Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എഐ; സ്വന്തം പാത വെട്ടിത്തുറന്ന് ഇന്ത്യ

1 min read

ഭാരതത്തിന്റെ എഐ വിപ്ലവം ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ബഹുരാഷ്ട്ര എഐ ഭീമന്മാരെല്ലാം ഇന്ത്യയെ നോട്ടമിട്ടിരിക്കുകയാണ്. ഇവിടുത്തെ വലിയ ജനസംഖ്യയും അവരാല്‍ സൃഷ്ടിക്കപ്പെടുന്ന വിപണിയും നല്‍കുന്ന ബിസിനസ് അവസരങ്ങളുടെ പുറത്താണത്. എന്നാല്‍ നിര്‍മിത ബുദ്ധിയില്‍ സ്വന്തം പാത വെട്ടിത്തുറന്നുള്ള മുന്നേറ്റം നടത്താനുള്ള തയാറെടുപ്പിലാണ് രാജ്യം. ഇത് വിളിച്ചോതുന്നതായിരുന്നു ഫെബ്രുവരിയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ എഐ ഇംപാക്റ്റ് സമ്മിറ്റ്. രണ്ട് വര്‍ഷത്തിനുള്ളില്‍ 200 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ പദ്ധതികളാണ് രാജ്യം നടപ്പാക്കുന്നത്. ഇന്ത്യ കേവലം ലോകത്തിന്റെ ഒരു ‘ബാക്ക് ഓഫീസ്’ ആയിരുന്ന കാലം അവസാനിച്ചു. വന്‍കിട കോര്‍പ്പറേറ്റുകള്‍ ഡാറ്റാ സെന്ററുകള്‍ക്കായി പ്രഖ്യാപിച്ച 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും സര്‍ക്കാര്‍ നയങ്ങളും ഒന്നിക്കുമ്പോള്‍, ഭാരതം ലോകത്തിന്റെ ‘ഇന്റലിജന്‍സ് ആര്‍ക്കിടെക്റ്റ്’ ആയി മാറുകയാണ്. 2026-ലെ എഐ സമ്മിറ്റില്‍ കണ്ട സംഘാടനത്തിലെ പോരായ്മകളും പൊരുത്തക്കേടുകളും ഇന്ത്യയുടെ വളര്‍ച്ചയുടെ ശൈശവദശയിലെ പ്രതിസന്ധികള്‍ മാത്രമാണ്. 2047 ആകുമ്പോഴേക്കും ഒരു വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍, ലോകത്തിലെ മൂന്നാമത്തെ എഐ മഹാശക്തിയായി ഇന്ത്യ മാറുമെന്നത് ഒരു വസ്തുതയാണ്. ശൈലിയില്‍ അല്പം സങ്കീര്‍ണതകളുണ്ടെങ്കിലും, ഇന്ത്യയുടെ ലക്ഷ്യം കൃത്യമാണ്–മാനവികതയ്ക്കുവേണ്ടിയുള്ള നിര്‍മ്മിത ബുദ്ധി. ഇന്ത്യയുടെ എഐ കുതിപ്പിന്റെ വിവിധ തലങ്ങള്‍ പരിശോധിക്കുകയാണ് ഫ്യൂച്ചര്‍ കേരള

 

