Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിസിബി ബാങ്കിനെ പുതുഉയരങ്ങളിലെത്തിക്കുന്ന മലയാളി… പ്രവീണ്‍ അച്യുതന്‍ കുട്ടി

1 min read

ആഗോള ധനകാര്യസേവനരംഗത്ത് മൂന്ന് പതിറ്റാണ്ടിലധികം അനുഭവ സമ്പത്തുള്ള ബാങ്കറാണ് മലയാളിയായ പ്രവീണ്‍ അച്യുതന്‍ കുട്ടി. റീട്ടെയ്ല്‍, എസ്എംഇ ബാങ്കിംഗില്‍ ശക്തമായ അടിത്തറയുള്ള അദ്ദേഹം 2024 ഏപ്രില്‍ 29നാണ് പ്രമുഖ സ്വകാര്യ ബാങ്കായ ഡിസിബി ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായി ചുമതലയേല്‍ക്കുന്നത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിസിബി ബാങ്കിന്റെ വിവിധ തലങ്ങളില്‍ 16 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം പുതിയ നിയോഗം ഏറ്റെടുത്തത്. അതിന് മുമ്പ് സിറ്റി ബാങ്കിന്റെ ന്യൂയോര്‍ക്ക് ഡിവിഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാങ്കിംഗിന്റെ ഭാവിയെക്കുറിച്ചും ഡിസിബി ബാങ്കിന്റെ വികസന പദ്ധതികളെക്കുറിച്ചും നയങ്ങളെക്കുറിച്ചുമെല്ലാം ഫ്യൂച്ചര്‍ കേരളയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം

ദിപിന്‍ ദാമോദരന്‍

ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ നിലവിലെ മാറ്റങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്, പ്രത്യേകിച്ചും ഡിജിറ്റല്‍വല്‍ക്കരണം പോലുള്ള കാര്യങ്ങളെ?
വളരെ പരിവര്‍ത്തനാത്മകമായ ഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ ബാങ്കിംഗ് മേഖല കടന്നുപോകുന്നത്. അതിവേഗ ഡിജിറ്റല്‍വല്‍ക്കരണവും ഉപഭോക്തൃ അനുഭവം കൂടുതല്‍ മികച്ചതാക്കാനുള്ള ശ്രമങ്ങളുമാണ് അതിനെ നയിക്കുന്നത്. ഇന്ന് ഉപഭോക്താക്കള്‍ക്ക്, തടസമില്ലാത്ത, തല്‍സമയ സേവനങ്ങള്‍ ലഭിക്കുന്നു. മൊബൈല്‍ ആപ്പുകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും എഐ അധിഷ്ഠിത പിന്തുണയുമെല്ലാമാണ് അത് സാധ്യമാക്കുന്നത്. മെച്ചപ്പെട്ട പ്രവര്‍ത്തന കാര്യക്ഷമത, എളുപ്പത്തില്‍ ലഭ്യമാക്കപ്പെടുന്ന സേവനങ്ങള്‍, കൂടുതല്‍ വ്യക്തിഗതമായ ബാങ്കിംഗ് അനുഭവങ്ങള്‍ എന്നിവയിലേക്ക് കാര്യങ്ങള്‍ മാറിക്കഴിഞ്ഞു. ഡിജിറ്റല്‍ ബാങ്കിംഗ് ഒരു സൗകര്യത്തില്‍ നിന്ന് ഒരു ആവശ്യകതയിലേക്ക് പരിണമിച്ചു, മുന്‍ ദശകങ്ങളെ അപേക്ഷിച്ച് 24/7 ഉപഭോക്തൃ പിന്തുണയും വേഗതയേറിയതും കൂടുതല്‍ സുരക്ഷിതവുമായ ഇടപാടുകളും വാഗ്ദാനം ചെയ്യാന്‍ ബാങ്കുകള്‍ പ്രാപ്തരായി.

