ഐ.കെ.ജി.എസ്: ഇതുവരെ യാഥാർഥ്യമായത് 31,429.15 കോടിയുടെ നിക്ഷേപ പദ്ധതികൾ

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ താൽപര്യപത്രം ഒപ്പുവച്ച നിക്ഷേപ പദ്ധതികളിൽ ഇതിനകം 31,429.15 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിർമ്മാണാരംഭം കുറിച്ച 86 പദ്ധതികളിൽ നിന്നാണ് ഇത്രയും നിക്ഷേപം യാഥാർത്ഥ്യമാകുന്നത്. ഇവയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ 40,439 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. ഐ.കെ.ജി.എസിൽ നിക്ഷേപ വാഗ്ദാനം ലഭിച്ച 20.28 ശതമാനം പദ്ധതികളുടെ നിർമ്മാണം ആരംഭിച്ചു. കെ.എസ്.ഐ.ഡിസിയാണ് ഇവയുടെ മേൽനോട്ടം വഹിക്കുന്നത്. ഐ.കെ.ജി.എസിന് ശേഷം കിൻഫ്ര വ്യവസായ പാർക്കുകളിലെ നിക്ഷേപ പദ്ധതികളിലും വലിയ വർധനവുണ്ടായി. കിൻഫ്രയുടെ 8 പാർക്കുകളിലായി 25 പദ്ധതികൾ ഇക്കാലയളവിൽ ആരംഭിച്ചു. സംസ്ഥാന വ്യവസായ വകുപ്പ് മുഖേന 101 പദ്ധതികൾ നടപ്പാക്കുന്നതിൽ 8 എണ്ണം പൂർത്തിയായി. ഫെബ്രുവരി 21,22 തീയതികളിൽ നടന്ന ഐ. കെ. ജി. എസിന് ശേഷം വെറും നാല് മാസം പിന്നിടുമ്പോഴാണ് ഈ മികച്ച നേട്ടമെന്നും മന്ത്രി പറഞ്ഞു. ഐ.കെ.ജി.എസ് വേദിയിൽ 1.52 ലക്ഷം കോടി രൂപയുടെ താൽപര്യപത്രങ്ങളാണ് ഒപ്പിട്ടത്. പിന്നീട് ലഭിച്ചത് ഉൾപ്പെടെ കണക്കാക്കിയാൽ 1.92 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ഐ.കെ.ജി.എസിലൂടെ ലഭിച്ചു. ഇവയിൽ നിന്ന് സൂക്ഷ്മപരിശോധനയിലൂടെ അന്തിമമാക്കിയ 1.77 ലക്ഷം കോടി രൂപയുടെ 424 പദ്ധതികൾ നടപ്പാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. മൂന്ന് വൻകിട നിക്ഷേപ പദ്ധതികൾക്കാണ് ജൂൺ മാസത്തിൽ തുടക്കം കുറിച്ചത്. ബി.പി.സി.എൽ പെട്രോളിയം ലോജിസ്റ്റിക്സ് പദ്ധതി പാലക്കാട് കിൻഫ്ര പാർക്കിൽ നിർമ്മാണം തുടങ്ങി. 880 കോടിയുടെ ഈ പദ്ധതി 70 ഏക്കറിലാണ് സ്ഥാപിക്കുന്നത്. 100 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഗാഷ സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡ് ഇന്റെഗ്രേറ്റഡ് ടി.എം.