Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എല്‍ഡിഎഫ് പ്രകടന പത്രിക ‘കേരളത്തെ ഇലക്ട്രോണിക്-ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബ് ആക്കും’

1 min read

40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, 15000 സ്റ്റാര്‍ട്ടപ്പുകള്‍

തിരുവനന്തപുരം: കേരളത്തിന്‍റെ സമഗ്ര തല വികസനവും ക്ഷേമവും പരിഗണിച്ച് 50 ഇന പരിപാടിയുമായി എല്‍ഡിഎഫ് പ്രകടന പത്രിക. 40 ലക്ഷം തൊഴിലവസരങ്ങള്‍ എന്ന ലക്ഷ്യത്തിനായി നൈപുണ്യ പരിശീലനം, വ്യവസായ പുനസംഘടന, കാര്‍ഷിക നവീകരണം എന്നിവ നടപ്പാക്കാന്‍ കൃത്യമായ ഗൃഹപാഠത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പരിപാടികളാണ് പ്രകടനപത്രിക മുന്നോട്ടുവെക്കുന്നതെന്ന് ഇടതുമുന്നണി പറയുന്നു.
20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു തൊഴില്‍ നല്‍കും. ഈ ലക്ഷ്യത്തോടെ തല്‍പ്പരരായ മുഴുവന്‍ അഭ്യസ്തവിദ്യര്‍ക്കും നൈപുണ്യ പരിശീലനം നല്‍കും. ഇവരുടെ വിശദാംശങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കും. കോവിഡ് 19 സൃഷ്ടിച്ച സാഹചര്യങ്ങള്‍ വീട്ടിലിരുന്ന് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ജോലി ചെയ്യുന്നത് വര്‍ധിപ്പിച്ചതു കൂടി കണക്കിലെടുത്താകും ഇത്.
കാര്‍ഷിക മേഖലയില്‍ 5 ലക്ഷവും കാര്‍ഷികേതര മേഖലയില്‍ 10 ലക്ഷവും ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കും. കാര്‍ഷികേതര തൊഴിലുകള്‍ സൃഷ്ടിക്കുന്ന തിനായി 100 ദിന പരിപാടിയിലെന്ന പോലെ വിവിധ വികസന ഏജന്‍സികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. ഇവയ്ക്കു പുറമേ ഔപചാരിക മേഖലയില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള കര്‍മപരിപാടികളും എല്‍ഡിഎഫ് മുന്നോട്ടുവെക്കുന്നു.

അഞ്ചു വര്‍ഷം മുമ്പ് 300 തൊഴില്‍ സ്റ്റാര്‍ട്ട് അപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം 3900 ആണെന്നും 35000 പേര്‍ക്കു അതിലൂടെ തൊഴില്‍ ലഭിച്ചെന്നും പ്രകടന പത്രികയില്‍ പറയുന്നു. അഞ്ചു വര്‍ഷംകൊണ്ട് 15000 സ്റ്റാര്‍ട്ട് അപ്പുകള്‍കൂടി ആരംഭിക്കും. ഒരു ലക്ഷം പേര്‍ക്ക് പുതിയതായി തൊഴില്‍ ലഭിക്കും. ഇതിന് ആവശ്യമായ നൂതനവിദ്യകള്‍ വികസിപ്പിക്കുന്നതിന് ഇന്നവേഷന്‍ ചലഞ്ചു പോലുള്ള സംവിധാനങ്ങള്‍ക്കു രൂപം നല്‍കും. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉദാരമായ ധനസഹായ പിന്തുണ നല്‍കും.

എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലാക്കും. വൈവിധ്യവല്‍ക്കരിക്കുകയും വിപുലീകരിക്കു കയും ചെയ്യും. ഇതിനായി ഓരോ സ്ഥാപനത്തിന്‍റെയും വിശദമായ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധീകരിക്കും. ടെക്സ്റ്റയില്‍ മില്ലുകള്‍ക്കു വേണ്ടി റോ മെറ്റീരിയല്‍ കണ്‍സോര്‍ഷ്യം ആരംഭിക്കും. പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്യുമെന്നും എല്‍ഡിഎഫ് വാഗ്ദാനം ചെയ്യുന്നു.

മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കും. അഞ്ചു വര്‍ഷം കൊണ്ട് വ്യവസായ മേഖലയില്‍ 10000 കോടിയുടെ നിക്ഷേപം സൃഷ്ടിക്കും. ഐടി ബയോടെക്നോളജി, ഇലക്ട്രോണിക്, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ ങ്ങള്‍ക്കു മുന്‍ഗണന നല്‍കും.

കെല്‍ട്രോണിനെ പുനരുദ്ധരിക്കും, സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കും. ആമ്പല്ലൂര്‍ ഇലക്ട്രോണി ഹാര്‍ഡ്വെയര്‍ പാര്‍ക്ക് പൂര്‍ത്തീകരിക്കും. രാജ്യത്തെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക് വ്യവസായ മേഖലയായി കേരളത്തെ മാറ്റും. ആരോഗ്യ മേഖലയിലെ കേരളത്തിന്‍റെ ബ്രാന്‍ഡിനെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ വികസനത്തിനായി ഉപയോഗപ്പെടുത്തും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബുകളില്‍ ഒന്നായി കേരളത്തെ മാറ്റും.

റബര്‍ പാര്‍ക്ക്, കോഫി പാര്‍ക്ക്, റൈസ് പാര്‍ക്ക്, സ്പൈസസ് പാര്‍ക്ക്, ഫുഡ് പാര്‍ക്ക്, ജില്ലാ ആഗ്രോ പാര്‍ക്കുകള്‍ തുടങ്ങിയവ സ്ഥാപിക്കും. പൊതുമേഖല ഭക്ഷ്യ-സംസ്കരണ വ്യവസായ ങ്ങളെ നവീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും. നാളികേര സംഭരണത്തിനും സംസ്ക്കരണത്തിനും സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്തും.

ടൂറിസം വിപണി ഇരട്ടിയാക്കും. ടൂറിസത്തിനുള്ള അടങ്കല്‍ ഇരട്ടിയാക്കും. പൈതൃക ടൂറിസം പദ്ധതികള്‍ പൂര്‍ത്തീകരിക്കും. സപൈസസ് റൂട്ട് ആവിഷ്കരിക്കും. ടൂറിസം ഡെസ്റ്റിനേഷനുകളുടെ പ്രത്യേകിച്ച് മലബാര്‍ മേഖലയിലുള്ളവയുടെ പശ്ചാത്തല സൗകര്യങ്ങള്‍ മാസ്റ്റര്‍പ്ലാനിന്‍റെ അടിസ്ഥാനത്തില്‍ വികസിപ്പിക്കും. കോവിഡാനന്തരം ടൂറിസം തുറക്കുന്നതിനു പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും. മാര്‍ക്കറ്റിംഗിനു കൂടുതല്‍ പ്രാധാന്യം നല്‍കും. 2025ല്‍ വിനോദസഞ്ചാരികളുടെ എണ്ണം 2019നെ അപേക്ഷിച്ച് ഇരട്ടിയാക്കും.

സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്ന് 3 ലക്ഷമായി ഉയര്‍ത്തും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പ്രത്യേക സ്കീമുകള്‍ തയ്യാറാക്കും. 6 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പശ്ചാത്തല സൗകര്യ വികസനത്തിനും വിപുലമായ പദ്ധതികളാണ് എല്‍ഡിഎഫ് പ്രകടന പത്രിക മുന്നോട്ടുവെക്കുന്നത്.

Maintained By : Studio3