ഫിന്‍ടെക് കമ്പനികള്‍ ഉയര്‍ന്നുവരുന്ന കാലമാണല്ലോ. പരമ്പരാഗത ബാങ്കുകളും ഫിന്‍ടെക്കും തമ്മിലുള്ള കൂടിച്ചേരലിനെ എങ്ങനെ കാണുന്നു. ഡിസിബി ബാങ്ക് എന്ത് നയമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്?
മല്‍സരത്തില്‍ നിന്നും സഹകരണം എന്ന പക്വമായ തലത്തിലേക്ക് പരിണമിച്ചിരിക്കുന്നു പരമ്പരാഗത ബാങ്കുകളും ഫിന്‍ടെക് സംരംഭങ്ങളും തമ്മിലുള്ള ബന്ധം. ഡിസിബി ബാങ്ക് ഉള്‍പ്പടെയുള്ള ബാങ്കിംഗ് സ്ഥാപനങ്ങള്‍് ഫിന്‍ടെക്കുകളുമായി സഹകരിക്കുന്നതിന്റെ മൂല്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നവേഷന്‍ വേഗത്തിലാക്കാനും ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ ശാക്തീകരിക്കാനും ചെലവ് കുറയ്ക്കാനുമെല്ലാം ആ സഹകരണത്തിലൂടെ സാധിക്കും. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തന ക്ഷമത കൂട്ടുന്നതിനും സ്‌പെഷലൈസ്ഡ് ടാലന്റ് സ്വാംശീകരിക്കുന്നതിനുമെല്ലാം ഫിന്‍ടെക് സംരംഭങ്ങളുമായി ഞങ്ങള്‍ തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ബാങ്കിംഗിന്റെ ഭാവി പുനര്‍നിര്‍വചിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കാന്‍ ഇതിന് സാധിക്കുമെന്നാണ് കരുതുന്നത്.

സുസ്ഥിരത, ഇഎസ്ജി (എന്‍വിയോണ്‍മെന്റല്‍, സോഷ്യല്‍, ഗവേണന്‍സ്) എന്നീ ഘടകങ്ങള്‍ ഡിസിബി ബാങ്കിന്റെ വളര്‍ച്ചാ പദ്ധതിയെ സംബന്ധിച്ചിടത്തോളം എത്രമാത്രം നിര്‍ണായകമാണ്?
സുസ്ഥിരതയും ഇഎസ്ജിയും ഡിസിബി ബാങ്കിനെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാല പദ്ധതികളുടെ ഭാഗമാണ്. നിയമപരമായ കാര്യങ്ങള്‍ നിറവേറ്റാന്‍ ചെയ്യുന്നതല്ല അത്. മറിച്ച്, സാമ്പത്തികമായും പാരിസ്ഥിതികമായും സാമൂഹ്യപരമായും മാറ്റമുണ്ടാക്കുന്നതിനുള്ള അവസരമായാണ് ഞങ്ങളതിനെ കാണുന്നത്. ജല സംരക്ഷണം, വെയ്സ്റ്റ് മാനേജ്‌മെന്റ്, പുനരുപയോഗ ഊര്‍ജം, റീസൈക്ലിംഗ്, ജൈവവൈവിധ്യം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധയൂന്നിയാണ് ഞങ്ങളുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍. പ്രാദേശിക സമൂഹങ്ങളുമായി ചേര്‍ന്ന് നിന്നാണ് ഞങ്ങള്‍ ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കുന്നത്. സുസ്ഥിര വളര്‍ച്ച സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. സമൂഹത്തിന് തിരിച്ചുനല്‍കുകയെന്നത് ഞങ്ങളുടെ മൂല്യങ്ങളുടെ കൂടി ഭാഗമാണ്. ഇഎസ്ജി കേന്ദ്രീകൃതമായ പദ്ധതികളിലൂടെ അത് കൂടുതല്‍ അര്‍ത്ഥവത്തായി നടപ്പാക്കാന്‍ സാധിക്കുന്നു.

