Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കാലാവസ്ഥാ വ്യതിയാനം രൂക്ഷമായ പത്തിടങ്ങളിൽ ഇന്ത്യയും

1 min read

കൊടുങ്കാറ്റ്, പ്രളയം, ഉഷ്ണതരംഗം പോലുള്ള കടുത്ത കാലാവസ്ഥാ സാഹചര്യങ്ങൾ ഏറ്റവുമധികം ഭീഷണി ഉയർത്തുന്നത് വികസ്വര രാജ്യങ്ങളിലെ ദുർബല വിഭാഗക്കാരിലാണെന്ന്  ജർമൻവാച്ച് 

കാലാവസ്ഥാ വ്യതിയാനം ഏറ്റവും അധികം ബാധിച്ച പത്ത് രാജ്യങ്ങളിൽ ഇന്ത്യയും. ബോൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ജർമൻവാച്ച് പ്രസിദ്ധീകരിച്ച ഗ്ലോബൽ ക്ലൈമറ്റ് റിസ്ക് ഇൻഡെക്സിലാണ് ആദ്യ സ്ഥാനങ്ങളിൽ ഇന്ത്യയും ഇടം നേടിയിരിക്കുന്നത്. കൊടുങ്കാറ്റ്, പ്രളയം, ഉഷ്ണതരംഗം പോലുള്ള കടുത്ത കാലാവസ്ഥാ സാഹചര്യങ്ങൾ ഏറ്റവുമധികം ഭീഷണി ഉയർത്തുന്നത് വികസ്വര രാജ്യങ്ങളിലെ ദുർബല വിഭാഗക്കാരിലാണെന്ന്  ജർമൻവാച്ച് റിപ്പോർട്ടിൽ പറയുന്നു.

നിരവധി പേരുടെ മരണത്തിനിടയാക്കുകയും വൻനാശം വിതയ്ക്കുകയും ചെയ്ത ഇദയ് ചുഴലിക്കാറ്റ് ആഫ്രിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്രതയേറിയ കാലാവസ്ഥ അനുബന്ധ പ്രതിഭാസമായാണ് ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോ‌ണിയോ ഗുട്ടറെസ് വിലയിരുത്തിയത്. മനുഷ്യരാശിക്ക് വലിയ ഭീഷണി ഉയർത്തുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്ത ഇദയ് മൂലം മൊസാമ്പിക്, സിംബാംബ് വെ എന്നീ രാജ്യങ്ങളാണ് 2019ൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും കൂടുതൽ ദുരിതം ഏറ്റുവാങ്ങിയത്. ഡൊറിയൻ കൊടുങ്കാറ്റ് വീശിയടിച്ച ബഹ് മാസാണ് ഗ്ലോബൽ ക്ലൈമറ്റ് റിസ്ക് ഇൻഡെക്സിൽ മൂന്നാംസ്ഥാനത്തുള്ളത്. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ  (2000-2019) ഇത്തരത്തിലുള്ള കാലാവസ്ഥാ സംഭവങ്ങൾ ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിൽ പ്യൂയെർട്ടോ റികോ, മ്യാൻമാർ, ഹെയ്തി എന്നീ രാജ്യങ്ങളും ഉണ്ട്.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ

ഗ്ലോബൽ ക്ലൈമറ്റ് അഡാപ്ഷൻ ഉച്ചകോടിക്ക് മുന്നോടിയായാണ് ജർമൻവാച്ച് ഗ്ലോബൽ ക്ലൈമറ്റ് റിസ്ക് ഇൻഡെക്സ് പുറത്തുവിട്ടത്. പാർശ്വവൽക്കരിക്കപ്പെട്ട ദരിദ്രരാഷ്ട്രങ്ങൾ തീവ്രതയേറിയ കാലാവസ്ഥാ സംഭവ വികാസങ്ങളെ നേരിടുന്നതിൽ ഏറ്റവുമധികം വെല്ലുവിളി നേരിടുന്നുവെന്നും അവർക്ക് അടിയന്തരമായ സാമ്പത്തിക, സാങ്കേതിക പിന്തുണ ആവശ്യമാണെന്നുമാണ് ഗ്ലോബൽ ക്ലൈമറ്റ് റിസ്ക് ഇൻഡെക്സ് സൂചിപ്പിക്കുന്നതെന്ന് ജർമൻവാച്ചിലെ ഡേവിഡ് എക്സ്റ്റീൻ പറഞ്ഞു. 2000-2019 കാലഘട്ടത്തിൽ കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിച്ച പത്ത് രാജ്യങ്ങളിൽ എട്ടും  ആളോഹരി വരുമാനം കുറഞ്ഞതോ ഇടത്തരമുള്ളതോ ആയ വികസ്വര രാജ്യങ്ങളാണ്. 2019ൽ കാലാവസ്ഥാ പ്രശ്നങ്ങൾ ഏറ്റവുമധികം ദുരിതം വിതച്ച ഏഴാമത്തെ രാജ്യമാണ് ഇന്ത്യ.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

