Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആസ്റ്റര്‍-ക്യൂസിഐഎല്‍ ലയനം അടുത്ത ത്രൈമാസത്തില്‍ പൂര്‍ത്തിയാക്കും: ഡോ. ആസാദ് മൂപ്പന്‍

1 min read

കൊച്ചി: ക്ലാളിറ്റി കെയര്‍ ഇന്ത്യയുമായി (ക്യൂസിഐഎല്‍) സംയോജിക്കാനുള്ള പദ്ധതി നിര്‍ദ്ദേശത്തിന് ഓഹരി ഉടമകളില്‍ നിന്ന് 96.68 ശതമാനമെന്ന ആവേശകരമായ പ്രതികരണം ലഭിച്ചതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അറിയിച്ചു. ചെറുകിട ഓഹരി ഉടമകളും വായ്പാ ദാതാക്കളും ഗണ്യമായ രീതിയില്‍ ഇതിനെ പിന്തുണച്ചു വോട്ടു ചെയ്യുകയായിരുന്നു. ലയനത്തിന് മുന്നോടിയായുള്ള ഓഹരി കൈമാറ്റത്തിന് കമ്പനിയുടെ ഓഹരി ഉടമകളില്‍ നിന്ന് ലഭിച്ച പിന്തുണയെത്തുടര്‍ന്നാണ് ഈ അംഗീകാരം. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ അനുസരിച്ച് ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ അടക്കമുള്ള അംഗീകാരങ്ങള്‍ ലഭിച്ച ശേഷം അടുത്ത ത്രൈമാസത്തില്‍ ലയനം പൂര്‍ത്തിയാക്കും. ഈ ലയനത്തിന്‍റെ തന്ത്രപരമായ യുക്തിയിലും അതിലൂടെ ലഭിക്കുന്ന ദീര്‍ഘകാല മൂല്യത്തിലും തങ്ങളുടെ ഓഹരി ഉടമകള്‍ക്കുള്ള ശക്തമായ വിശ്വാസമാണ് ഈ പിന്തുണ ചൂണ്ടിക്കാണിക്കുന്നതെന്ന് ഇതേക്കറിച്ചു പ്രതികരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ലയനം പൂര്‍ത്തിയാകുമ്പോള്‍ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നു ആശുപത്രി ശൃംഖലകളില്‍ ഒന്നായി മാറും. ഒന്‍പതു സംസ്ഥാനങ്ങളിലും 28 നഗരങ്ങളിലും അതിന് സാന്നിധ്യവുമുണ്ടാകും. ലയനത്തിനു ശേഷം 39 ആശുപത്രികളും 10,625 ലധികം കിടക്കകളും ആയിരിക്കും ഉണ്ടാകുക. ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, മറ്റ് അനുബന്ധ ആരോഗ്യ സേവനങ്ങള്‍ എന്നിവയിലൂടെ 36,307-ലധികം ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും പിന്തുണയോടെ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് രോഗികള്‍ക്ക് സേവനം നല്‍കുന്നു. ഇന്ത്യ തന്നെയായിരിക്കും ആസ്റ്ററിന്‍റെ ഏറ്റവും വലിയ പ്രവര്‍ത്തന മേഖല. ലയന ശേഷം വരും വര്‍ഷങ്ങളില്‍ 14,710 ലധികം കിടക്കകളായി ശേഷി ഉയര്‍ത്തുകയാണ് ലക്ഷ്യം. പുതുതായി കൂട്ടിച്ചേര്‍ക്കുന്ന 4080 കിടക്കകളില്‍ 2368 കിടക്കകള്‍ ആസ്റ്റര്‍ ആയിരിക്കും കൂട്ടിച്ചേര്‍ക്കുക. ശേഷിക്കുന്നവ ക്യൂസിഐഎല്‍ ആയിരിക്കും ലഭ്യമാക്കുക. 2300 കോടി രൂപയുടെ ആകെ മൂലധന വകയിരുത്തലുകളുമായാവും ആസ്റ്ററിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍. 2025 സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് ഇതില്‍ 350 കോടി രൂപ ഇതിനകം തന്നെ നിര്‍ണായ പദ്ധതികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. പുതിയ പദ്ധതികളിലൂടെയും തിരഞ്ഞെടുക്കപ്പെട്ട ഏറ്റെടുക്കലുകളിലൂടെയും രാജ്യത്തുടനീളം ഏകദേശം 2,368 ബെഡുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിടുന്നു. നിലവില്‍ ശക്തമായ സാന്നിധ്യമുള്ള കേരളം, കര്‍ണാടക തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളില്‍ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. സര്‍ജാപൂര്‍ റോഡില്‍ 430 ബെഡുകളുള്ള ആശുപത്രിയും യെശ്വന്ത്പൂരില്‍ 500 ബെഡുകളുള്ള മറ്റൊരു ആശുപത്രി എന്നീ രണ്ട് പുതിയ ആശുപത്രികളാണ് ബെംഗളൂരുവിലെ വരാനിരിക്കുന്ന പ്രധാന വിപുലീകരണങ്ങള്‍. ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ 350 ബെഡുകളും, ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡില്‍ 159 ബെഡുകളും പുതുതായി കൂട്ടിച്ചേര്‍ക്കും. ഇതോടെ ബെംഗളൂരു നഗരത്തിലെ ഏറ്റവും മികച്ച മൂന്ന് ആരോഗ്യസേവന ദാതാക്കളില്‍ ഒരാളെന്ന സ്ഥാനം ആസ്റ്റര്‍ കൂടുതല്‍ ശക്തിപ്പെടും. കാസര്‍കോട് ആസ്റ്ററിന്‍റെ 263 കിടക്കകളുളള ആശുപത്രിക്ക് 2025 ഒക്ടോബറില്‍ തുടക്കം കുറച്ചിരുന്നു. ഇതിനു പുറമെ തിരുവനന്തപുരത്തെ 454 കിടക്കകളുള്ള പുതിയ ആസ്റ്റര്‍ ക്യാപിറ്റല്‍ ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റി 100 അധിക കിടക്കകളുമായി വിപുലീകരിക്കും. ഹൈദരാബാദില്‍ 300 കിടക്കകളുള്ള വനിതകളുടേയും കുട്ടികളുടേയും ആശുപത്രി, ഒങ്കോളിലെ ആസ്റ്റര്‍ രമേഷ് ആശുപത്രിയിലെ 75 കിടക്കകളുടെ വര്‍ധനവുമായുള്ള വിപുലീകരണം തുടങ്ങിയവയും നടന്നു വരികയാണ്.

  ടാറ്റ എഐഎ ലൈഫ് ശുഭ് ഫ്ലെക്‌സി പെന്‍ഷന്‍ പ്ലാൻ

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3