  ടാറ്റ എഐജി മെഡികെയർ സെലക്‌ട്

പ്രധാനപ്പെട്ട ഒരു ബാങ്കിനെ നയിക്കുകയാണല്ലോ താങ്കള്‍? എന്താണ് താങ്കളുടെ ലീഡര്‍ഷിപ്പ് ഫിലോസഫി? ഡിസിബി ബാങ്കിന്റെ മൂല്യങ്ങളുമായും ലക്ഷ്യങ്ങളുമായും അതിനെ എങ്ങനെയാണ് സംയോജിപ്പിച്ചിരിക്കുന്നത്?
സ്ഥാപനത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലൂന്നി നിന്ന് ഇന്നവേഷന്‍ പ്രോല്‍സാഹിപ്പിക്കുക, സുതാര്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സമഗ്ര നയങ്ങള്‍ സ്വീകരിക്കുക എന്നിവയെ എല്ലാം കേന്ദ്രീകരിച്ചുള്ളതാണ് എന്റെ ലീഡര്‍ഷിപ്പ് ഫിലോസഫി. ജീവനക്കാരെ ശാക്തീകരിക്കുക, സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുക, ധാര്‍മിക അടിത്തറ നിലനിര്‍ത്തുക തുടങ്ങിയ കാര്യങ്ങളിലാണ് ഡിസിബി ബാങ്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ടെക്‌നോളജിയെ ചലനാത്മകമായി ഉപയോഗപ്പെടുത്തി, മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍ ലഭ്യമാക്കി, പീപ്പിള്‍ ഫസ്റ്റ് സംസ്‌കാരം ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും ഇന്നവേറ്റീവും റെസ്‌പോണ്‍സീവുമായ ബാങ്കാകാനാണ് ഞങ്ങളുടെ ശ്രമം. അതിനാല്‍, ഞങ്ങള്‍ ഏറ്റെടുക്കുന്ന ഓരോ സംരംഭവും സത്യസന്ധതയിലും ടീം വര്‍ക്കിലും സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്ഠിതമായിരിക്കും.

2024ലാണല്ലോ താങ്കള്‍ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്? അതിന് ശേഷം നേരിട്ട ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികള്‍ എന്തായിരുന്നു. എങ്ങനെയാണ് അതിനെ അതിജീവിച്ചത്?
2024 മുതല്‍ വളരെ ചലനാത്മകമായ ഒരു പാതയില്‍ തന്നെയാണ് ബാങ്ക് മുന്നോട്ട് നീങ്ങുന്നത്. വളര്‍ച്ചയും ഇന്നവേഷനുമാണ് അതിന്റെ കേന്ദ്രം. നേതൃമാറ്റം സുഗമമാക്കുക എന്നതു തന്നെയായിരുന്നു പ്രധാന വെല്ലുവിളി. അതേസമയം പൊതുവേയുള്ള സാമ്പത്തിക പരിതസ്ഥിതിയും വെല്ലുവിളികളെ നേരിടുകയായിരുന്നല്ലോ. ലിക്വിഡിറ്റി പ്രശ്‌നങ്ങള്‍, സുരക്ഷിതമല്ലാത്ത വായ്പകള്‍, മൈക്രോഫിനാന്‍സ് മേഖലയിലെ വെല്ലുവിളികള്‍ അങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ സാമ്പത്തിക രംഗത്തുണ്ടായിരുന്നു. എങ്കിലും ഭവനവായ്പ, കോ-ലെന്‍ഡിംഗ്, സുരക്ഷിതമായ കാര്‍ഷിക വായ്പ എന്നിവയിലൂടെയെല്ലാം 2025 സാമ്പത്തിക വര്‍ഷത്തില്‍ വായ്പകളില്‍ 24% വളര്‍ച്ചയും, നിക്ഷേപങ്ങളില്‍ 21% വളര്‍ച്ചയും, നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ ഏകദേശം 15% വര്‍ദ്ധനവും ഞങ്ങള്‍ കൈവരിച്ചു. മികച്ച വൈദഗ്ധ്യമുള്ള ജീവനക്കാരെ നിയമിച്ചും ഇന്നവേഷന്‍ സംസ്്കാരം വളര്‍ത്തിയെടുത്തും ഞങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തി. പുതിയ സഹകരണങ്ങളും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ സ്വീകാര്യതയുമെല്ലാം പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് നീങ്ങാനും വളര്‍ച്ചാ ആവേഗം നിലനിര്‍ത്താനും ഞങ്ങളെ സഹായിച്ചിട്ടുണ്ട്.

