സിഎസ്ബി ബാങ്കിന്‍റെ അറ്റാദായത്തിൽ 7 ശതമാനം വര്‍ധന
കൊച്ചി: സിഎസ്ബി ബാങ്കിന്‍റെ 2026 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനം വര്‍ദ്ധിച്ച് 633 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 594 കോടി രൂപയായിരുന്നു. നാലാം പാദത്തിലെ അറ്റാദായം ത്രൈമാസാടിസ്ഥാനത്തില്‍ 32 ശതമാനം വര്‍ദ്ധനവോടെ 202 കോടി രൂപയായി ഉയര്‍ന്നു. ബാങ്കിന്‍റെ മൊത്തം നിക്ഷേപം മുന്‍വര്‍ഷത്തെ 36,861 കോടി രൂപയില്‍ നിന്ന് 20 ശതമാനം വര്‍ധിച്ച് 44,246 കോടി രൂപയിലെത്തി. കാസ അനുപാതം 20 ശതമാനമാണ്. ബാങ്കിന്‍റെ അറ്റ വായ്പകള്‍ 26 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 39,848 കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ സ്വര്‍ണ്ണ പണയ വായ്പകളില്‍ 53 ശതമാനവും ഹോള്‍സെയില്‍ വായ്പകളില്‍ 37 ശതമാനവും വര്‍ധനവുണ്ടായി. അറ്റ പലിശ വരുമാനം നാലാം പാദത്തില്‍ 25 ശതമാനം വര്‍ധിച്ച് 464 കോടി രൂപയായി. സാമ്പത്തിക വര്‍ഷത്തെ മൊത്തം പലിശ വരുമാനം 17 ശതമാനം വര്‍ധിച്ച് 1,720 കോടി രൂപയിലെത്തി. പലിശേതര വരുമാനം 21 ശതമാനം വര്‍ധിച്ച് 1,177 കോടി രൂപയായും ബാങ്കിന്‍റെ പ്രവര്‍ത്തന ലാഭം 19 ശതമാനം വര്‍ധിച്ച് 1,085 കോടി രൂപയായും ഉയര്‍ന്നു. ബാങ്കിന്‍റെ മൊത്തം നിഷ്ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 1.57 ശതമാനത്തില്‍ നിന്ന് നേരിയ തോതില്‍ വര്‍ധിച്ച് 1.66 ശതമാനമായെങ്കിലും, മുന്‍ പാദത്തിലെ 1.96 ശതമാനത്തേക്കാള്‍ കുറയ്ക്കാന്‍ സാധിച്ചു. അറ്റ നിഷ്ക്രിയ ആസ്തി 0.40 ശതമാനമായി താഴ്ന്നു. ബാങ്കിന്‍റെ മൂലധന പര്യാപ്തതാ അനുപാതം 20.66 ശതമാനമാണ് ഇത് നിശ്ചിത പരിധിയേക്കാള്‍ വളരെ കൂടുതലാണ്.
