Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം: യുഎന്‍

1 min read

യുഎന്‍: ഇസ്രയേലും പാലസ്തീന്‍ തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമന്ന് യുഎന്‍ സുരക്ഷാ സമിതി (യുഎന്‍എസ്സി) ആവശ്യപ്പെട്ടു. സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് സംഘര്‍ഷം തീര്‍ത്തും ഭയാനകമാണെന്ന് വിശേഷിപ്പിച്ചു. ‘യുദ്ധം ഉടനടി അവസാനിപ്പിക്കണം. ഒരു വശത്ത് റോക്കറ്റുകളും മോര്‍ട്ടാറുകളും മറുവശത്ത് ആകാശ, പീരങ്കി ബോംബാക്രമണങ്ങളും നടക്കുകയാണ്. ഇത് അവസാനിപ്പിക്കണം. ഈ അഭ്യര്‍ത്ഥനക്ക് ചെവികൊടുക്കണമെന്ന് ഞാന്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

യുദ്ധത്തിന് നിയന്ത്രണാതീതമായ മാനുഷിക പ്രതിസന്ധി അഴിച്ചുവിടാനുള്ള കഴിവുണ്ട്. തീവ്രവാദത്തെ വളര്‍ത്തിയടുക്കാനും പോരാട്ടത്തിന് കഴിവുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ യുഎന്‍ മേധാവി, വിവേകശൂന്യമായ ഈ രക്തച്ചൊരിച്ചില്‍, ഭീകരത, നാശം എന്നിവ ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു. “മുന്നോട്ടുള്ള ഏക പോംവഴി രണ്ട്കൂട്ടരും ചര്‍ച്ചകളിലേക്ക് മടങ്ങുക എന്നതാണ്.അവിടെ പരിഹാരം കാണണമെന്ന ലക്ഷ്യമുണ്ടാകണം. ഇസ്രയേലും പാലസ്തീനും പരസ്പര ധാരണയോടെ വര്‍ഷങ്ങളായി ജീവിക്കുന്നു.ഇരുകൂട്ടരും സമാധാന പാതയിലേക്ക് മടങ്ങണം.’ ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.

സമിതിയില്‍ ചൈന വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തെക്കുറിച്ച് നാല് പോയിന്‍റ് നിര്‍ദ്ദേശം മുന്നോട്ടുവച്ചു.വിദേശകാര്യമന്ത്രി വാങ് യിയുടെ അഭിപ്രായത്തില്‍ നാല് കാര്യങ്ങള്‍ ഇവയാണ്: വെടിനിര്‍ത്തലും അക്രമവും അവസാനിപ്പിക്കുക എന്നതിനാണ് മുന്‍ഗണന; മാനുഷിക സഹായം അടിയന്തിര ആവശ്യമാണ്; അന്താരാഷ്ട്ര പിന്തുണ ഒരു ബാധ്യതയാണ്; ‘ദ്വിരാഷ്ട്ര പരിഹാരം’ ആണ് അതിനുള്ള അടിസ്ഥാന മാര്‍ഗം.

കഴിഞ്ഞ ആഴ്ചയിലുണ്ടായ മരണം ഞെട്ടിപ്പിക്കുന്നതാണെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു.റോക്കറ്റുകളും വ്യോമാക്രമണങ്ങളും മൂലം കുട്ടികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും ലിന്‍ഡ ചൂണ്ടിക്കാട്ടി.’സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കാനും അന്താരാഷ്ട്ര മാനുഷിക നിയമത്തെ മാനിക്കാനും അമേരിക്ക എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു.

മെഡിക്കല്‍, മറ്റ് മാനുഷിക സൗകര്യങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, മാധ്യമ സംഘടനകള്‍ എന്നിവ സംരക്ഷിക്കാനും ഞങ്ങള്‍ രണ്ടുപക്ഷത്തോടും
അഭ്യര്‍ത്ഥിക്കുന്നു,’ തോമസ്-ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു.സായുധ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി വെര്‍ഷിനിന്‍ പറഞ്ഞു. ഇസ്രായേലിലെയും പലസ്തീനിലെയും സാധാരണക്കാര്‍ക്കെതിരായ ബലപ്രയോഗത്തയും അക്രമത്തെയും റഷ്യഅപലപിച്ചു. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുക എന്നതിനാണ് മുന്‍ഗണനയെന്ന് അദ്ദേഹംഊന്നിപ്പറഞ്ഞു, കിഴക്കന്‍ ജറുസലേമിന്‍റെ ജനസംഖ്യാപരമായ സ്വഭാവം മാറ്റാനുള്ള ശ്രമങ്ങളെ അദ്ദേഹം അപലപിച്ചു. ഇരുവരും അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കുകയും സിവിലിയന്മാരെ സംരക്ഷിക്കുകയും വേണം.

തുറന്ന ചര്‍ച്ചയ്ക്കിടെ പലസ്തീനിലെയും ഇസ്രയേലിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരസ്പരം ആരോപണം ഉന്നയിച്ചു.’നിങ്ങളുടെ രാജ്യത്തിന് നേരെ ആയിരക്കണക്കിന് റോക്കറ്റുകള്‍ പ്രയോഗിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും? എന്നായിരുന്നു ഇസ്രയേലിന്‍റെ സ്ഥിരം പ്രതിനിധി ഗിലാദ് എര്‍ദാന്‍ ചോദിച്ചത്. ഹമാസിന്‍റെ ആക്രമണത്തെ “ഇരട്ട യുദ്ധക്കുറ്റം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇസ്രയേല്‍ എല്ലായ്പ്പോഴും സമാധാനം തേടുന്നുണ്ടെന്നും അത് തുടരുകയാണെന്നും പറഞ്ഞു.കൂടിക്കാഴ്ചയില്‍, ഫ്രാന്‍സ്, യുകെ എന്നിവയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളും വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

Maintained By : Studio3