ഡിസിബി ബാങ്കിനെ സംബന്ധിച്ചിടത്തോളം അടുത്ത 5-10 വര്‍ഷങ്ങളെ എങ്ങനെ നോക്കിക്കാണുന്നു. എന്തെല്ലാമായിരിക്കും പ്രധാന പദ്ധതികള്‍?
റീട്ടെയ്ല്‍, എസ്എംഇ ബാങ്കിംഗ് മേഖലകളിലെ മുന്‍നിര ധനകാര്യ സ്ഥാപനമായി ഡിസിബി ബാങ്കിനെ മാറ്റുകയെന്നതാണ് ഞങ്ങളുടെ ദീര്‍ഘകാല ലക്ഷ്യവും വിഷനുമെല്ലാം. വളരെ സുശക്തമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറും ഉപഭോക്തൃ കേന്ദ്രീകൃത ഇന്നവേഷനുകളുമായിരിക്കും അതിന് അടിത്തറ പാകുക. ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ കൂടുതല്‍ വ്യക്തിഗതമാക്കുന്നതിനായി അത്യാധുനിക അനലിറ്റിക്‌സ് സംവിധാനങ്ങളും എഐയും ഉപയോഗപ്പെടുത്തുക, സിഎസ്ആര്‍ പദ്ധതികള്‍ കൂടുതല്‍ വ്യാപകമാക്കുക, ധനകാര്യ സേവനങ്ങള്‍ എത്തിപ്പെടാത്ത മേഖലകളിലേക്ക് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക തുടങ്ങിയ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. ഓരോ മൂന്നര വര്‍ഷം കൂടുമ്പോഴും ബാലന്‍ഷ് ഷീറ്റ് ഇരട്ടിയാക്കാനുള്ള ഉദ്ദേശ്യവും ബാങ്കിനുണ്ട്. സുസ്ഥിര വളര്‍ച്ചയിലൂടെയും തന്ത്രപരമായ പങ്കാളിത്തത്തിലൂടെയുമായിരിക്കുമത് നടപ്പാക്കുക. ടെക്‌നോളജിക്കല്‍ എക്‌സലന്‍സ് (സാങ്കേതിക മികവ്), റെസ്‌പോണ്‍സിബിള്‍ ബാങ്കിംഗ് (ഉത്തരവാദിത്ത ബാങ്കിംഗ്), കസ്റ്റമര്‍ ട്രസ്റ്റ് (ഉപഭോക്തൃ വിശ്വാസം) എന്നിവ ഞങ്ങളുടെ വളര്‍ച്ചാതന്ത്രത്തിന്റെ പ്രധാന തൂണുകളായി തന്നെ അടുത്ത പതിറ്റാണ്ടിലും നിലനില്‍ക്കും.

