Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എംപിഇഡിഎ യുടെ സ്‌കില്‍ ഒളിമ്പ്യാഡ്

1 min read

കൊച്ചി: രാജ്യത്തെ മാരിടൈം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് അനന്ത സാധ്യതയുള്ള വേദിയൊരുക്കി ജൂലൈ ഒന്നിന് മറൈന്‍ പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെലവപ്മെന്റ് അതോറിറ്റി (എംപിഇഡിഎ) യുടെ നാഷണല്‍ സ്‌കില്‍ ഒളിമ്പ്യാഡ് ചെന്നൈയില്‍ നടക്കും. സമുദ്രോത്പന്നങ്ങളുടെ മൂല്യവര്‍ദ്ധന മേഖലയില്‍ നൈപുണ്യ വികസനം, ടാലന്റ് പൂള്‍, ഗുണനില വാരത്തെ സംബന്ധിച്ച അവബോധം എന്നിവ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്. ഒളിമ്പ്യാഡിന്റെ മെഗാ ഫൈനല്‍ ചെന്നൈയില്‍ നടക്കുന്ന സീ ഫുഡ് എക്സ്പോ ഭാരത് 2025 ന്റെ ഭാഗമായി നടക്കും. പരിശീലനത്തിലൂടെ നേടിയെടുത്ത കഴിവുകള്‍ വിലയിരുത്തുന്നതിനായി കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളിലുള്ള പ്രൊഫഷണലുകള്‍ക്കായി എംപിഇഡിഎ വിവിധ ഘട്ടങ്ങളില്‍ നൈപുണ്യ പരിശോധനകള്‍ നടത്തി. സ്‌കില്‍ ഒളിമ്പ്യാഡിന്റെ പ്രാഥമിക റൗണ്ടുകള്‍ മെയ് 29 ന് കൊച്ചിയിലും ജൂണ്‍ 5 ന് വിശാഖപട്ടണത്തും നടന്നു. കിഴക്കന്‍-പടിഞ്ഞാറന്‍ തീരങ്ങളില്‍ നിന്നായി അഞ്ച് പേര്‍ വീതമാണ് ജൂണ്‍ 30 ന് ചെന്നൈയില്‍ നടക്കുന്ന സെമി ഫൈനലിന് തിരഞ്ഞെടുക്കപ്പെട്ടത്. സെമി ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 4 പേര്‍ക്ക് സ്‌കില്‍ ഒളിമ്പ്യാഡിന്റെ ഫൈനലില്‍ മത്സരിക്കാം. വിജയികള്‍ക്ക് ക്യാഷ് പ്രൈസും പ്രശസ്തിപത്രവും ലഭിക്കും. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1,00,000 രൂപയും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 75,000, 50,000 രൂപ വീതവും നാലാം സ്ഥാനക്കാര്‍ക്ക് പ്രോത്സാഹന സമ്മാനമായി 25,000 രൂപയും നല്‍കും. സമുദ്രോത്പന്ന കയറ്റുമതിക്കാര്‍, വിദേശ രാജ്യങ്ങളിലെ ബയര്‍മാര്‍, സീഫുഡ് എക്‌സ്‌പോ ഭാരത് 2025 ലെ പ്രതിനിധികള്‍, കേന്ദ്ര-സംസ്ഥാന ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ സ്‌കില്‍ ഒളിമ്പ്യാഡിന് സാക്ഷ്യം വഹിക്കും. പരിപാടിയുടെ ഭാഗമായി 116 ലധികം സ്റ്റാളുകളുള്ള വലിയ എക്സിബിഷന്‍ ഏരിയ ഒരുക്കിയിട്ടുണ്ട്. 