Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹാമാരിയുടെ കാലത്ത് ഇന്ത്യന്‍ ബില്യണയര്‍മാര്‍ നേടിയത് സമ്പത്തില്‍ 35% വര്‍ധന

1 min read

ലോക സാമ്പത്തിക ഫോറത്തിന്റെ ‘ദാവോസ് അജണ്ട’യുടെ ഉദ്ഘാടന ദിവസമായ ഇന്നലെയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്

ന്യൂഡെല്‍ഹി: കോവിഡ് 19 മഹാമാരി സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുകയും ദശലക്ഷക്കണക്കിന് പേരെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തുവെങ്കിലും, ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ സ്വത്തിലുണ്ടായത് 35 ശതമാനം വര്‍ധന. 2009ന് ശേഷം 90 ശതമാനവും വര്‍ധനയോടെ ഈ ശതകോടീശ്വരന്‍മാരുടെ മൊത്തം ആസ്തി 422.9 ബില്യണ്‍ ഡോളറില്‍ എത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ യുഎസ്, ചൈന, ജര്‍മനി, റഷ്യ, ഫ്രാന്‍സ് എന്നിവയ്ക്ക് പിന്നില്‍ ആറാം സ്ഥാനത്താണ് ഇന്ത്യയെന്നും ഓക്‌സ്ഫാമിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ആയിരം സമ്പന്നര്‍ അവരുടെ കോവിഡ് -19 നഷ്ടം വെറും ഒന്‍പത് മാസത്തിനുള്ളില്‍ തിരിച്ചുപിടിച്ചു, എന്നാല്‍ ലോകത്തിലെ ഏറ്റവും ദരിദ്രര്‍ക്ക് മഹാമാരിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്ന് കരകയറാന്‍ ഒരു ദശകത്തിലധികം സമയമെടുക്കുമെന്ന് ‘അസമത്വ വൈറസ്’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ ‘ദാവോസ് അജണ്ട’യുടെ ഉദ്ഘാടന ദിവസമായ ഇന്നലെയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

”വാസ്തവത്തില്‍, മഹാമാരിയുടെ ഘട്ടത്തില്‍ ഇന്ത്യയിലെ മികച്ച 11 ശതകോടീശ്വരന്മാരുടെ സമ്പത്തിലുണ്ടായ വര്‍ധന തൊഴിലുറപ്പ് പദ്ധതിയുടെയോ ആരോഗ്യ മന്ത്രാലയത്തിന്റെയോ 10 വര്‍ഷത്തെ നടത്തിപ്പിന് പര്യാപ്തമായ അളവിലുള്ളതാണ്,” ഓക്‌സ്ഫാം റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതലുള്ള കാലയളവില്‍ ഇന്ത്യയിലെ മികച്ച 100 ശതകോടീശ്വരന്മാരുടെ സമ്പത്തിലുണ്ടായ മൊത്തം വര്‍ധന 12.97 ട്രില്യണ്‍ രൂപയാണ്.

ആഗോള തലത്തില്‍, 2020 മാര്‍ച്ച് 18 നും 2020 ഡിസംബര്‍ 31 നും ഇടയില്‍ ശതകോടീശ്വരന്മാര്‍ അവരുടെ സമ്പത്ത് 3.9 ട്രില്യണ്‍ ഡോളര്‍ വര്‍ധിപ്പിച്ചു. അവരുടെ മൊത്തം സ്വത്ത് ഇപ്പോള്‍ 11.95 ട്രില്യണ്‍ ഡോളറാണ്. ഇത് കൊറോണയെ ചെറുക്കാന്‍ ജി 20 സര്‍ക്കാരുകള്‍ ചെലവഴിച്ചതിന് തുല്യമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരായ 50 ശതകോടീശ്വരന്മാരില്‍ മൂന്നുപേര്‍ക്ക് മാത്രമാണ് ഈ കാലയളവില്‍ അവരുടെ ധനം കുറഞ്ഞത്. എലോണ്‍ മസ്‌ക് തന്റെ ആസ്തി 128.9 ബില്യണ്‍ ഡോളറും ജെഫ് ബെസോസ് 78.2 ബില്യണ്‍ ഡോളറും വര്‍ദ്ധിപ്പിച്ചു. ലോകത്തെ ഏറ്റവും സമ്പന്നരായ 10 ശതകോടീശ്വരന്മാര്‍ ഈ കാലയളവില്‍ അവരുടെ സമ്പത്ത് 540 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

ഏതാണ്ട് എല്ലാ രാജ്യങ്ങളിലും സാമ്പത്തിക അസമത്വം വര്‍ധിപ്പിക്കാന്‍ കോവിഡ് 19-ന് കഴിവുണ്ടെന്ന് റിപ്പോര്‍ട്ട് കാണിക്കുന്നു. മഹാമാരി ദീര്‍ഘകാലം നിലനില്‍ക്കുന്ന തരത്തില്‍ സാമ്പത്തിക, വംശീയ, ലിംഗഭേദങ്ങളെ വിപുലമാക്കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തില്‍, മഹാമാരി ബാധിച്ച ഏറ്റവും കുറഞ്ഞ ശമ്പളമുള്ള തൊഴിലുകള്‍ സ്ത്രീപ്രാതിനിധ്യം കൂടുതലുള്ളവയാണ്. ഫ്രാന്‍സ്, ഇന്ത്യ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ ദരിദ്ര പ്രദേശങ്ങളില്‍ അണുബാധയും മരണനിരക്കും കൂടുതലാണെന്നും ഇംഗ്ലണ്ടിലെ ഏറ്റവും ദരിദ്ര പ്രദേശങ്ങളില്‍ മരണനിരക്ക് ഏറ്റവും സമ്പന്നമായ പ്രദേശങ്ങളേക്കാള്‍ ഇരട്ടിയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

നയപരമായ തീരുമാനങ്ങളിലൂടെ കൂടുതല്‍ തുല്യതയും സമന്വയവുമുള്ള സമ്പദ്വ്യവസ്ഥകള്‍ കെട്ടിപ്പടുക്കുന്നതിന് ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ഈ അവസരം ഉപയോഗപ്പെടുത്തണം. ജോലി നഷ്ടപ്പെട്ട എല്ലാവര്‍ക്കും സാമ്പത്തിക സഹായം നല്‍കണമെന്നും കോറോണ വാക്‌സിനുകള്‍ സാര്‍വ വ്യാപകമാകണം എന്നും ഡബ്ലുഇഎഫ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

Maintained By : Studio3