ടി മാനുഫാക്ചറിംഗ് പ്ളാന്റ്, കഞ്ചിക്കോട് കിൻഫ്ര പാർക്ക് (510 കോടി നിക്ഷേപം, 200 തൊഴിലവസരങ്ങൾ), എയർപോർട്ട് ഗോൾഫ് വ്യൂ ഹോട്ടൽസ് (350 കോടി നിക്ഷേപം, 250 തൊഴിലവസരങ്ങൾ) എന്നിവയുടേയും നിർമ്മാണം ആരംഭിച്ചു. മൂന്ന് പ്രധാന പദ്ധതികളുടെ നിർമ്മാണ പ്രദേശവും പുരോഗതിയും വ്യവസായ മന്ത്രി നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. തൃശൂരിൽ 8 സ്ഥലങ്ങളിലായി കല്യാൺ സിൽക്സ് കൊമേഴ്സ്യൽ പ്രോജക്ട്സ് (500 കോടി നിക്ഷേപം, 650 തൊഴിലവസരങ്ങൾ), ജോയ് ആലുക്കാസ് റസിഡൻഷ്യൽ ടവർ, തൃശൂർ (400 കോടി നിക്ഷേപം), ക്രഷിംഗ് സ്ക്രീനിംഗ് മെഷിനറികൾ നിർമ്മിക്കുന്ന ഹെയ്ൽ സ്റ്റോൺ ഇന്നവേഷൻസ്, പാലക്കാട് (28 കോടിയുടെ തുടർ നിക്ഷേപം, 500 തൊഴിലവസരങ്ങൾ) എന്നിവയുടെ നിർമ്മാണ സൈറ്റുകളിലാണ് മന്ത്രി സന്ദർശനം നടത്തിയത്. 2025 മെയ് മാസത്തിൽ 7 നിക്ഷേപ പദ്ധതികളാണ് ആരംഭിച്ചത്. ഹൈലൈറ്റ് ഗ്രൂപ്പ് – 4 മൾട്ടിപ്ളക്സ് & 2 റസിഡൻഷ്യൽ പ്രോജക്ട് (9,998 കോടി നിക്ഷേപം, 1500 തൊഴിൽ), കല്യാൺ സിൽക്സ്, തൃശൂർ (500 കോടി നിക്ഷേപം, 650 തൊഴിൽ), കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊല്ലം (300 കോടി നിക്ഷേപം, 500 തൊഴിലവസരങ്ങൾ), ജിയോജിത് കമേഴ്സ്യൽ പ്രോജക്ട് (150 കോടി നിക്ഷേപം, 2000 തൊഴിൽ), അലയൻസ് ഡവലപ്പേഴ്സ് (100 കോടി നിക്ഷേപം, 200 തൊഴിൽ), കാർത്തിക ഫുഡ്സ് വിപുലീകരണം (15 കോടി നിക്ഷേപം, 45 തൊഴിൽ), മൈക്രോസിസ് (1 കോടി നിക്ഷേപം) എന്നിവയുൾപ്പെടെയാണിത്. ഏപ്രിൽ മാസത്തിൽ 1281.88 കോടി രൂപയുടെ 4 നിക്ഷേപ പദ്ധതികൾക്ക് തുടക്കമായി. ഇതിൽ 866.88 കോടി രൂപയുടെ നിക്ഷേപമുള്ള എറണാകുളത്തെ ഡൈനിമേറ്റഡ് ഡിസൈൻ ഡിസ്ട്രിക്റ്റ് ഇക്കോസിസ്റ്റം ആണ് ഏറ്റവും പ്രധാനം. 400 പേർക്ക് തൊഴിൽ നൽകുന്ന സംരംഭമാണിത്. ജോയ് ആലുക്കാസ് അപ്പാർട്ട്മെന്റ് & ഹോസ്പിറ്റൽ (300 കോടി നിക്ഷേപം, 100 തൊഴിൽ), വുഡ് അലയൻസ് പാർക്ക് പ്ലൈവുഡ് ഇൻഡസ്ട്രി (60 കോടി നിക്ഷേപം, 150 തൊഴിൽ), പ്രിലാം പാർട്ടിക്കിൾ ബോർഡ് മാനുഫാക്ചറിംഗ് (55 കോടി നിക്ഷേപം, 150 തൊഴിൽ) എന്നിവയാണ് ഏപ്രിലിൽ തുടക്കം കുറിച്ച പദ്ധതികൾ. മാർച്ചിൽ 17612.67 കോടി രൂപയുടെ 75 പദ്ധതികൾക്കും തുടക്കമായി.