December 31, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുദ്ധം കോവിഡിനെതിരെ : കേന്ദ്രം വാങ്ങണം 1 ബില്യണ്‍ ഡോസുകള്‍

1 min read
  • രാജ്യത്തെ 60 ശതമാനത്തിന് കുത്തിവയ്പ്പെടുക്കണം
  • ഇന്ത്യ ഓര്‍ഡര്‍ ചെയ്യേണ്ടത് 1 ബില്യണ്‍ വാക്സിന്‍ ഡോസുകളെന്ന് ഐഎംഎഫ്
  • കേന്ദ്രം തന്നെ സ്വന്തം നിലയ്ക്ക് വാക്സിന്‍ വാങ്ങണമെന്നും നിര്‍ദേശം

ന്യൂഡെല്‍ഹി: ഒരു ബില്യണ്‍ കോവിഡ് വാക്സിന്‍ ഡോസുകള്‍ക്ക് ഇന്ത്യ ഓര്‍ഡര്‍ നല്‍കണണെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്). രാജ്യത്തെ 60 ശതമാനം പേരിലേക്കെങ്കിലും വാക്സിനേഷന്‍റെ ഗുണം എത്തിക്കണമെങ്കില്‍ ഒരു ബില്യണ്‍ ഡോസുകള്‍ക്കെങ്കിലും രാജ്യം ഓര്‍ഡര്‍ നല്‍കണമെന്ന് ഐഎംഎഫ് പറയുന്നു. മാത്രമല്ല, രാജ്യത്ത് നിക്ഷേപത്തിനുള്ള സാഹചര്യം കൂടി ഒരുക്കണമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ വാക്സിന്‍ സംഭരണം നടത്തുകയാണ് ഉചിതമെന്നും രണ്ടാം ഡോസ് പരമാവധി വൈകിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു.

  ടെക്നോപാര്‍ക്ക് 'ക്വാഡ്' പദ്ധതിയിൽ സഹ-ഡെവലപ്പര്‍ ആകാം

ജനസംഖ്യയിലെ 60 ശതമാനം പേര്‍ക്കെങ്കിലും വാക്സിന്‍ ലഭിക്കണമെങ്കില്‍ ഉടന്‍ തന്നെ ഇന്ത്യ ഒരു ബില്യണ്‍ വാക്സിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കണം. വാക്സിന്‍ നിര്‍മാണത്തിനുള്ള നിക്ഷേപം പ്രോല്‍സാഹിപ്പിക്കുകയും വേണം-ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രം തന്നെ വാക്സിന്‍ സംഭരിക്കണമെന്ന ഐഎംഎഫിന്‍റെ നിര്‍ദേശം ശ്രദ്ധേയമാണ്. നിലവില്‍ 18-44 വയസ് വിഭാഗത്തിലുള്ളവരുടെ വാക്സിനേഷനുള്ള ഡോസുകള്‍ സംസ്ഥാനങ്ങളോട് സ്വന്തം നിലയിക്ക് സംഭരിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വാക്സിന്‍ സംഭരണത്തില്‍ വികേന്ദ്രീകരണത്തേക്കാളും കേന്ദ്രീകരിക്കപ്പെട്ട നയമായിരിക്കും ഉചിതമെന്നാണ് ഐഎംഎഫ് നിലപാട്.

18-44 വയസ് വിഭാഗത്തിലുള്ളവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കണമെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ട അധിക തുക രാജ്യത്തിന്‍റെ ജിഡിപിയുടെ 0.25 ശതമാനം മാത്രമാണ്. ഇത് സര്‍ക്കാരിന് തന്നെ മാനേജ് ചെയ്യാന്‍ സാധിക്കുന്ന കാര്യമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

  നിഫ്റ്റി 50 സൂചിക 2025 കലണ്ടര്‍ വര്‍ഷത്തില്‍ 9.8% നേട്ടം രേഖപ്പെടുത്തി

നിലവില്‍ രാജ്യത്തുടനീളം കടുത്ത വാക്സിന്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. 18-44 വയസ് വിഭാഗത്തിലുള്ളവരുടെ വാക്സിനേഷന്‍ ഇതുവരെയും സുഗമമായി തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഐഎംഎഫിന്‍റെ നിര്‍ദേശം പ്രസക്തമാകുന്നത്.

സ്പുട്നിക് വാക്സിന്‍ ലഭ്യമാക്കും

അതേസമയം റഷ്യയില്‍ വികസിപ്പിച്ച സ്പുട്നിക് വാക്സിന്‍ മൂന്ന് ഘട്ടങ്ങളിലായാകും ഇന്ത്യയില്‍ ലഭ്യമാക്കുക. ആദ്യഘട്ടത്തില്‍ റഷ്യയില്‍ നിന്നും വാക്സിന്‍ നേരിട്ട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ഇതിനോടകം തന്നെ പല ലോട്ടുകളിലായി സ്പുട്നിക് എത്തിയിട്ടുണ്ട്. റെഡി റ്റു യൂസ് വാക്സിന്‍ എന്ന നിലയിലാണ് ഇതെത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ബള്‍ക്കായി വാക്സിന്‍ എത്തും. അതിന് ശേഷം ചെറിയ ബോട്ടിലുകളില്‍ ഫില്‍ ചെയ്യുന്നത് ഇന്ത്യന്‍ ഫാര്‍മ കമ്പനികളായിരിക്കും. മൂന്നാം ഘട്ടത്തില്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് വാക്സിന്‍ വികസിപ്പിക്കുന്ന ഫോര്‍മുല കൈമാറും. അതിന് ശേഷം ഇന്ത്യയിലാകും സ്പുട്നിക് വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുക.

  ടെക്നോപാര്‍ക്ക് 'ക്വാഡ്' പദ്ധതിയിൽ സഹ-ഡെവലപ്പര്‍ ആകാം

ഓഗസ്റ്റ് മാസത്തോട് കൂടിയാകും രാജ്യത്ത് സ്പുട്നിക് വാക്സിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുക. മേയ് മാസം അവസാനത്തോടെ 30 ലക്ഷം വാക്സിനുകള്‍ രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജൂണ്‍ മാസത്തോടെ രാജ്യത്ത് എത്തുന്ന വാക്സിന്‍ ഡോസുകളുടെ എണ്ണം 50 ലക്ഷമായി ഉയരും.

സ്പുട്നിക് വാക്സിന്‍ ഇന്ത്യയില്‍ നിര്‍മിക്കാനും വിതരണം ചെയ്യാനുമുള്ള അവകാശം നേടിയിരിക്കുന്ന ഡോ റെഡ്ഡീസ് ലബോറട്ടറീസ് ഇതിനോടകം തന്നെ 2.1 ലക്ഷം വാക്സിന്‍ ഡോസുകള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്.

Maintained By : Studio3