Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഖിലേഷ് സ്വന്തം വാക്സിന്‍ നയം മാറ്റി; കോവിഡിനെതിരെ കുത്തിവെയ്പ് നടത്തുമെന്ന് പ്രഖ്യാപനം

1 min read

മുലായം സിംഗ് വാക്സിനേഷന്‍ നടത്തി

ലക്നൗ: സമാജ് വാദി പാര്‍ട്ടി (എസ്പി) മേധാവി അഖിലേഷ് യാദവ് തന്‍റെ കോവിഡ് വാക്സിന്‍ സംബന്ധിച്ച തീരുമാനം മാറ്റി. ജനുവരിയില്‍ താന്‍ കോവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ് സ്വീകരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ‘ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) വാക്സിന്‍’ എന്ന് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാല്‍ കൊറോണ വൈറസ് രോഗത്തിനെതിരെ കുത്തിവെയ്പ് എടുക്കുമെന്ന് അദ്ദേഹം ചൊവ്വാഴ്ച പ്രഖ്യാപിക്കുകയായിരുന്നു.
‘ജനങ്ങളുടെ രോഷം മനസ്സിലാക്കിയ കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ കോവിഡ് -19 വാക്സിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുപകരം കോവിഡ് -19 നെതിരെ വാക്സിനുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഞങ്ങള്‍ ബിജെപി വാക്സിനേഷന് എതിരായിരുന്നു, പക്ഷേ ഇന്ത്യാ സര്‍ക്കാരിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു,’ ഹിന്ദിയിലെ യാദവിന്‍റെ ട്വീറ്റ് പറയുന്നു. “ഞാന്‍ വാക്സിനേഷന്‍ എടുക്കും, ജാബുകളുടെ കുറവ് കാരണം ഷോട്ട് നേടാന്‍ കഴിയാത്തവരോടും കുത്തിവയ്പ് എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വാക്സിന്‍ സൗജന്യമാക്കിയതായി പ്രഖ്യാപിച്ചിരുന്നു. അതിനുശേഷമാണ് യാദവിന്‍റെ തീരുമാനത്തില്‍ മാറ്റമുണ്ടായത്. ഒരു ദിവസം മുമ്പ് അഖിലേഷ് യാദവിന്‍റെ പിതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് കൊറോണ വൈറസ് രോഗത്തിനെതിരെ ഗുരുഗ്രാമിലെ ഒരു ആശുപത്രിയില്‍ വെച്ച് ആദ്യ കുത്തിവെയ്പ് സ്വീകരിച്ചിരുന്നു. ‘എസ്പി മുഖ്യ രക്ഷാധികാരിയും മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് സ്വദേശി (തദ്ദേശീയ) വാക്സിന്‍ ഉപയോഗിച്ചതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ബിജെപി നേതാവും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തിരുന്നു. അഖിലേഷിന്‍റെ വാക്സിന്‍ സംബന്ധിച്ച നിലപാടുമാറ്റണമെന്നും അദ്ദേഹം ഇക്കാര്യത്തില്‍ മാപ്പുപരണമെന്നും മൗര്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ജനുവരിയില്‍ യുപി മുന്‍ മുഖ്യമന്ത്രി കൂടിയായ യാദവ് “ബിജെപിയുടെ വാക്സിന്‍” എടുക്കില്ലെന്ന് മൂന്നുതവണ പ്രഖ്യാപിച്ചിരുന്നു. “നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവുകളില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്, പക്ഷേ ബിജെപിയുടെ അശാസ്ത്രീയതയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. അതുപോലെ തന്നെ ഈ കോവിഡ് -19 കാലഘട്ടത്തില്‍ പ്രവര്‍ത്തനരഹിതമായിത്തീര്‍ന്ന വാക്സിനേഷന്‍ സംവിധാനത്തിലും വിശ്വാസമില്ല. ഞാന്‍ ഈ രാഷ്ട്രീയ വാക്സിന്‍ എടുക്കില്ല. എസ്പി സര്‍ക്കാര്‍ സൗജന്യ വാക്സിനുകള്‍ നല്‍കും, “അദ്ദേഹം അന്ന് പറഞ്ഞു.
നിലവില്‍ സംസ്ഥാനത്തും കേന്ദ്രത്തിലും സര്‍ക്കാരുള്ള ബിജെപി 2017 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. അടുത്ത വര്‍ഷം ആദ്യം ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.

കോവിഡ് -19 സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് വോട്ടെടുപ്പില്‍ പ്രധാന ഘടകമാകാന്‍ സാധ്യതയുണ്ട്.

Maintained By : Studio3