September 18, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഭിഷേകിന്‍റെ സന്ദര്‍ശനം,മോദിയുടെ ഫോണ്‍; ബംഗാളില്‍ പിരിമുറുക്കം സൃഷ്ടിച്ച് മുകുള്‍ റോയ്

1 min read

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമബംഗാള്‍ ബിജെപി നേതാവ് മുകുള്‍ റോയിയെ വിളിച്ച് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചത് രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്ക് വഴിവെച്ചു.മോദിയും റോയിയും തമ്മിലുള്ള സംഭാഷണം രണ്ടുമിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. ടിഎംസി നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജി ആശുപത്രി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ഈ സംഭാഷണം.

രാവിലെ 10.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റോയിയെ വിളിച്ച് ഭാര്യയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി ദേശീയ വൈസപ്രസിഡന്‍റിന് സാധ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം ഉറപ്പ് നല്‍കി. ഇത് തികച്ചും ആരോഗ്യ കാര്യങ്ങള്‍ തിരക്കിയുള്ള ഫോണ്‍കോള്‍ മാത്രമായിരുന്നു എന്ന് റോയ് പറയുന്നുവെങ്കിലും ഇക്കാര്യം സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നില്ല എന്നതാണ് വാസ്തവം.

ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബാധിക്കപ്പെട്ട നിരവധിപേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) യൂത്ത് യൂണിറ്റ് പ്രസിഡന്‍റുമായ അഭിഷേക് ബാനര്‍ജി സ്വകാര്യ ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. അവിടെയാണ് മുന്‍ പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ മുകുള്‍ റോയിയുടെ ഭാര്യ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇത് റോയിയുടെ അടുത്ത നീക്കത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ആശുപത്രിയില്‍ അഭിഷേക് ബാനര്‍ജി റോയിയുടെ മകന്‍ സുബ്രാന്‍ഷുവിനെ കണ്ടിരുന്നു.അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ബാനര്‍ജി അന്വേഷിക്കുകയും ചെയ്തു.

33 കാരനായ അഭിഷേക് ബാനര്‍ജി 10 മിനിറ്റോളം കിഴക്കന്‍ കൊല്‍ക്കത്ത ആശുപത്രിയില്‍ ചെലവഴിച്ചു. അവിടെ മുകുള്‍ റോയിയുടെ ഭാര്യ കൃഷ്ണ റോയ് കോവിഡ് -19 ചികിത്സയിലാണ്. ലോക്സഭാ എംപി മാധ്യമങ്ങളോട് സംസാരിച്ചില്ലെങ്കിലും, തൃണമൂല്‍ കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ റോയിയുടെ ശക്തനായ എതിരാളിയായി കണക്കാക്കപ്പെട്ടിരുന്ന അഭിഷേക് ബാനര്‍ജിയുടെ സന്ദര്‍ശനം തൃണമൂലുമായി റോയിയുടെ മാറുന്ന സമവാക്യത്തെക്കുറിച്ച് ധാരണ സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നു. കിംവദന്തികള്‍ പ്രചരിച്ചതോടെ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷും രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ആശുപത്രി സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സംസ്ഥാന ബിജെപി പ്രസിഡന്‍റ്, “അഭിഷേക് ബാനര്‍ജി അദ്ദേഹത്തിന് മുമ്പ് (മുകുള്‍ റോയ്) പരിചയമുണ്ടായിരുന്നു, അതിനാല്‍ അദ്ദേഹം രോഗിയായ ഭാര്യയെ കാണാന്‍ വന്നതില്‍ അതിശയിക്കാനില്ല’ എന്ന അഭിപ്രായമാണ് പങ്കുവെച്ചത്.

എന്നിരുന്നാലും പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില കാരണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനേക്കാള്‍ സ്വയം വിമര്‍ശനം ആവശ്യമാണെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ടിഎംസിയില്‍നിന്നും ബിജെപിയില്‍ ചേര്‍ന്ന സുഭ്രാന്‍ഷു റോയ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇത് പാര്‍ട്ടിയിലുള്ള പലരും ഒരു തിരിച്ചപോക്കിന് തയ്യാറെടുക്കുന്ന ധ്വനിയുണ്ടായിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുകുള്‍ റോയിയെയും സുവേന്ദു അധികാരിയെയും കുറിച്ച് ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ റോയിയുമായുള്ള സമവാക്യം വ്യക്തമായിരുന്നു. ‘നോര്‍ത്ത് 24 പര്‍ഗാന സ്വദേശിയാണെങ്കിലും പാവം മുകുളിനെ നാദിയ ജില്ലയില്‍ നിന്ന് രംഗത്തിറക്കിയിട്ടുണ്ട്. സുവേന്ദുവിനെപ്പോലെ മോശക്കാരനല്ല അദ്ദേഹം, “ഒരു പ്രചാരണ റാലിയില്‍ ബാനര്‍ജി പറഞ്ഞിരുന്നു. താന്‍ ബിജെപിയുടെ സമര്‍പ്പിത പ്രവര്‍ത്തകനാണെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ മുകുള്‍ റോയ് ഈ വിവാദം അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Maintained By : Studio3