മാറി വരുന്ന ഉപഭോക്തൃ പ്രതീക്ഷകള്‍ക്ക് അനുസൃതമായാണ് ഡിസിബി ബാങ്കിന്റെ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമെന്ന് എങ്ങനെയാണ് ഉറപ്പാക്കുന്നത്?
ഞങ്ങളുടെ ഡിഎന്‍എയില്‍ തന്നെ ആഴ്ന്നിറങ്ങിയിട്ടുള്ളതാണ് ഉപഭോക്തൃ കേന്ദ്രീകൃത സമീപനം. ആര്‍ബിഐയുടെ ഉപഭോക്തൃ അവകാശ പോളിസിക്ക് അനുസൃതമായാണ് ഞങ്ങളുടെ പ്രവര്‍ത്തനശൈലി. ഡിജിറ്റലാണെങ്കിലും നേരിട്ടാണെങ്കിലും തേര്‍ഡ് പാര്‍ട്ടി ഏജന്റുകളിലൂടെയാണെങ്കിലുമെല്ലാം സുതാര്യതയും സമഗ്രതയും ഉറപ്പ് വരുത്തുന്നതാണ് ഞങ്ങളുടെ സേവനങ്ങള്‍. പ്രാദേശികമായ വൈവിധ്യത്തിനും ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നു. അതിന്റെ സാധൂകരണമാണ് ഒമ്പത് പ്രാദേശിക ഭാഷകളില്‍ ലഭ്യമാകുന്ന ഡിസിബി മൊബൈല്‍ ബാങ്കിംഗ് ആപ്പ്. ഉപഭോക്താക്കളില്‍ നിന്നും തുടര്‍ച്ചയായി ഫീഡ്ബാക്ക് ശേഖരിച്ച്, അതനുസരിച്ച് ഞങ്ങളുടെ സേവനങ്ങളില്‍ നവീകരണം വരുത്തുന്ന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. സുഖപ്രദമായി, അതിവേഗത്തില്‍, സുരക്ഷിതമായി സേവനങ്ങള്‍ നല്‍കുക എന്നതിലാണ് ഡിസിബി ബാങ്ക് വിശ്വസിക്കുന്നത്.

  ജിയോജിത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജയകൃഷ്ണന്‍ ശശിധരന്‍

സാമ്പത്തിക ഉള്‍ച്ചേര്‍ക്കലുമായി ബന്ധപ്പെട്ട് ഡിസിബി ബാങ്ക് കൈക്കൊണ്ട പദ്ധതികള്‍ എന്തെല്ലാമാണ്?
ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കാതലായി നിലകൊള്ളുന്നതാണ് സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ അഥവാ ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍. സൂക്ഷ്മ നിക്ഷേപങ്ങള്‍ (മൈക്രോഡിപ്പോസിറ്റ്), സേവിംഗ്‌സ് അക്കൗണ്ടുകള്‍, മികച്ച എഫ്ഡി നിരക്കുകള്‍ എന്നിവയെല്ലാം താഴ്ന്ന വരുമാനക്കാരില്‍ സാമ്പത്തിക അച്ചടകം പ്രോല്‍സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ്. ഉള്‍പ്രദേശങ്ങളില്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ബോധപൂര്‍വമായ ശ്രമങ്ങളുണ്ട്. അത് വായ്പ ആവശ്യകത നിറവേറ്റുന്നതിനായാലും നിക്ഷേപങ്ങള്‍ക്കായാലുമെല്ലാം ഞങ്ങള്‍ നടപ്പാക്കുന്നു. മികച്ച എഫ്ഡി പലിശനിരക്കിലാണ് ഉള്‍പ്രദേശങ്ങളില്‍ പോലും നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. മാത്രമല്ല, പ്രധാന്‍മന്ത്രി മുദ്ര യോജന, അടല്‍ പെന്‍ഷന്‍ യോജന പോലുള്ള, സൂക്ഷ്മ സംരംഭങ്ങളെയും അസംഘടിത മേഖലയിലെ ജീവനക്കാരെയും സഹായിക്കുന്ന നിരവധി പദ്ധതികളെയും ഡിസിബി ബാങ്ക് പിന്തുണയ്ക്കുന്നുണ്ട്. പരമ്പരാഗത ബാങ്കിംഗും ബാങ്കിംഗ് എത്തിപ്പെടാത്ത ജനങ്ങളും തമ്മിലുള്ള വിടവ് നികത്താനാണ് ടെക്‌നോളജി അധിഷ്ഠിതമായ ഞങ്ങളുടെ പദ്ധതികള്‍ ലക്ഷ്യമിടുന്നത്.

സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതികളില്‍ ടെക്‌നോളജിയുടെ പങ്കിനെ എങ്ങനെ നോക്കിക്കാണുന്നു?
ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷനിലെ ഒരു ഗെയിം ചെയ്ഞ്ചര്‍ എന്നുവേണമെങ്കില്‍ ടെക്‌നോളജിയെ വിശേഷിപ്പിക്കാം. ഗ്രാമീണ, അര്‍ദ്ധ നഗര ജനവിഭാഗങ്ങള്‍ക്കായി ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ബാങ്കുകളെ ടെക്‌നോളജി സഹായിക്കുന്നു. മൊബൈല്‍ ബാങ്കിംഗ്, യുപിഐ, ഡിജിറ്റല്‍ വാലറ്റുകള്‍, ബയോമെട്രിക് ഓതന്റിക്കേഷന്‍ പോലുള്ള സങ്കേതങ്ങള്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും വായ്പ ലഭ്യമാക്കുന്നതും ഇടപാടുകള്‍ നടത്തുന്നതുമെല്ലാം വളരെ എളുപ്പമാക്കുന്നു. ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കേണ്ട ആവശ്യകത പോലും ഇല്ലാത്ത അവസ്ഥയാണ്. ഡിസിബി ബാങ്കിനെ സംബന്ധിച്ചിടത്തോളം നൂതനാത്മകമായ ഡിജിറ്റല്‍ ടൂളുകളിലാണ് ഞങ്ങള്‍ നിക്ഷേപം നടത്തുന്നത്. ബാങ്കിംഗ് കൂടുതല്‍ സമഗ്രവും ഇന്‍ക്ലൂസീവും കാര്യക്ഷമവും വളര്‍ച്ചാ അധിഷ്ഠിതവുമായി മാറ്റുകയാണ് ലക്ഷ്യം. ഔപചാരിക ബാങ്കിംഗ് സംവിധാനങ്ങളുടെ ഭാഗമാകാത്ത ജനവിഭാഗങ്ങളിലേക്ക് എത്തിപ്പെടാന്‍ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇനിയും സഹായിക്കുമെന്നാണ് ഞാന്‍ കരുതുന്നത്

ആഗോള ബാങ്കിംഗ് മേഖലയിലുള്ള ഒരു മലയാളി എന്ന നിലയില്‍ കേരളത്തിന്റെ ധനകാര്യരംഗത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്. കേരളത്തിന് മാത്രമായുള്ള വെല്ലുവിളികളോ സാധ്യതകളോ ഉണ്ടോ? കേരള വിപണിയെ എങ്ങനെയാണ് ഡിസിബി ബാങ്ക് സമീപിക്കുന്നത്?
വളരെ ചലനാത്മകവും തനതായ സവിശേഷതകളുമുള്ളതാണ് കേരളത്തിന്റെ സാമ്പത്തിക സാഹചര്യം. ഉയര്‍ന്ന സാക്ഷരതാ നിരക്ക്, ശക്തമായ സഹകരണ ബാങ്കിംഗ് സംവിധാനം, എന്‍ആര്‍ഐ നിക്ഷേപത്തിന്റെ ഒഴുക്ക് തുടങ്ങിയ ഘടകങ്ങളെല്ലാം അവസരങ്ങളും അതുപോലെ വെല്ലുവിളികളും സൃഷ്ടിക്കുന്നു. ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ പുതിയ തലങ്ങളിലേക്ക് പരിണമിക്കുകയാണ്, അതുപോലെ ശക്തമായ മല്‍സരവും ഈ വിപണിയില്‍ നിലനില്‍ക്കുന്നു. തുടര്‍ച്ചയായി ഇന്നവേഷന്‍ വേണമെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. ഇവിടെ ഒരു കമ്യൂണിറ്റി ഫോക്കസ്ഡ് സമീപനമാണ് ഡിസിബി ബാങ്ക് സ്വീകരിക്കുന്നത്. ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം വികസിപ്പിച്ച് കൂടുതല്‍ ജനങ്ങളിലേക്ക് എത്താനാണ് ശ്രമം. മാത്രമല്ല, നിരവധി സാമ്പത്തിക അവബോധ പദ്ധതികള്‍ നടപ്പാക്കാനും തനതായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്. ഡിസിബി എലൈറ്റ് സേവിംഗ്‌സ് അക്കൗണ്ട്, എന്‍ആര്‍ഐ ഫിക്‌സഡ് ഡിപ്പോസിറ്റ്, ഉപഭോക്തൃ സൗഹൃദ ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ എന്നിവ കേരളത്തിലെ വൈവിധ്യം നിറഞ്ഞ ഉപഭോക്താക്കളെക്കൂടി ഉദ്ദേശിച്ചുള്ളതാണ്.

