മുത്തൂറ്റ് ഫിനാൻസിന്റെ ആദ്യപാദസംയോജിത അറ്റാദായം 2,825 കോടി രൂപയായി ഉയർന്നു
കൊച്ചി: 2026 ജൂൺ 30-ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച പ്രകടനവുമായി മുത്തൂറ്റ് ഫിനാൻസ്. കമ്പനിയുടെ സംയോജിത അറ്റാദായത്തിലും വായ്പാ ആസ്തിയിലും മികച്ച വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. സംയോജിത വായ്പാ ആസ്തി 43 ശതമാനം വാർഷിക വളർച്ചയോടെ 1,91,532 കോടി രൂപയിലെത്തി. 57,594 കോടി രൂപയുടെ വളർച്ചയാണ് ഈ പാദത്തിൽ മാത്രമായി ഉണ്ടായത്. സംയോജിത അറ്റാദായം 43 ശതമാനം വർദ്ധനവോടെ 2,825 കോടി രൂപയായി. സംയോജിത സ്വർണ്ണ പണയ വായ്പാ ആസ്തി 48 ശതമാനം ഉയർന്ന് 1,75,527 കോടി രൂപയായി. ഈ പാദത്തിലെ വളർച്ച 56,767 കോടി രൂപയാണ്. മുത്തൂറ്റ് ഫിനാൻസിൻറെ മാത്രം വായ്പാ ആസ്തി 43 ശതമാനം വർധിച്ച് 1,72,053 കോടി രൂപയായി. അറ്റാദായം 25 ശതമാനം വർധിച്ച് 2,550 കോടി രൂപയായി. സ്വർണ്ണ പണയ വായ്പാ ആസ്തി 44 ശതമാനം വാർഷിക വളർച്ചയോടെ 1,63,298 കോടി രൂപയായി. 4,82,707 പുതിയ ഉപഭോക്താക്കൾക്കായി 8,937 കോടി രൂപയുടെ സ്വർണ്ണ പണയ വായ്പകൾ വിതരണം ചെയ്തു. ഒരു ശാഖയിലെ ശരാശരി സ്വർണ്ണപ്പണയ ആസ്തി 32.47 കോടി രൂപയാണ്. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഗ്രൂപ്പ് മൊത്തം 86 പുതിയ ശാഖകൾ തുറന്നു. മുത്തൂറ്റ് ഫിനാൻസിന്റെ മൊത്തം വായ്പ ആസ്തി എക്കാലത്തെയും ഉയർന്ന നിരക്കായ 1,91,532 കോടി രൂപയിൽ എത്തിയതായി മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ്ജ് ജേക്കബ് മുത്തൂറ്റ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ നിരന്തരമായ വിശ്വാസവും ഡിജിറ്റൽ പരിവർത്തനങ്ങളിലെ വേഗതയും ഈ നേട്ടത്തിന് കാരണമായതായി അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണ്ണ വായ്പാ രംഗത്തെ കമ്പനിയുടെ നേതൃത്വവും, മികച്ച പ്രവർത്തനക്ഷമതയും, ഉപഭോക്തൃ ബന്ധങ്ങളുമാണ് ഈ വളർച്ചയ്ക്ക് അടിത്തറയെന്നും സാങ്കേതികവിദ്യയിലുള്ള തുടർച്ചയായ നിക്ഷേപങ്ങളും സുഗമമായ ക്ലെയിം പ്രക്രിയകളും ഉപഭോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ടെന്നും മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് അറിയിച്ചു.
