Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്വകാര്യവത്കരണം വേഗത്തിലാക്കാന്‍ നടപടികള്‍ കുറയ്ക്കുക: നിതി ആയോഗ്

1 min read

നീണ്ട പ്രക്രിയ പലപ്പോഴും തീരുമാനമെടുക്കുന്നതില്‍ കാലതാമസമുണ്ടാക്കുന്നു എന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: സ്വകാര്യവത്കരണ പ്രക്രിയയുടെ വേഗം വര്‍ധിപ്പിക്കുന്നതിന് നടപടിക്രമങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ നിതി ആയോഗ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സര്‍ക്കാര്‍ കമ്പനികളുടെ ഓഹരി വില്‍പ്പനയ്ക്കുള്ള അംഗീകാര പ്രക്രിയയുടെ തലങ്ങള്‍ ചുരുക്കണമെന്നാണ് നിതി ആയോഗിന്‍റെ അഭിപ്രായം. 2021-22 കേന്ദ്ര ബജറ്റിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വന്‍തോതിലുള്ള സ്വകാര്യവത്കരണ നടപടികളുമായി മുന്നോട്ടുകൊണ്ടുപോകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള വിശാലമായ നയത്തിന് മന്ത്രിസഭ ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്, അത് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. അതിനാല്‍ വില്‍പ്പന അംഗീകാരത്തിനുള്ള ഒന്നിലധികം നടപടികള്‍ കുറയ്ക്കാനും പൂര്‍ണ്ണമായ പരിശോധനയ്ക്ക് ശേഷം നിര്‍ദ്ദേശങ്ങള്‍ നേരിട്ട് മന്ത്രിസഭയിലേക്ക് കൊണ്ടുപോകാനും കഴിയുമെന്നാണ് നിതി ആയോഗ് ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍, ഓഹരി വിറ്റഴിക്കല്‍ ശുപാര്‍ശകളില്‍ ഏഴ് ഘട്ടങ്ങളിലായുള്ള നടപടികളാണ് ഉള്ളത്.

  ഓഹരി വിപണി പ്രവേശനത്തിനായി എൻഎസ്ഇ

ഇത്തരത്തിലുള്ള ഒരു നീണ്ട പ്രക്രിയ പലപ്പോഴും തീരുമാനമെടുക്കുന്നതില്‍ കാലതാമസമുണ്ടാക്കുകയും വിഭവങ്ങള്‍ സ്വരൂപിക്കുന്നതിന്‍റെ മൊത്തത്തിലുള്ള ലക്ഷ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും നിതി ആയോഗിന്‍റെ ശുപാര്‍ശയില്‍ പറയുന്നു. ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സംരംഭങ്ങളുടെ (സിപിഎസ്ഇ) സാന്നിധ്യം കുറയ്ക്കുക, സ്വകാര്യമേഖലയ്ക്ക് പുതിയ നിക്ഷേപ ഇടം സൃഷ്ടിക്കുക എന്നിവയാണ് തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ നയത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

ഓഹരി വിറ്റഴിക്കല്‍ നയം അനുസരിച്ച് തന്ത്രപരമായതും, തന്ത്രപ്രധാനമല്ലാത്തതുമായ മേഖലകളെ തരംതിരിച്ചിട്ടുണ്ട്. തന്ത്രപരമായ മേഖലകളില്‍ പൊതുമേഖലാ സംരംഭങ്ങളുടെ പരിമിതമായ സാന്നിധ്യം ഉണ്ടായിരിക്കും. തന്ത്രപരമായ മേഖലയിലെ ബാക്കി കേന്ദ്ര പൊതുമേഖലാ യൂണിറ്റുകള്‍ സ്വകാര്യവല്‍ക്കരിക്കുകയോ ലയിപ്പിക്കുകയോ മറ്റ് സിപിഎസ്ഇകളുടെ ഉപകമ്പനികള്‍ ആക്കുകയോ അടപ്പിക്കുകയോ ചെയ്യും. തന്ത്രപ്രധാനമല്ലാത്ത മേഖലകളില്‍, സിപിഎസ്ഇകള്‍ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുന്നതിനാണ് നീക്കം, അല്ലാത്തവ അടച്ചുപൂട്ടും.

  സ്വകാര്യ ഐ.ടി പാർക്കുകകളെ കൂടി കേരള ഐ.ടി ശൃംഖലയുടെ ഭാഗമാക്കുന്നു

വിറ്റഴിക്കല്‍ പ്രക്രിയ സുതാര്യമായിരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും അതില്‍ കാലതാമസമുണ്ടാകരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. മുഴുവന്‍ പ്രക്രിയയും വേഗത്തില്‍ ട്രാക്ക് ചെയ്യാമെന്നും ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കി മന്ത്രിസഭയ്ക്ക് അന്തിമ അനുമതി നല്‍കാവുന്നതാണ് എന്നുമാണ് വിലയിരുത്തല്‍.

ബിപിസിഎല്‍, എയര്‍ ഇന്ത്യ തുടങ്ങിയ വന്‍ ഓഹരി വില്‍പ്പന ഇടപാടുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇത് നടപ്പാക്കാനാകും എന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. സ്വകാര്യവത്കരണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളെ പട്ടികപ്പെടുത്തുന്നതിന് നിതി ആയോഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് ബാങ്കുകളും ഒരു ഇന്‍ഷുറന്‍സ് കമ്പനിയും ഉള്‍പ്പടെയുള്ള കമ്പനികളുടെ ഒരു പട്ടിക ഇതിനകം നിതി ആയോഗ് സര്‍ക്കാരിന് സമര്‍പ്പിച്ചു.

  ഓഹരി വിപണി പ്രവേശനത്തിനായി എൻഎസ്ഇ
Maintained By : Studio3