  ഒരു ലക്ഷം കോടി വിപണി മൂല്യം കടക്കുന്ന കേരളത്തിലെ ആദ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനിയായി മുത്തൂറ്റ് ഫിനാന്‍സ്

താങ്കള്‍ പറഞ്ഞതു പോലെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് കാര്യമായി സംഭാവന ചെയ്യുന്നവരാണല്ലോ എന്‍ആര്‍ഐകള്‍. ഈ വിപണിയെ ഡിസിബി ബാങ്ക് എങ്ങനെയാണ് സമീപിക്കുന്നത്. ബാങ്കിന്റെ കേരളത്തിലെ വളര്‍ച്ചയില്‍ എന്‍ആര്‍ഐകള്‍ എത്രമാത്രം പങ്കുവഹിക്കുമെന്നാണ് കരുതുന്നത്?
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ശക്തമായ തൂണുകളിലൊന്നാണ് ശക്തമായ എന്‍ആര്‍ഐ സമൂഹം. ഇത് തിരിച്ചറിഞ്ഞും അംഗീകരിച്ചും ബഹുമാനിച്ചുമാണ് ഡിസിബി ബാങ്ക് ഈ വിപണിയെ സമീപിക്കുന്നത്. എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്‌സ് അക്കൗണ്ടുകള്‍, കാര്യക്ഷമമായ റെമിറ്റന്‍സ് സേവനങ്ങള്‍, കസ്റ്റമൈസ് ചെയ്ത ഇന്‍വെസ്റ്റ്‌മെന്റ്, എഫ്ഡി ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വളരെ സമഗ്രമായ നിരവധി പദ്ധതികളാണ് എന്‍ആര്‍ഐകള്‍ക്കായി ഉള്ളത്. ഡിപ്പോസിറ്റ് അടിത്തറ ശക്തിപ്പെടുത്താന്‍ മാത്രമല്ല എന്‍ആര്‍ഐകള്‍ ബാങ്കിനെ സഹായിക്കുന്നത്, മറിച്ച് വെല്‍ത്ത് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ്, റീട്ടെയ്ല്‍ ലെന്‍ഡിംഗ് തുടങ്ങിയ മേഖലകളിലും അവസരങ്ങള്‍ അവരിലൂടെ തുറക്കപ്പെടുന്നു. തടസമില്ലാത്ത, റെസ്‌പോണ്‍സീവായ, വ്യക്തിഗത സേവനങ്ങളിലൂടെ ദീര്‍ഘകാലം നിലനില്‍ക്കുന്ന വിശ്വാസം എന്‍ആര്‍ഐ ഉപഭോക്താക്കളില്‍ വളര്‍ത്തിയെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതിലൂടെ എന്‍ആര്‍ഐകളുടെ ഏറ്റവും പ്രയിപ്പെട്ട ബാങ്കായി ഡിസിബി ബാങ്ക് തുടരും.