3,000 ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഉത്പാദകര്‍ക്കും സന്ദര്‍ശകര്‍ക്കും തമ്മില്‍ മികച്ച ബിസിനസ് ആശയവിനിമയം നടത്തുന്നതിനും സാങ്കേതിക പുതുമകള്‍ പങ്കുവയ്ക്കുന്നതിനും വ്യവസായത്തിലെ പുതിയ പ്രവണതകള്‍ മനസിലാക്കുന്നതിനും ഈ വേദി ഉപകരിക്കും. സ്‌കില്‍ ഒളിമ്പ്യാഡില്‍ വിജയിച്ചവരുടെ ഉത്പന്നത്തിന്റെ പ്രദര്‍ശനവും മൂല്യവര്‍ധിത സമുദ്ര വിഭവങ്ങളുടെ ടേസ്റ്റിംഗ് സെഷനും ഇതിനോടനുബന്ധിച്ച് സ്‌കില്‍ ഒളിമ്പ്യാഡ് പവലിയനില്‍ നടക്കും. ഇന്ത്യയുടെ സമുദ്രോത്പന്ന മൂല്യവര്‍ദ്ധിത മേഖലയെ കരുത്തുറ്റതാക്കുന്നതിനും അതിലൂടെ രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയുടെ ആഗോള കേന്ദ്രമാക്കി മാറ്റാനുമായി വര്‍ഷം തോറും ഒളിമ്പ്യാഡ് സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ഡി വി സ്വാമി പറഞ്ഞു. പരിശീലനം ലഭിച്ച സമുദ്രോത്പന്ന തൊഴിലാളികളെ അംഗീകരിച്ച് മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെയും വികസിത് ഭാരത് 2047, പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ) എന്നിവയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാനാകും. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ വിദഗ്ധരായവര്‍ നടത്തിയ പ്രായോഗിക പരിശീലന പരിപാടികളിലൂടെ 2,500 ലധികം തൊഴിലാളികള്‍ക്ക് സമുദ്രോത്പന്ന മൂല്യവര്‍ദ്ധനവില്‍ എംപിഇഡിഎ പരിശീലനം നല്‍കിയിട്ടുണ്ട്. 4,000 തൊഴിലാളികള്‍ മേഖലയില്‍ ജോലി ചെയ്യുന്നു. അന്താരാഷ്ട്ര വിപണിയില്‍ വലിയ ഡിമാന്റുള്ള ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതില്‍ സമുദ്രോത്പന്ന സംസ്‌കരണ പ്രൊഫഷണലുകള്‍ക്ക് പരീശീലനം നല്‍കിയിട്ടുണ്ട്. വിവിധതരം ചെമ്മീന്‍, ഫിഷ് ഫിംഗറുകള്‍, സ്‌ക്വിഡ് പ്രോഡക്ടുകള്‍, മിക്സഡ് സീഫുഡ് സ്‌കെവറുകള്‍ തുടങ്ങിയ പലതരം ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് അവര്‍ക്ക് നൈപുണ്യം ലഭിച്ചിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.44 ബില്യണ്‍ യുഎസ് ഡോളറിന്റെ സമുദ്രോത്പന്ന കയറ്റുമതി നടത്തി. 35,000 മെട്രിക് ടണ്ണില്‍ കൂടുതല്‍ സംസ്‌കരണ ശേഷിയുള്ള 650 യൂണിറ്റുകള്‍ ഇന്ത്യയിലുണ്ട്. ഇതില്‍ 100 ലധികം യൂണിറ്റുകള്‍ ഉയര്‍ന്ന നിലവാരമുള്ള മൂല്യവര്‍ധിത സമുദ്രോത്പന്നങ്ങളുടെ സംസ്‌കരണം നടത്താന്‍ കഴിയുന്നവയാണ്. മൊത്തം സമുദ്രോത്പന്ന കയറ്റുമതിയുടെ 10 ശതമാനം (0.74 ബില്യണ്‍ യുഎസ് ഡോളര്‍) ഇതിലൂടെ ലഭിക്കുന്നു. കയറ്റുതി ഇരട്ടിയാക്കി 2030 ലെത്തുമ്പോള്‍ 20 ശതമാനം വര്‍ധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

  ടിഎംഎ-അദാനി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് ഇപ്പോൾ അപേക്ഷിക്കാം
Maintained By : Studio3