Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വായ്പാ ലഭ്യത ഉയര്‍ത്താന്‍ നടപടികളുമായി ആര്‍ബിഐ

1 min read

എന്‍ബിഎഫ്സികള്‍ക്ക് പിഎസ്എല്‍ 6 മാസം കൂടി, വ്യക്തിഗത കാര്‍ഷിക വായ്പാ പരിധി ഉയര്‍ത്തി, വാര്‍ഷികാടിസ്ഥാനത്തില്‍ ‘സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സൂചിക’ പുറത്തിറക്കും, അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലിക്വിഡിറ്റി പിന്തുണ, വാര്‍ഷികാടിസ്ഥാനത്തില്‍ ‘സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സൂചിക’ പുറത്തിറക്കും

ന്യൂഡെല്‍ഹി: എന്‍ബിഎഫ്സികള്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കുന്നത് മുന്‍ഗണന മേഖലാ വായ്പ (പിഎസ്എല്‍) എന്നു വിഭാഗീകരിക്കുന്നതിന്‍റെ കാലാവധി റിസര്‍വ് ബാങ്ക് നീട്ടി. സെപ്റ്റംബര്‍ 30 വരെയുള്ള ആറുമാസത്തേക്കാണ് കാലാവധി നീട്ടിയിട്ടുള്ളത്. കൃഷി, എംഎസ്എംഇ, ഭവന നിര്‍മ്മാണ മേഖലകള്‍ക്കുള്ള വായ്പയുടെ തുടര്‍ച്ചയായ ലഭ്യത ഉറപ്പുവരുത്തുന്നതിന്‍റെയും വേഗത്തിലുള്ള സാമ്പത്തിക വീണ്ടെടുക്കലിനെ സഹായിക്കുന്നതിന്‍റെയും ഭാഗമായാണ് നടപടി.

താഴേത്തട്ടില്‍ വായ്പാ സേവനം നല്‍കുന്നതില്‍എന്‍ബിഎഫ്സികള്‍ വഹിച്ച പങ്ക് തിരിച്ചറിഞ്ഞ് 2019 ഓഗസ്റ്റിലാണ് രജിസ്റ്റര്‍ ചെയ്ത എന്‍ബിഎഫ്സികള്‍ക്ക് (എംഎഫ്ഐ ഒഴികെയുള്ള) നല്‍കുന്ന വായ്പ പിഎസ്എലായി വിഭാഗീകരിക്കാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകളെ അനുവദിച്ചത്. ബാങ്കിന്‍റെ മൊത്തം പിഎസ്എലിന്‍റെ 5 ശതമാനം വരെ ഇത്തരത്തില്‍ നല്‍കാം. കാര്‍ഷികം, എംഎസ്എംഇ, ഭവന നിര്‍മ്മാണം എന്നിവയ്ക്കുള്ള വായ്പാ ലഭ്യതയ്ക്കു വേണ്ടിയായിരുന്നു ഇത്. 2020 മാര്‍ച്ച് 31 വരെയായിരുന്നു ആദ്യം കാലാവധി നിശ്ചയിച്ചിരുന്നത്. പിന്നീട് 2021 മാര്‍ച്ച് 31 വരെ നീട്ടി, ഇതാണ് ഇപ്പോള്‍ വീണ്ടും 6 മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

2020 ഡിസംബറോടെ നിര്‍ദ്ദിഷ്ട മുന്‍ഗണനാ മേഖലകളിലേക്ക് വായ്പ നല്‍കുന്നതിനായി 37,000 കോടി രൂപ എന്‍ബിഎഫ്സികള്‍ക്ക് ബാങ്കുകള്‍ നല്‍കിയിട്ടുണ്ട്. കയറ്റുമതി, തൊഴില്‍ എന്നിവയുടെ കാര്യത്തില്‍ കാര്യമായ സംഭാവന നല്‍കുന്ന മേഖലകളെ പിന്തുണയ്ക്കാന്‍ എന്‍ബിഎഫ്സികളെ ഈ വിപുലീകരണം സഹായിക്കും.
കാര്‍ഷിക വായ്പയെ പ്രോത്സാഹിപ്പിക്കുന്നതിനായി, വ്യക്തിഗത കര്‍ഷകരുടെ വായ്പാ പരിധി വര്‍ധിപ്പിക്കാനും റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഇതനുസരിച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഈടില്‍ 75 ലക്ഷം രൂപ വരെയുള്ള വായ്പ തുക ബാങ്കുകളില്‍ നിന്ന് ലഭിക്കാന്‍ വ്യക്തിഗത കര്‍ഷകര്‍ക്ക് അര്‍ഹതയുണ്ട്. ഈ പദ്ധതി പ്രകാരം വായ്പയെടുക്കല്‍ പരിധി നേരത്തെ 50 ലക്ഷം രൂപയായിരുന്നു.