2026 ഫെബ്രുവരിയിലെ മൂന്നാമത്തെ ആഴ്ച്ചകളിലെ മഞ്ഞുകാല പ്രഭാതങ്ങളില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപം വൈരുദ്ധ്യങ്ങളുടെ വേദിയായിരുന്നുവെന്നാണ് പല വിദേശ മാധ്യമങ്ങളും എഴുതിയത്. ഒരു വശത്ത്, ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026’-ന്റെ ഭാഗമായി ഡല്‍ഹിയില്‍ അനുഭവപ്പെട്ട ശ്വാസംമുട്ടിക്കുന്ന ഗതാഗതക്കുരുക്കും സംഘാടനത്തിലെ പോരായ്മകളും വിദേശ പ്രതിനിധികളെ വലച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പുലര്‍ച്ചെ 6 മണിക്ക് പ്രവേശനം വാഗ്ദാനം ചെയ്തിട്ടും ഗേറ്റുകള്‍ അടഞ്ഞുകിടന്നതും പ്രോട്ടോക്കോള്‍ ആശയക്കുഴപ്പങ്ങളും ഒരു ഘട്ടത്തില്‍ സമ്മിറ്റിന്റെ ശോഭ കെടുത്തിയെന്നാണ് സിഎന്‍ബിസി എഴുതിയത്.
വേദിയിലെ ചില അസ്വാഭാവിക നിമിഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ ഓപ്പണ്‍ എഐ സിഇഒ സാം അള്‍ട്ട്മാനും ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയും കൈകള്‍ കോര്‍ത്തുപിടിക്കാന്‍ മടിച്ചുനിന്നത് ഇരുവരും തമ്മിലുള്ള ആഗോള ശത്രുതയുടെ പ്രതിഫലനമായി വ്യാഖ്യാനിക്കപ്പെട്ടു. മറ്റൊന്ന് ഗാല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയുടെ ‘റോബോട്ട് ഡോഗ്’ വിവാദമായിരുന്നു; ചൈനീസ് കമ്പനിയായ യൂണിട്രീ (Unitree) നിര്‍മ്മിച്ച റോബോട്ടിനെ സ്വന്തം സൃഷ്ടിയായി അവതരിപ്പിച്ചത് സമ്മിറ്റിലെ സുതാര്യതയെ ചോദ്യം ചെയ്യുന്നതായിരുന്നു.

  സൈബര്‍ പാര്‍ക്കില്‍ സാന്‍ഡ്ബോക്സിന്റെ മിനി ടെക് പാര്‍ക്ക്

എങ്കിലും, ഈ വിവാദങ്ങള്‍ക്കെല്ലാം അപ്പുറം, ഇന്ത്യ എന്ന വിപണിയുടെ കാന്തികശക്തി ആഗോള ടെക് ഭീമന്മാരെ അവിടെ പിടിച്ചിരുത്തി എന്നതാണ് വാസ്തവം. ഒരു എഐ സൂപ്പര്‍ പവറായി വളര്‍ന്നുവരാന്‍ ഇന്ത്യക്ക് സാധിക്കും എന്നതിന്റെ വിളിച്ചുപറയല്‍ കൂടിയായിരുന്നു ഇന്ത്യ എഐ ഇംപാക്റ്റ് സമ്മിറ്റ്. സാം അള്‍ട്ട്മാന്‍ മുതല്‍ സുന്ദര്‍ പിച്ചൈ വരെയുള്ളവര്‍ ഇന്ത്യയുടെ ‘എഐ എക്‌സൈറ്റ്മെന്റിനെ’ വാഴ്ത്തി. ഈ സംഘാടന പിഴവുകള്‍ക്കപ്പുറം ഇന്ത്യ ലക്ഷ്യമിടുന്ന 200 ബില്യണ്‍ ഡോളറിന്റെ ‘സൊവറിന്‍ എഐ’ സ്വപ്നമാണ് ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്.

ഇന്ത്യ സൃഷ്ടിക്കുന്ന ആഗോള ബദല്‍

നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള ആഗോള കാഴ്ചപ്പാടുകളില്‍ ഇന്ത്യ ഒരു മൂന്നാം വഴി വെട്ടിത്തുറക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങള്‍ വാണിജ്യപരമായ ലാഭത്തിന് (Commercial Dominance) മുന്‍ഗണന നല്‍കുകയാണ് ചെയ്യുന്നത്. അതേസമയം ചൈന സാമൂഹിക നിയന്ത്രണത്തിനായി (Social Control) എഐയെ ഉപയോഗിക്കുന്നു. ഈ രണ്ട് മാതൃകകളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യ എഐയെ ‘ആഗോള പൊതുനന്മ’ (Global Public Good)യ്ക്കായിട്ടുള്ള ഒരു ടൂള്‍ ആയിട്ടാണ് കാണുന്നത്. ഇതിന്റെ അടിസ്ഥാന ശിലയാണ് പ്രധാനമന്ത്രി അവതരിപ്പിച്ച ‘MANAV’ (Human) ഫ്രെയിംവര്‍ക്ക്.

