Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് : രാജ്യം അടച്ചിടാന്‍ മോദിക്ക് മേല്‍ സമ്മര്‍ദം കൂടുന്നു

  • ദേശീയതല ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു
  • മേയ് പകുതി ആകുമ്പോഴേക്കും മരണസംഖ്യ വലിയ തോതില്‍ കൂടിയേക്കും
  • തിങ്കളാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത് 366,161 പുതിയ കേസുകള്‍

ന്യൂഡെല്‍ഹി: ദേശീയതലത്തില്‍ ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യം രാജ്യത്ത് ശക്തമാകുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം തിങ്കളാഴ്ച്ച പുതിയ റെക്കോഡിലെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ രാജ്യം മൊത്തം അടച്ചിടണമെന്ന സമ്മര്‍ദം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മേല്‍ കൂടുകയാണ്.

ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 3,754 മരണങ്ങളാണ് സംഭവിച്ചത്. ഇതോട് കൂടി രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 22.66 മില്യണ്‍ പേര്‍ക്കാണ്. മൊത്തത്തിലുള്ള മരണം 246,116 ഉം. ഓക്സിജന്‍റെയും ബെഡ്ഡിന്‍റെയും ലഭ്യതക്കുറവ് നിരവധി ആശുപത്രികളില്‍ അനുഭവപ്പെടുന്നുണ്ട്. മോര്‍ച്ചറികളും ക്രെമറ്റോറിയങ്ങളും മൃതദേഹങ്ങള്‍ കൊണ്ട് നിറയുകയാണ്. ഇന്ത്യയില്‍ മരണപ്പെട്ടവരുടെ യഥാര്‍ത്ഥകണക്കുകള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുമെന്നും വിലയിരുത്തപ്പെടുന്നു.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

കോവിഡ് പ്രതിസന്ധിയെ പ്രതിരോധിക്കാനായി നിരവധി സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിലേക്ക് പോയിക്കഴിഞ്ഞു. കേരളത്തിലും മേയ് 8 മുതല്‍ പതിനാറ് വരെ ലോക്ക്ഡൗണാണ്. മറ്റ് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നുമുണ്ട്. സിനിമ തിയറ്ററുകളും റെസ്റ്ററന്‍റുകളും പബ്ബുകളും ഷോപ്പിംഗ് മാളുകളുമെല്ലാം പൂട്ടാനാണ് തീരുമാനം.

ഈ സാഹചര്യത്തില്‍ ദേശീയതലത്തില്‍ ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. കോവിഡിന്‍റെ ആദ്യതരംഗം വന്ന സമയത്ത് മോദി സര്‍ക്കാര്‍ ചെയ്തതിന് സമാനമായ ലോക്ക്ഡൗണ്‍ വേണമെന്നാണ് വിദഗ്ധരുടെ പക്ഷം. എന്നാല്‍ അത്തരമൊരു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാലുള്ള സാമ്പത്തിക ബാധ്യതയാണ് കേന്ദ്രസര്‍ക്കാരിനെ കുഴക്കുന്നത്. കഴിഞ്ഞ തവണത്തെ ലോക്ക്ഡൗണ്‍ രാജ്യത്തെ മിക്ക വ്യവസായ മേഖലകളെയും കാര്യമായി ബാധിച്ചിരുന്നു.

  സുരക്ഷാ ഡയഗ്നോസ്റ്റിക് ലിമിറ്റഡ് ഐപിഒ

ആള്‍ക്കൂട്ടങ്ങള്‍ക്കും മതപരമായ ഉല്‍സവങ്ങള്‍ക്കുമെല്ലാമുള്ള അവസരങ്ങള്‍ അനുവദിച്ചുകൊടുത്തു എന്ന് പ്രധാനമന്ത്രിക്ക് മേല്‍ കടുത്ത വിമര്‍ശനങ്ങളുണ്ട്. ഭരണനിര്‍വഹണത്തിന്‍റെ പരാജയമാണ് കണ്ടതെന്ന് എംഐടിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസര്‍ വിപിന്‍ നരംഗ് പറയുന്നു.

വാക്സിനേഷന്‍ വേഗത്തിലാക്കുകയും ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്തകയുമാണ് നിലവിലെ ആരോഗ്യ അടിയന്തരാവസ്ഥയില്‍ നിന്ന് കരകയറാനുള്ള മാര്‍ഗം. ഇന്ത്യ ഇതിനോടകം 34.3 മില്യണിലധികം പേര്‍ക്ക് കോവിഡ് വാക്സിന്‍ കുത്തിവെപ്പ് നടത്തി. 1.35 ബില്യണ്‍ ജനസംഖ്യയുള്ള രാജ്യത്തിന്‍റെ 2.5 ശതമാനത്തിന് മാത്രമാണ് ഇപ്പോള്‍ കുത്തിവെപ്പ് നല്‍കിയിരിക്കുന്നത്.

ഡോ. ഫൗച്ചിയെപോലുള്ള ആഗോള വിദഗ്ധരെല്ലാം തന്നെ രാജ്യം അടച്ചുപൂട്ടണമെന്ന നിര്‍ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. സാമൂഹ്യ വ്യാപനത്തിന്‍റെ കണ്ണി മുറിക്കുകയാണ് വേണ്ടതെന്നും അതിന് ലോക്ക്ഡൗണ്‍ അനിവാര്യമാണെന്നും വിദഗ്ധര്‍ പറയുന്നു.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ

ഓക്സിജന്‍ നല്‍കില്ല

കേരളത്തിലും ലോക്ക്ഡൗണ്‍ ശക്തമായി തന്നെ തുടരുകയാണ്. അതേസമയം മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്സിജന്‍ നല്‍കാനാകില്ലെന്ന് അറിയിച്ച് കേരളം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ തന്നെ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്‍റെ കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി അവശേഷിക്കുന്നത് 86 ടണ്‍ ഓക്സിജന്‍ മാത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ കേരളം തയാറായിരുന്നു. സംസ്ഥാനത്തും കോവിഡ് വ്യാപനവും മരണവും കൂടുന്നതോടെയാണ് പുതിയ തീരുമാനം.

Maintained By : Studio3