അതിവേഗം മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ ഉള്ള ഇന്ത്യ സൂചികയിലെ ആദ്യസ്ഥാനങ്ങളിൽ ഇടം നേടിയതിൽ അതിശയിക്കാനില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഹിമാനികൾ, ഉയരമുള്ള പർവ്വതങ്ങൾ, നീളമേറിയ തീരങ്ങൾ പോലുള്ള ഭൂപ്രകൃതിയുള്ള ഇന്ത്യയിൽ ഇത്തരം ഇടങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഹോട്ട്സ്പോട്ടുകളാകാമെന്നാണ് ഇവർ പറയുന്നത്. ആഗോള താപം മൂലം ചുഴലിക്കാറ്റുകളുടെ തീവ്രത വർധിക്കുകയും ഹിമാനികൾ കൂടുതൽ വേഗത്തിൽ ഉരുകുകയും ഉഷ്ണതരംഗം ഉണ്ടാകുകയും ചെയ്യുന്നു. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം കാർഷികവൃത്തിയെ ഗുരുതരമായി ബാധിച്ചിരിക്കുന്നു.

ഹെയ്തി, ഫിലീപ്പീൻസ്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ അടിക്കടി കടുത്ത കാലാവസ്ഥാ സംഭവങ്ങൾക്ക് വിധേയമാകുന്നുവെന്നും ഓരോ സംഭവങ്ങൾക്കും ശേഷം അവയുടെ ആഘാതത്തിൽ നിന്നും പൂർണമായും മുക്തരാവും മുമ്പ് അടുത്ത സംഭവം അരങ്ങേറുന്ന സ്ഥിതിയാണ് ഇവിടങ്ങളിൽ ഉള്ളതെന്നും ജർമൻവാച്ച് പറയുന്നു. കാലാവസ്ഥാ മാറ്റവുമായി പൊരുത്തപ്പെടുന്നതിന് ശക്തരാക്കുക മാത്രമല്ല, ഇത്തരം ദുരിതങ്ങൾക്ക് വേദിയാകുമ്പോൾ അതിന്റെ നാശനഷ്ടങ്ങളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ പിന്തുണയും അവർക്ക് നൽകേണ്ടതുണ്ട്. കഴിഞ്ഞ 20 വർഷത്തിനിടെ ചുഴലിക്കാറ്റ് പോലെ തീവ്രതയേറിയ 11,000 കാലാവസ്ഥാ സംഭവങ്ങളിൽ ലോകത്ത് 4,80,000 പേർ മരണപ്പെട്ടുവെന്നാണ് കണക്ക്. ഇവ മൂലം കണക്കാക്കപ്പെടുന്ന സാമ്പത്തിക നഷ്ടം 2.56 ട്രില്യൺ ഡോളറിൽ അധികമാണ്. ചുഴലിക്കാറ്റും അവയുടെ ഫലമായി ഉണ്ടായ വെള്ളപ്പൊക്കം. മണ്ണിടിച്ചൽ തുടങ്ങിയവയുമാണ് 2019ൽ ലോകത്ത് ഏറ്റവും കൂടുതലായി കാണപ്പെട്ട കാലാവസ്ഥാ ദുരിതങ്ങൾ. സൂചികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിലെ ആറ് രാഷ്ട്രങ്ങളും ചുഴലിക്കാറ്റ് മൂലമുള്ള ദുരിതം അനുഭവിച്ച രാഷ്ട്രങ്ങളാണ്.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി
Maintained By : Studio3