MANAV-ന്റെ അഞ്ച് തൂണുകള്‍ ഇവയാണ്:
• Morality (ധാര്‍മ്മികത): മനുഷ്യ മൂല്യങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും നിരക്കുന്ന അക വികസനം.
• Accountability (ഉത്തരവാദിത്തം): സുതാര്യമായ നിയമങ്ങളിലൂടെയുള്ള ഉത്തരവാദിത്തമുള്ള ഭരണം.
• National Sovereignity (ദേശീയ പരമാധികാരം): പൗരന്മാരുടെ ഡാറ്റ രാജ്യത്തിന്റെ പരമാധികാരത്തിന് കീഴിലായിരിക്കണം.
• Accessible (എല്ലാവര്‍ക്കും ലഭ്യമായ): എഐ സാങ്കേതികവിദ്യ ഏതാനും കോര്‍പ്പറേറ്റുകളുടെ കുത്തകയാകാതെ എല്ലാവരിലേക്കും എത്തിക്കുക.
• Validity (സാധുതയുള്ള): വ്യാജ വിവരങ്ങളെയും ഡീപ്ഫേക്കുകളെയും പ്രതിരോധിക്കുന്ന സുരക്ഷിതമായ സംവിധാനം.

ഡിജിറ്റല്‍ പേമെന്റ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച യുപിഐ പോലെ ഒരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ആയി എഐയെ മാറ്റുക എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യം.

200 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സ്വപ്‌നം

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 200 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ലക്ഷ്യമിടുന്ന ഇന്ത്യ, 2026-27 ബജറ്റിലൂടെ ഇതിനായുള്ള കൃത്യമായ രൂപരേഖ മുന്നോട്ടുവെക്കുകയും ചെയ്തു. ‘IndiaAI Mission 2.0’ വഴി സര്‍ക്കാര്‍ ഒരു തന്ത്രപരമായ നീക്കമാണ് നടത്തിയത്. മുന്‍വര്‍ഷത്തെ 2,000 കോടി രൂപയുടെ വിഹിതം 1,000 കോടിയായി ‘പുനക്രമീകരിച്ചത്’ ഫണ്ട് ഉപയോഗിക്കാത്തതുകൊണ്ടല്ല, മറിച്ച് തുകയുടെ വിനിയോഗം കൂടുതല്‍ കാര്യക്ഷമമാക്കാനാണെന്ന് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

  മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ തിരിച്ചെത്തുന്നു

ഇന്ത്യയുടെ ഏറ്റവും വലിയ മത്സര നേട്ടം ‘കമ്പ്യൂട്ട്’ (Compute) ശേഷിയിലെ ചെലവ് കുറവാണ്. നിലവിലുള്ള 38,000 ജിപിയു (GPU) ക്ലസ്റ്ററിന് പുറമെ 20,000 യൂണിറ്റുകള്‍ കൂടി സര്‍ക്കാര്‍ ഉടന്‍ വാങ്ങും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മണിക്കൂറിന് വെറും 65 രൂപ (0.78 ഡോളര്‍) നിരക്കില്‍ ജിപിയു ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇത് ആഗോള ശരാശരിയുടെ വെറും മൂന്നിലൊന്ന് മാത്രമാണ്. കൂടാതെ, വിദേശ ക്ലൗഡ് സേവന ദാതാക്കളെ ആകര്‍ഷിക്കുന്നതിനായി 2047 വരെ ഡാറ്റാ സെന്ററുകള്‍ക്ക് ‘ടാക്‌സ് ഹോളിഡേ’ പ്രഖ്യാപിച്ചത് ഇന്ത്യയെ ഒരു ‘ഗ്ലോബല്‍ ഡാറ്റാ ഹബ്ബ്’ ആക്കി മാറ്റകയും ചെയ്യും.

