗവ്യാപന ശേഷി വര്‍ധിപ്പിക്കുമെന്നും ഡൗണ്‍ ടു എര്‍ത്ത് എന്ന ആരോഗ്യ, ശാസ്ത്ര വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പൂനൈയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെട്ടിട്ടുണ്ട്. പരീക്ഷണങ്ങള്‍ക്കായി വ്യതിയാനം സംഭവിച്ച വൈറസിനെ വേര്‍തിരികകാനുള്ള ശ്രമത്തിലാണ് വൈറളോജി ഇന്‍സ്റ്റിറ്റ്യൂട്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വാക്‌സിന്‍ ഫലപ്രാപ്തിയില്‍ വൈറസ് വകഭേദങ്ങള്‍ക്കുള്ള സ്വാധീനത്തെ കുറിച്ചുള്ള പഠനങ്ങള്‍ ഇന്‍ -വിട്രോ (കൃത്രിമമായി) രീതികളിലാണ് നടന്നുവരുന്നത്. വാക്‌സിന്‍ സ്വീകരിച്ച വ്യക്തികളുടെ രക്ത സാംപിളുകളില്‍ വൈറസിനെ കടത്തിവിട്ടാണ് ഇവിടെ ആന്റിബോഡികളുടെ രോഗപ്രതിരോധ പ്രവര്‍ത്തനം മനസിലാക്കുന്നത്. മനുഷ്യരിലുള്ള പരീക്ഷണമാണ് കൂടുതല്‍ കൃത്യമായ ഫലങ്ങള്‍ നല്‍കുകയുള്ളുവെങ്കിലും വളരെ കഠിനമാണെന്നതിനാല്‍ മാസങ്ങള്‍ കൊണ്ട് മാത്രമേ ഫലം അറിയാന്‍ സാധിക്കുകയുള്ളുവെന്നതിനാലും ഇന്‍-വിട്രോ രീതിയെയാണ് ഇത്തരം പരീക്ഷണങ്ങള്‍ക്ക് പൊതുവെ ഗവേഷകര്‍ ആശ്രയിക്കുന്നത്.

ജനിതക വ്യതിയാനം സംഭവിച്ച വകഭേദങ്ങളില്‍ നിന്ന് എങ്ങനെ ഒഴിഞ്ഞുനില്‍ക്കാം

സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, ശുചിത്വം പാലിക്കല്‍, വാക്‌സിനെടുക്കല്‍ തുടങ്ങി കോവിഡ് മര്യാദകള്‍ കൃത്യമായി പാലിക്കുക മാത്രമാണ് കോവിഡ്-19ല്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനുള്ള മികച്ച മാര്‍ഗം. വ്യതിയാനം സംഭവിച്ച പുതിയ വകഭേദങ്ങള്‍ ഉള്‍പ്പടെയുള്ള വൈറസുകളുടെ വ്യാപനം കുറയ്ക്കുമെന്ന് മാത്രമല്ല, ജനിതക ഘടനയില്‍ വ്യതിയാനം വരുത്താനുള്ള അവസരങ്ങള്‍ വൈറസിന് കുറയുമെന്നതും കോവിഡ് മര്യാദകള്‍ പാലിക്കുന്നതിന്റെ നേട്ടമാണ്.

  കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹീറോ മോട്ടോകോര്‍പ്പും തമ്മിൽ ധാരണാപത്രം
Maintained By : Studio3