താങ്കളുടെ അഭിപ്രായത്തില്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ എങ്ങനെയാകും ബാങ്കിംഗ് മേഖല മാറുക. ബാങ്ക് ശാഖകള്‍ ഇല്ലാതാകുമോ? ഡിജിറ്റല്‍ ബാങ്കിംഗ് മാത്രമായി കാര്യങ്ങള്‍ മാറുമോ?
ഡിജിറ്റല്‍ ഇന്നവേഷന്റെയും മനുഷ്യ ഇടപെടലിന്റെയും മിശ്രിതമായിരിക്കും ബാങ്കിംഗിന്റെ ഭാവി. രണ്ടും കൂടിച്ചേര്‍ന്നുള്ള സംവിധാനമാകും നിലനില്‍ക്കുക. ദൈനംദിനമുള്ള ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗിനെയാകും ജനങ്ങള്‍ ആശ്രയിക്കുക. എന്നാല്‍ ബാങ്ക് ശാഖകള്‍ നിലനില്‍ക്കും. റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, സങ്കീര്‍ണമായ സാമ്പത്തിക സേവനങ്ങള്‍, നിക്ഷേപ ഉപദേശങ്ങള്‍ തുടങ്ങിയ കാര്യങ്ങളാകും ബാങ്ക് ശാഖകളില്‍ കൂടുതല്‍ നിര്‍വഹിക്കപ്പെടുക. രണ്ട് വിഭാഗങ്ങളും ശക്തമാക്കിയുള്ള സമീപനമാണ് ഡിസിബി ബാങ്ക് സ്വീകരിക്കുന്നത്. മൈബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഞങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ കാലത്തിന് അനുസരിച്ച് പരിണമിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ഞങ്ങളുടെ ബാങ്ക് ശാഖകള്‍ വളരെ മികച്ച രീതിയില്‍ ഉപഭോക്താക്കളുടെ ആവശ്യകതകള്‍ നിറവേറ്റുന്ന കേന്ദ്രങ്ങളായി നിലകൊള്ളുകയും ചെയ്യുന്നു.

സകല മേഖലകളിലും വ്യാപകമായിക്കൊണ്ടിരിക്കുകയാണല്ലോ എഐ. ബാങ്കിംഗ് രംഗത്ത് എഐ സംവിധാനങ്ങള്‍ക്ക് എത്രമാത്രം സ്വാധീനം ചെലുത്താന്‍ സാധിക്കും?
ബാങ്കിംഗ് മേഖലയെയും വിപ്ലവാത്മകമായ രീതിയില്‍ മാറ്റിക്കൊണ്ടിരിക്കുകയാണ് എഐയും മെഷീന്‍ ലേണിംഗും. കൂടുതല്‍ സ്മാര്‍ട്ടായും വേഗത്തിലും സുരക്ഷിതമായും തീരുമാനങ്ങളെടുക്കാന്‍ അത് നമ്മളെ പ്രാപ്തമാക്കുന്നു. ഫ്രോഡ് ഡിറ്റക്ഷന്‍, റിസ്‌ക് അനാലിസിസ്, കസ്റ്റമര്‍ സര്‍വീസ് തുടങ്ങിയ മേഖലകളിലാണ് ഞങ്ങള്‍ എഐ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. തത്സമയം അപാകതകള്‍ കണ്ടെത്താനും, ഉയര്‍ന്നുവരുന്ന ക്രെഡിറ്റ് അല്ലെങ്കില്‍ ഓപ്പറേഷണല്‍ റിസ്‌ക് മുന്‍കൂട്ടി തിരിച്ചറിയാനുമെല്ലാം എഐ ടൂളുകള്‍ സഹായിക്കുന്നു. പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുക മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും സുഗമവും സംതൃപ്തവുമായ അനുഭവങ്ങള്‍ നല്‍കുന്നതിലൂടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും എഐ പോലുള്ള ടെക്‌നോളജികള്‍ സഹായിക്കുന്നു.

Maintained By : Studio3