ഇക്കഴിഞ്ഞ ബജറ്റില്‍ ഇന്ത്യ എഐ മിഷന് നീക്കിവെച്ചത് 1000 കോടി രൂപയായിരുന്നു. സെമികണ്ടക്റ്റര്‍ മിഷന്റെ രണ്ടാം ഘട്ടത്തിനാകട്ടെ 1000 കോടി രൂപയും. ഫുള്‍സ്റ്റാക്ക് ഇന്ത്യന്‍ ഐപി ചിപ്പ് ഡിസൈന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഡീപ്പ് ടെക് ഗവേഷണ വികസനത്തിനായി 20,000 കോടി രൂപയാണ് മാറ്റിവെച്ചത്. എഐ ലാബുകള്‍ക്കും പരിശീലനത്തിനുമായി 600 കോടി രൂപയും മാറ്റിവെച്ചു. ഇതില്‍ 15,000 സ്‌കൂള്‍ ലാബുകളും ഉള്‍പ്പെടും.

ഇന്ത്യയുടെ കരുത്ത്

ആഗോള എഐ മത്സരത്തില്‍ ഇന്ത്യയെ മുന്‍നിരയില്‍ നിര്‍ത്തുന്നത് മൂന്ന് ഘടകങ്ങളാണ്. അവ ഏതെല്ലാമാണെന്ന് നോക്കാം.

1. AI-Native Workforce: 65% യുവാക്കളുള്ള ഇന്ത്യയില്‍, ‘Education to Employment and Enterprise’ (EEE) കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സ്‌കൂള്‍ തലം മുതല്‍ എഐ വിദ്യാഭ്യാസം നിര്‍ബന്ധമാക്കകുകയാണ്. 15,000 സ്‌പെഷ്യലൈസ്ഡ് എഐ ലാബുകള്‍ ഇതിനായി സജ്ജമായിക്കഴിഞ്ഞു.

2. ഡാറ്റ വൈവിധ്യം (Data Diversity): ഗ്രാമീണ ബീഹാറിലെ ഭാഷാ വൈവിധ്യം മുതല്‍ മുംബൈയിലെ നഗര സാന്ദ്രത വരെയുള്ള 1.4 ബില്യണ്‍ ജനങ്ങളുടെ ഡാറ്റ, ലോകത്തിലെ ഏത് സാഹചര്യത്തിലും പ്രവര്‍ത്തിക്കുന്ന എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ പര്യാപ്തമാണ്.

3. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (DPI): ആധാര്‍, യുപിഐ എന്നിവയുടെ അടിത്തറയില്‍ എഐ ലെയര്‍ ചേര്‍ക്കുന്നത് വിപ്ലവകരമാണ്. ഇതിന്റെ ഫലമാണ് ‘ഭാരത്-വിസ്താര’ (Bharat-VISTAAR); കര്‍ഷകര്‍ക്ക് പ്രാദേശിക ഭാഷകളില്‍ തത്സമയ കൃഷി ഉപദേശങ്ങള്‍ നല്‍കുന്ന ഈ സംവിധാനം ഡിജിറ്റല്‍ വിടവ് നികത്തുന്നതിന് സഹായിക്കുന്നു.

  മണിവ്യൂ ലിമിറ്റഡ് ഐപിഒ

ആഗോള സഹകരണവും പരമാധികാര മോഹങ്ങളും

സമ്മിറ്റിലെ 13 വിദേശ പവലിയനുകള്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഡിപ്ലോമസിയുടെ വിജയമാണ്. ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിന്റെ സന്ദര്‍ശനം ഇന്ത്യയുടെ ‘ഡിജിറ്റല്‍ ഐഡന്റിറ്റി’ കരുത്തിനുള്ള അംഗീകാരമായിരുന്നു. എസ്റ്റോണിയയും സ്വിറ്റ്സര്‍ലന്‍ഡും ഇന്ത്യയുടെ ഡിജിറ്റല്‍ സ്റ്റാക്കിനോട് സഹകരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.

