ഡിജിറ്റൽ ഇന്ത്യ സംരംഭം ഭരണനിർവഹണത്തെ പൗരകേന്ദ്രീകൃതമാക്കി: പ്രധാനമന്ത്രി
PM interacts with Assistant Secretaries IAS 2024 Batch, in New Delhi on June 23, 2026.
ന്യൂഡൽഹി: ഭരണനിർവഹണം, പൊതുജനസേവന വിതരണം, ജനജീവിതം എന്നിവയിൽ ചെലുത്തിയ പരിവർത്തനാത്മക സ്വാധീനം ഉയർത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്റെ 11 വർഷങ്ങൾ അടയാളപ്പെടുത്തി. രാജ്യമെമ്പാടുമുള്ള സർവ്വതോമുഖമായ വികസനം ത്വരിതപ്പെടുത്തുന്നതോടൊപ്പം ഭരണനിർവഹണത്തെ കൂടുതൽ സുതാര്യവും കാര്യക്ഷമവും പൗരകേന്ദ്രീകൃതവുമാക്കിക്കൊണ്ട് ഡിജിറ്റൽ ഇന്ത്യ അതിനെ പുനർനിർവചിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സുഗമമായ ഡിജിറ്റൽ പേയ്‌മെന്റുകളും സുതാര്യമായ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങളും മുതൽ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം വരെ ഈ സംരംഭം ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിച്ചിട്ടുണ്ടെന്നും സാങ്കേതികവിദ്യയെ ജീവിതം എളുപ്പമാക്കുന്നതിനുള്ള ശക്തമായ ഒരു ഉപകരണമാക്കി മാറ്റിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറുകോടിയിലധികം വരുന്ന ഇന്ത്യക്കാർ സാങ്കേതികവിദ്യ വ്യാപകമായി സ്വീകരിച്ചത് വലിയൊരു പരിവർത്തനത്തിന് കാരണമായിട്ടുണ്ടെന്നും ഡിജിറ്റൽ ഇന്ത്യയെ വികസിതവും സ്വയംപര്യാപ്തവുമായ ഒരു ഇന്ത്യയുടെ ശക്തമായ അടിത്തറയാക്കി മാറ്റിയതായും പ്രധാനമന്ത്രി നിരീക്ഷിച്ചു. നവീനാശയ തരംഗം ഡിജിറ്റൽ ഇന്ത്യ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും, പ്രത്യേകിച്ച് ഗ്രാമങ്ങളിലേക്കും ടയർ-2, ടയർ-3 നഗരങ്ങളിലേക്കും എത്തിച്ചതായും ശ്രീ മോദി പ്രസ്താവിച്ചു. ലോകത്തിലെ ഏറ്റവും നിർണായക വെല്ലുവിളികളെ നേരിടുന്നതിനുള്ള പരിഹാരങ്ങൾ ഇന്ത്യയിലുടനീളമുള്ള യുവ സംരംഭകരും സ്റ്റാർട്ടപ്പുകളും നവീനാശയങ്ങൾ പങ്കുവെക്കുന്നവരും വികസിപ്പിച്ചെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വാണിജ്യം, പൊതുജന സേവന വിതരണം തുടങ്ങിയ പ്രധാന മേഖലകളെ ഈ സംരംഭം ശക്തിപ്പെടുത്തിയതായും ഭരണനിർവഹണം കൂടുതൽ പ്രാപ്യവും സുതാര്യവും കാര്യക്ഷമവുമാക്കിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിർമ്മിത ബുദ്ധി, സെമികണ്ടക്ടറുകൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലെ രാജ്യത്തിന്റെ പുരോഗതി വളർച്ചയ്ക്കും അവസരങ്ങൾക്കും പുതിയ വഴികൾ തുറക്കുമെന്ന് ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിൽ ഇന്ത്യയുടെ വളർന്നുവരുന്ന നേതൃത്വത്തെ ഉയർത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ മനുഷ്യത്വത്തെ സേവിക്കുന്നതും ഓരോ പൗരനെയും ശാക്തീകരിക്കുന്നതും സുസ്ഥിര വികസനത്തിന് ചാലകശക്തിയാകുന്നതുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചുറപ്പിച്ചുപറഞ്ഞു.
