ഒന്നാം പാദത്തിൽ എസ്ബിഐയുടെ അറ്റാദായം 21,121 കോടി രൂപ
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 2026-27 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ എക്കാലത്തെയും ഉയർന്ന ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി. മികച്ച പ്രവർത്തന ലാഭവും കുറഞ്ഞ ക്രെഡിറ്റ് കോസ്റ്റുമാണ് ബാങ്കിന് കരുത്തായത്. മുൻ വർഷത്തെ അപേക്ഷിച്ച് അറ്റാദായം 10.23 ശതമാനം വർദ്ധിച്ച് 21,121 കോടി രൂപയായി. പ്രവർത്തന ലാഭം 9.77 ശതമാനം വാർഷിക വളർച്ചയോടെ 33,529 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 14.88 ശതമാനം വർദ്ധിച്ച് 46,992 കോടി രൂപയായി. ബാങ്കിന്റെ ആഭ്യന്തര അറ്റ പലിശ മാർജിൻ മുൻ പാദത്തേക്കാൾ 7 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 3.00 ശതമാനമായി. ബാങ്കിന്റെ മൊത്തം അറ്റ പലിശ മാർജിൻ 5 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 2.86 ശതമാനമായി. ബാങ്കിന്റെ മൊത്തം ബിസിനസ് 110 ലക്ഷം കോടി രൂപ പിന്നിട്ടു. ഇതിൽ നിക്ഷേപം 60 ലക്ഷം കോടിയും വായ്പകൾ 50 ലക്ഷം കോടിയും കടന്നു. മൂലധന പര്യാപ്തതാ അനുപാതം 104 ബേസിസ് പോയിന്റ് വർദ്ധിച്ച് 15.67 ശതമാനമായി. ആസ്തിക്ക് മേലുള്ള ആദായം 1.11 ശതമാനവും ഓഹരി മൂലധനത്തിന്മേലുള്ള ആദായം 17.87 ശതമാനവുമാണ് രേഖപ്പെടുത്തിയത്. മൊത്തം വായ്പകളിൽ 18.63 ശതമാനത്തിന്റെയും ആഭ്യന്തര വായ്പകളിൽ 18.15 ശതമാനത്തിന്റെയും വാർഷിക വളർച്ചയുണ്ടായി. റീട്ടെയിൽ, അഗ്രികൾച്ചർ, എസ്.എം.ഇ വിഭാഗങ്ങളിലെ വായ്പകൾ 18.20 ശതമാനം വർദ്ധിച്ചു. കാർഷിക വായ്പകൾ 25.43 ശതമാനവും, എസ്.എം.ഇ വായ്പകൾ 22.33 ശതമാനവും, റീട്ടെയിൽ വ്യക്തിഗത വായ്പകൾ 15.15 ശതമാനവും വളർച്ച നേടി. കോർപ്പറേറ്റ് വായ്പകളിൽ 18.05 ശതമാനമാണ് വളർച്ച. വിദേശ ശാഖകളിലെ വായ്പകൾ രൂപയുടെ അടിസ്ഥാനത്തിൽ 21.38 ശതമാനവും ഡോളറിന്റെ അടിസ്ഥാനത്തിൽ 9.97 ശതമാനവും വളർച്ച സ്വന്തമാക്കി. മൊത്തം നിക്ഷേപം 9.73 ശതമാനം വർദ്ധിച്ചു. റീട്ടെയിൽ ടേം ഡെപ്പോസിറ്റുകൾ 14.39 ശതമാനവും കാസ നിക്ഷേപങ്ങൾ 9.30 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി. 2026 ജൂൺ 30ലെ കണക്കനുസരിച്ച് കാസ അനുപാതം 39.24 ശതമാനമാണ്. ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി അനുപാതം 36 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 1.47 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 9 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 0.38 ശതമാനമായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പ്രൊവിഷൻ കവറേജ് അനുപാതം 74.20 ശതമാനമായി രേഖപ്പെടുത്തി. സ്ലിപ്പേജ് അനുപാതം 18 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 0.57 ശതമാനവും, ക്രെഡിറ്റ് കോസ്റ്റ് 0.27 ശതമാനവുമാണ്. ‘ഡിജിറ്റൽ ഫസ്റ്റ്, കസ്റ്റമർ ഫസ്റ്റ്, നേഷൻ ഓൾവേയ്സ്’ എന്ന തത്വമാണ് എസ്.ബി.ഐയെ നയിക്കുന്നതെന്ന് ചെയർമാൻ സി.എസ്. ശെട്ടി പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായി ‘സരൾ’ പ്രോജക്റ്റ് വിപുലീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. യോനോ ബിസിനസിൽ വാണിജ്യ ഉപഭോക്താക്കൾക്കായി 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന ‘യോനോ ജി’ എന്ന എ.ഐ അധിഷ്ഠിത വെർച്വൽ അസിസ്റ്റന്റ് ബാങ്ക് അവതരിപ്പിച്ചു. 10 കോടി രൂപ വരെയുള്ള എസ്.എം.ഇ വായ്പകൾ വേഗത്തിൽ നൽകാൻ ‘എം.എസ്.എം.ഇ ഡ്രീം’, റിസ്ക് മാനേജ്മെന്റ് ശക്തിപ്പെടുത്താൻ ‘പ്രിസം’ എന്നീ പ്ലാറ്റ്‌ഫോമുകളും ആരംഭിച്ചു. എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റ് ലിമിറ്റഡിന്റെ വിജയകരമായ ലിസ്റ്റിംഗ് എസ്.ബി.ഐ ഗ്രൂപ്പിന്റെ പ്രധാന നാഴികക്കല്ലാണെന്നും, 2030 ഓടെ 75-ാം വാർഷികത്തിലേക്ക് കടക്കുന്ന ബാങ്ക് പുതിയ ലക്ഷ്യങ്ങളോടെ കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാമ്പത്തിക പാദത്തിൽ പുതിയ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ 64 ശതമാനവും യോനോ ആപ്പ് വഴിയാണ് തുറന്നത്. ബാങ്കിന്റെ 98.8 ശതമാനം ഇടപാടുകളും ഡിജിറ്റൽ സംവിധാനങ്ങൾ വഴിയാണ് നടക്കുന്നത്. യോനോ ആപ്പിന് നിലവിൽ 10.5 കോടിയിലധികം ഉപയോക്താക്കളുണ്ട്. പുതിയ യോനോ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ആറ് മാസത്തിനുള്ളിൽ 5 കോടിയിലധികം പേർ രജിസ്റ്റർ ചെയ്തത് ഉപഭോക്താക്കൾക്കിടയിലെ മികച്ച സ്വീകാര്യതയാണ് വ്യക്തമാക്കുന്നതെന്ന് ബാങ്ക് അറിയിച്ചു.