അന്താരാഷ്ട്ര സോളാര്‍ അലയന്‍സ് (International Solar Alliance) അക ഉപയോഗിച്ച് ‘ഗ്രീന്‍ എനര്‍ജി ഗ്രിഡുകള്‍’ കാര്യക്ഷമമാക്കുന്നത് ഇന്ത്യയുടെ സാങ്കേതിക നേതൃത്വത്തിന് ഉദാഹരണമാണ്. ‘ലോകത്തിനായി ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്യുക, (Design and develop in India, Deliver to humanity) എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം കേവലം ഒരു മുദ്രാവാക്യമല്ല, മറിച്ച് ഒരു ഭൗമ-രാഷ്ട്രീയ തന്ത്രമാണ്.

മുന്നിലെ വെല്ലുവിളികള്‍

ഈ മുന്നേറ്റത്തിനിടയിലും ഇന്ത്യ നേരിടുന്ന പ്രധാന പ്രതിസന്ധികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

• കംപ്യൂട്ട് ഗ്യാപ്പ്: സബ്സിഡികള്‍ ഉണ്ടെങ്കിലും, ചിപ്പുകള്‍ക്കായി ഇന്ത്യ ഇപ്പോഴും എന്‍വിഡിയയെ പോലുള്ള വിദേശ ഭീമന്മാരെയാണ് ആശ്രയിക്കുന്നത്. ‘ഫുള്‍-സ്റ്റാക്ക് ഐപി’ വികസിപ്പിക്കുക എന്നത് ദീര്‍ഘകാല ലക്ഷ്യമാണ്.

• ബ്രെയ്ന്‍ ഡ്രെയ്ന്‍: മികച്ച പ്രതിഭകള്‍ വിദേശത്തേക്ക് ചേക്കേറുന്നത് തടയാന്‍ ബജറ്റില്‍ ‘10,000 ടെക് ഫെലോഷിപ്പുകള്‍’ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഐടി, എന്‍ഐടി എന്നിവിടങ്ങളിലെ ഗവേഷകര്‍ക്ക് ഇത് വലിയ ആശ്വാസമാകും.

• ഡാറ്റ ഗവേണനന്‍സ്: സിഎജി ഓഡിറ്റുകള്‍ ചൂണ്ടിക്കാട്ടിയ ഡാറ്റാ സുരക്ഷാ പിഴവുകള്‍ പരിഹരിക്കേണ്ടതുണ്ട്. കൃത്യമല്ലാത്ത ഡാറ്റ, എഐ ‘ഹാലുസിനേഷന്‍’ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.

ഇന്റലിജസന്‍സ് ആര്‍ക്കിടെക്റ്റിലേക്കുള്ള പരിവര്‍ത്തനം

ഇന്ത്യ കേവലം ലോകത്തിന്റെ ഒരു ‘ബാക്ക് ഓഫീസ്’ ആയിരുന്ന കാലം അവസാനിച്ചു. അദാനി ഗ്രൂപ്പ് ഡാറ്റാ സെന്ററുകള്‍ക്കായി പ്രഖ്യാപിച്ച 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും സര്‍ക്കാര്‍ നയങ്ങളും ഒന്നിക്കുമ്പോള്‍, ഭാരതം ലോകത്തിന്റെ ‘ഇന്റലിജന്‍സ് ആര്‍ക്കിടെക്റ്റ്’ ആയി മാറുകയാണ്.
2026-ലെ എഐ സമ്മിറ്റില്‍ കണ്ട സംഘാടനത്തിലെ പോരായ്മകളും പൊരുത്തക്കേടുകളും ഇന്ത്യയുടെ വളര്‍ച്ചയുടെ ശൈശവദശയിലെ പ്രതിസന്ധികള്‍ മാത്രമാണ്. 2047 ആകുമ്പോഴേക്കും ഒരു വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍, ലോകത്തിലെ മൂന്നാമത്തെ എഐ മഹാശക്തിയായി ഇന്ത്യ മാറുമെന്നത് ഒരു വസ്തുതയാണ്. ശൈലിയില്‍ അല്പം സങ്കീര്‍ണതകളുണ്ടെങ്കിലും, ഇന്ത്യയുടെ ലക്ഷ്യം കൃത്യമാണ്മാനവികതയ്ക്കുവേണ്ടിയുള്ള നിര്‍മ്മിത ബുദ്ധി.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3