Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിലക്കയറ്റത്തിനെതിരെ വിമര്‍ശനവുമായി സോണിയ ഗാന്ധി

1 min read

ന്യൂഡെല്‍ഹി: ഭക്ഷ്യ എണ്ണ, പയര്‍വര്‍ഗ്ഗങ്ങള്‍, ഇന്ധനം എന്നിവയുടെ അഭൂതപൂര്‍വമായ വിലവര്‍ധനയില്‍ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി ദുഃഖം രേഖപ്പെടുത്തി. ഇത് ജനങ്ങള്‍ക്ക് അമിതമായ ഭാരവും ദുരിതവും സൃഷ്ടിക്കുന്നതായി അവര്‍ വ്യക്തമാക്കിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റില്‍ പറഞ്ഞു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും പാര്‍ട്ടിയുടെ ചുമതലക്കാരുടെയും യോഗത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. കുട്ടികളെ സംരക്ഷിക്കുന്നതടക്കം കോവിഡ് -19 ന്‍റെ മൂന്നാം തരംഗത്തിന് തയ്യാറെടുക്കേണ്ടതിന്‍റെ ആവശ്യകത കോണ്‍ഗ്രസ് മേധാവി ചൂണ്ടിക്കാട്ടി. ഒപ്പം വാക്സിനേഷന്‍റെ വേഗതയില്‍ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചതായും സുര്‍ജേവാല പറഞ്ഞു.

“വാക്സിനേഷന്‍ പരിരക്ഷ ഉറപ്പാക്കുന്നതില്‍ പാര്‍ട്ടി സജീവമായ പങ്ക് വഹിക്കേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ പറഞ്ഞു. ദേശീയ തലത്തില്‍, വാക്സിനേഷന്‍ പ്രതിദിന നിരക്ക് മൂന്നിരട്ടിയായി വര്‍ധിപ്പിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ നമ്മുടെ ജനസംഖ്യയുടെ 75 ശതമാനം പേര്‍ക്കും വാക്സിനേഷന്‍ ലഭിക്കും. ഇത് വാക്സിന്‍ വിതരണത്തിന്‍റെ പര്യാപ്തതയെ ആശ്രയിച്ചിരിക്കുന്നുവെന്നതില്‍ സംശയമില്ല. ഇതിനായി കേന്ദ്രസര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചലുത്തണം. ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണം,” സോണിയ പറഞ്ഞു.

രജിസ്ട്രേഷന്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു. പലരും വാക്സിന്‍ സ്വീകരിക്കാന്‍ മടികാണിക്കും. ഇത് ഒഴിവാക്കേണ്ടതുണ്ട്. ‘ഇപ്പോള്‍ മുതല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരു മൂന്നാം തരംഗത്തെക്കുറിച്ച് വിദഗ്ദ്ധര്‍ സംസാരിക്കുന്നു. അവയില്‍ ചിലത് വരും മാസങ്ങളില്‍ കുട്ടികളുടെ അപകടസാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.ഈ ദുരന്തത്തില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ഞങ്ങള്‍ സജീവമായ നടപടികള്‍ കൈക്കൊള്ളണം, “സോണിയ ഗാന്ധി പറഞ്ഞു. “കഴിഞ്ഞ നാലുമാസത്തെ രണ്ടാം തരംഗം രാജ്യത്തുടനീളം വന്‍ വിനാശമാണ് വിതച്ചത്. ഈ ആഘാതകരമായ അനുഭവത്തില്‍ നിന്ന് നാം പഠിക്കണം’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ധനവിലയിലുണ്ടായ വര്‍ധനയെ ഉദ്ധരിച്ച് സോണിയ ഗാന്ധി പറഞ്ഞു, “ഇന്ധനവില ഉയരുന്നതിലൂടെ അസഹനീയമായ ഭാരം ചുമത്തുന്നത് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഇത് കര്‍ഷകരെയും ദശലക്ഷക്കണക്കിന് കുടുംബങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്ന് എടുത്തുകാണിക്കുന്നതിനായി പ്രക്ഷോഭങ്ങള്‍ നടന്നു. എന്നാല്‍ ഇന്ധനത്തിനുപുറമെ മറ്റ് അവശ്യവസ്തുക്കളായ പയര്‍വര്‍ഗ്ഗങ്ങള്‍, ഭക്ഷ്യ എണ്ണകള്‍ എന്നിവയുടേയും വില ഉയരുകയാണ്. ഇത് സാധാരണക്കാര്‍ക്ക് വ്യാപക ദുരിതമാണ് സമ്മാനിച്ചത്’ ,സോണിയ വ്യക്തമാക്കി. അഭൂതപൂര്‍വമായ തോതില്‍ ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെടുന്ന, തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്ന സമയത്തും സാമ്പത്തിക വീണ്ടെടുക്കല്‍ യാഥാര്‍ത്ഥ്യമാകാത്ത അവസരത്തിലുമാണ് ഈ വലക്കയറ്റമെന്നും അവര്‍ ഓര്‍മിപ്പിച്ചു.

Maintained By : Studio3