Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മില്‍മയുടെ ദേശീയ പാതയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളില്‍ ഇന്ധന- ഇ വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍

1 min read
തിരുവനന്തപുരം: മില്‍മയുടെ അധീനതയില്‍ ദേശീയ പാതയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളില്‍ ഇന്ധന- ഇ വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് മില്‍മയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡും (എച്ച്പിസിഎല്‍) തമ്മില്‍ കരാറായി. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, പുന്നപ്ര എന്നിവിടങ്ങളിലാണ് 20 വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ എച്ച്പിസിഎല്‍ ഇന്ധന- ഇ വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ഈ സ്റ്റേഷനുകളുടെ ദൈനംദിന നടത്തിപ്പ് മില്‍മയ്ക്കായിരിക്കും.

പട്ടണക്കാട് മില്‍മ കാലിത്തീറ്റ ഫാക്ടറി (സിഎഫ്പി പട്ടണക്കാട്), സെന്‍ട്രല്‍ പ്രോഡക്ട്സ് ഡയറി (സിപിഡി പുന്നപ്ര) എന്നിവിടങ്ങളിലുള്ള മില്‍മയുടെ സ്ഥലമാണ് ഇതിനായി ഉപയോഗിക്കുക. പട്ടം മില്‍മ ഭവനില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ എസ്. മണിയുടേയും എച്ച്പിസിഎല്‍ ജനറല്‍ മാനേജര്‍ (ഇന്‍ ചാര്‍ജ് ഓഫ് സൗത്ത് വെസ്റ്റ് സോണ്‍ റീട്ടെയില്‍) എം. സന്ദീപ് റെഡ്ഡിയുടേയും സാന്നിധ്യത്തില്‍ മില്‍മ എം ഡി ആസിഫ് കെ. യൂസഫും എച്ച്പിസിഎല്‍ സീനിയര്‍ റീജിയണല്‍ മാനേജര്‍ (കൊച്ചിന്‍ റീട്ടെയ്ല്‍ ആര്‍ ഒ) അരുണ്‍ .കെ യും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു.

  സോണി ബ്രാവിയ 3II

എറണാകുളം റീജിയണല്‍ കോ ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ (ഇആര്‍സിഎംപിയു) ചെയര്‍മാന്‍ എം. ടി ജയന്‍, തിരുവനന്തപുരം റീജിയണല്‍ കോ ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ (ടിആര്‍സിഎംപിയു) അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

റീട്ടെയില്‍ ഇന്ധന ഔട്ട്ലെറ്റും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഓരോ യൂണിറ്റിനും 3.5 കോടി രൂപ വീതം എച്ച്പിസിഎല്‍ ചെലവാക്കും. ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ് നേടുന്നതും അതിന്‍റെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതും എച്ച്പിസിഎല്‍ ആയിരിക്കും. മില്‍മയുടെ വൈവിധ്യവല്ക്കരണത്തിന്‍റെ ഭാഗമായി കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിനും മില്‍മ ഉത്പന്നങ്ങളുടെ വിപണി വികസിപ്പിക്കുന്നതിനുമായാണ് ഇത്തരം കരാറുകളില്‍ ഒപ്പിടുന്നത്.

  വായ്പാമൊറട്ടോറിയം അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് കെടിഎം

മില്‍മ ഉത്പന്നങ്ങളുടെ വിപണി ശൃംഖല വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ധന- ഇ വി ചാര്‍ജിംഗ് സ്റ്റേഷനുകളോട് ചേര്‍ന്ന് മില്‍മ പാര്‍ലര്‍, ഭക്ഷണശാല, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയും ഒരുക്കും.

മില്‍മ ഉത്പന്നങ്ങളുടെ ഗുണനിലവാരവും ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന ‘റീപൊസിഷനിംഗ് മില്‍മ 2023’ പദ്ധതിയുടെ തുടര്‍ച്ചയായി വിപണിസാധ്യത ഉറപ്പാക്കാനും ലാഭകരമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം സംരംഭങ്ങളുമായി മുന്നോട്ട് പോകുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. മില്‍മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കാവശ്യമായ ഇന്ധനം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനും ഇത്തരം ഇന്ധന- ഇ വി ചാര്‍ജിംഗ് സ്റ്റേഷനുകളിലൂടെ സാധിക്കും. മില്‍മയുടെ വൈവിധ്യവല്ക്കരണത്തിന്‍റെ ഭാഗമായുള്ള ഇത്തരം സംരംഭങ്ങള്‍ ഭാവിയില്‍ എല്ലാ യൂണിറ്റുകളിലും നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനുള്ള പുതിയ പദ്ധതികളുമായി മില്‍മ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

  സോണി ബ്രാവിയ 3II

കൂടുതല്‍ ആളുകളെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കാനും ക്ഷീരകര്‍ഷകരുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷയ്ക്കായി നൂതന പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാനുമാണ് മില്‍മ ലക്ഷ്യമിടുന്നത്. നൂതന ഉത്പന്നങ്ങളും സംരംഭങ്ങളും ഇതിന്‍റെ ഭാഗമായി കൊണ്ടുവരും. വരുമാനവും വിപണിയും വര്‍ധിപ്പിക്കാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മില്‍മ 10000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. മില്‍മ ഉത്പന്നങ്ങളുടെ വിപണന ശ്യംഖല വ്യാപിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. മില്‍മ ഉത്പന്നങ്ങള്‍ ആവശ്യാനുസരണം ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായകമാകും. 42 വര്‍ഷം പിന്നിടുന്ന മില്‍മയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലാണിത്. മറ്റു സ്ഥാപനങ്ങളുമായി ചേര്‍ന്ന് സമാനമായ സംരംഭങ്ങളും ആരംഭിക്കാന്‍ പദ്ധതിയുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മില്‍മയുടെ വിറ്റുവരവില്‍ 12 ശതമാനത്തോളം വര്‍ധന ഉണ്ടായി. രാജ്യത്തെ പാലുല്പാദനത്തില്‍ കേരളത്തിന് ഒന്നാംസ്ഥാനത്തെത്താന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3