വെയര്‍ഹൗസിംഗ് ഡെവലപ്മെന്‍റ് ആന്‍ഡ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള വെയര്‍ഹൗസുകള്‍ പുറത്തിറക്കുന്ന നെഗോഷ്യബില്‍ വെയര്‍ഹൗസ് റെസീപ്റ്റുകള്‍ (എന്‍ഡബ്ല്യുആര്‍), ഇലക്ട്രോണിക്-എന്‍ഡബ്ല്യുആര്‍ എന്നിവയുടെ പിന്തുണയുള്ള ഈടുകളിലാണ് പുതുക്കിയ വായ്പാ തുക ലഭ്യമാക്കുക എന്ന് വികസനവും നിയന്ത്രണ നയങ്ങളും സംബന്ധിച്ച ആര്‍ബിഐയുടെ പ്രസ്താവന വ്യക്തമാക്കുന്നു. മറ്റ് വെയര്‍ഹൗസ് രസീതുകളുടെ പിന്തുണയുള്ള ഈടുകളില്‍ മുന്‍ഗണനാ മേഖല വായ്പ പരിധി ഓരോ വായ്പക്കാരനും 50 ലക്ഷം രൂപയായി തുടരും. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ കേന്ദ്ര ബാക്ക് പ്രത്യേകം പുറത്തിറക്കും.

  നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം

അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങളായ നബാര്‍ഡ്, നാഷണല്‍ ഹൗസിംഗ് ബാങ്ക് (എന്‍എച്ച്ബി) എന്നിവയ്ക്ക് സാമ്പത്തിക വര്‍ഷത്തില്‍ പുതിയ വായ്പ നല്‍കുന്നതിന് 50,000 കോടി രൂപയുടെ ലിക്വിഡിറ്റി പിന്തുണ ആര്‍ബിഐ പ്രഖ്യാപിച്ചു. അതനുസരിച്ച്, കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ഗ്രാമീണ കാര്‍ഷികേതര മേഖല, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍-മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി-എംഎഫ്ഐ) എന്നിവയ്ക്കായി ഒരു വര്‍ഷത്തേക്ക് 25,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി സൗകര്യം നബാര്‍ഡിന് നല്‍കും.

ഭവന നിര്‍മ്മാണ മേഖലയെ സഹായിക്കുന്നതിനായി 10,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി സൗകര്യം (എസ്എല്‍എഫ്) എന്‍എച്ച്ബിയിലേക്ക് ഒരു വര്‍ഷത്തേക്ക് വ്യാപിപ്പിക്കും. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) ഫണ്ടിംഗ് ആവശ്യകതകള്‍ നിറവേറ്റുന്നതിന്, ഒരു വര്‍ഷം വരെ 15,000 കോടി രൂപ സിഡ്ബിക്ക് അനുവദിക്കും. ഈ മൂന്ന് സജ്ജീകരണങ്ങളും നിലവിലുള്ള പോളിസി റിപ്പോ നിരക്കില്‍ ലഭ്യമാകും.

  ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിൽ മികച്ച സാധ്യതകള്‍

‘ടിഎല്‍ടിആര്‍ഒ ഓണ്‍ ടാപ്പ്’ ലിക്വിഡിറ്റി സ്കീം സെപ്റ്റംബര്‍ 30 വരെ നീട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. വളര്‍ച്ചയില്‍ പലതലങ്ങളില്‍ സ്വാധീനം ചെലുത്തുന്ന മേഖലകളിലെ പണലഭ്യത മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
രാജ്യത്ത് സാമ്പത്തിക ഉള്‍പ്പെടുത്തലിന്‍റെ വ്യാപ്തി കണക്കാക്കാന്‍, ഒരു ‘സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സൂചിക’ (എഫ്ഐ സൂചിക) സൃഷ്ടിക്കുകയും കാലാകാലങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

ഒന്നിലധികം അളവുകോലുകള്‍ അടിസ്ഥാനമാക്കിയുള്ള എഫ്ഐ സൂചിക രാജ്യത്തെ സാമ്പത്തിക ഉള്‍പ്പെടുത്തലിന്‍റെ വിശാലതയും ആഴവും പ്രതിഫലിപ്പിക്കുമെന്ന് റിസര്‍വ് ബാങ്കിന്‍റെ പ്രസ്താവനയില്‍ പറയുന്നു. തുടക്കത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ജൂലൈയില്‍ എഫ്ഐ സൂചിക പ്രസിദ്ധീകരിക്കും. അതിനു തൊട്ടുമുന്‍പുള്ള മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ആസ്പദമാക്കിയാകും ഇത്.

സമ്പദ് വ്യവസ്ഥയിലെ ണപ്പെരുപ്പവും പണലഭ്യതയും കണക്കിലെടുത്ത്, കൂടുതല്‍ കാലാവധിയുള്ള വേരിയബിള്‍ റേറ്റ് റിവേഴ്സ് റിപ്പോ (വിആര്‍ആര്‍ആര്‍) ലേലങ്ങള്‍ നടത്താനും ആര്‍ബിഐ തീരുമാനിച്ചു.

2021 ജനുവരി 15 മുതല്‍ അപെക്സ് ബാങ്ക് വിആര്‍ആര്‍ആര്‍ ലേലം പുനരാരംഭിച്ചിരുന്നുവെങ്കിലും ഇതിന്‍റെ കാലാവധി 4 ദിവസത്തില്‍ കുറവായിരുന്നു.

Maintained By : Studio3