September 11, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അമേരിക്കയില്‍ മൊഡോണ കുട്ടികളിലെ കോവിഡ്-19 വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു

1 min read
  • ആറ് മാസം മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം 

  • പന്ത്രണ്ട് മുതല്‍ പതിനെട്ട് വയസ് വരെ പ്രായമുള്ള കൗമാരക്കാരില്‍ നേരത്തെ തന്നെ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചിരുന്നു

വാഷിംഗ്ടണ്‍: കുട്ടികളില്‍ കോവിഡ്-19 വാക്‌സിന്റെ പരീക്ഷണം ആരംഭിച്ചതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡോണ . ആറ് മാസം മുതല്‍ പന്ത്രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് എംആര്‍എന്‍എ-1273യുടെ പരീക്ഷണം ആരംഭിച്ചത്. മൊത്തത്തില്‍ 6,750 കുട്ടികളെ പരീക്ഷണത്തില്‍ ഉള്‍പ്പെടുത്താനാണ് പദ്ധതിയെന്ന് കമ്പനി അറിയിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷിയസ് ഡിസീസസ്, ബയോമെഡിക്കല്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിട്ടി എന്നിവരുമായി സഹകരിച്ചാണ് മൊഡോണ കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്.

അമേരിക്കയിലെയും കാനഡയിലെയും ആരോഗ്യമുള്ള കുട്ടികളിലെ എംആര്‍എന്‍എ-1273യെ കുറിച്ച് പഠിക്കുന്ന 2/3 ഘട്ട വാക്‌സിന്‍ പരീക്ഷണം ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മൊഡോണ സിഇഒ സ്റ്റീഫന്‍ ബെന്‍സല്‍ പ്രസ്താവനയിലൂടെ അറിയിച്ചു. കുട്ടികളെ ലക്ഷ്യമാക്കിയുള്ള മൊഡോണയുടെ കോവിഡ്-19 വാക്‌സിന്റെ സുരക്ഷയും രോഗപ്രതിരോധ പ്രവര്‍ത്തനവും (ഇമ്മ്യൂണോജെനിസിറ്റി) അളക്കാന്‍ കുട്ടികളിലെ ഈ പഠനം സഹായിക്കുമെന്നും ബെന്‍സല്‍ കൂട്ടിച്ചേര്‍ത്തു. ഓരോ കുട്ടിക്കും 28 ദിവസത്തിന്റെ ഇടവേളയില്‍ വാക്‌സിന്റെ രണ്ട് ഡോസുകളും ലഭ്യമാക്കാനാണ് പദ്ധതി. പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് പഠനം നടക്കുക. ആദ്യ ഘട്ടത്തില്‍ രണ്ട് വയസ് മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 50 മുതല്‍ 100 മൈക്രോഗ്രാം വരെ ഡോസിലുള്ള രണ്ട് ഡോസ് വാക്‌സിന്‍ ലഭ്യമാക്കും. രണ്ട് വയസിന് താഴെയുള്ളവര്‍ക്ക് 25,50,100 എന്നീ ഡോസിലുള്ള രണ്ട് ഡോസ് വാക്‌സിനാണ് നല്‍കുക.

  ഏജിസ് ഫെഡറൽ ലൈഫ് സൂപ്പർ പ്രൊട്ടക്ട് പ്ലസ് പ്ലാൻ

ഓരോ ഗ്രൂപ്പിലും ആദ്യം കുത്തിവെപ്പ് നടത്തുന്ന കുട്ടികള്‍ക്ക് ഏറ്റവും കുറഞ്ഞ ഡോസിലുള്ള വാക്‌സിനാകും ആദ്യം നല്‍കുക. ഇവരില്‍ വാകസിന്റെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തിയതിന് ശേഷം ബാക്കിയുള്ള കുട്ടികള്‍ക്ക് ഉയര്‍ന്ന ഡോസുകള്‍ നല്‍കും. ആദ്യഘട്ടത്തിന്റെ ഫലം അനുസരിച്ചായിരിക്കും രണ്ടാമത്തെ ഘട്ടത്തില്‍ ഏത് ഡോസാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുക. രണ്ടാമത്തെ ഡോസും നല്‍കി പന്ത്രണ്ട് മാസത്തോളം വാക്‌സിന്‍ സ്വീകരിച്ച കുട്ടികളുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കും. പന്ത്രണ്ട് വയസിനും പതിനെട്ട് വയസിനുമിടയിലുള്ള കൗമാരപ്രായക്കാരില്‍ മൊഡോണ പ്രത്യേക വാക്‌സിന്‍ പരീക്ഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഈ പഠനം ആരംഭിച്ചത്.

  കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ ശക്തമായ വളർച്ച

മുതിര്‍ന്നവരെ അപേക്ഷിച്ച് വളരെ കുറച്ച് കുട്ടികളില്‍ കോവിഡ്-19 മൂലമുള്ള രോഗപീഡകള്‍ കുറവാണെന്നാണ് അമേരിക്കന്‍ ആരോഗ്യ അതോറിട്ടി അഭിപ്രായപ്പെടുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് രോഗം പിടിപെടുകയും അവര്‍ രോഗാണു വാഹകരാകുകയും ചെയ്യും. രോഗം വന്ന ഭൂരിഭാഗം കുട്ടികളും വളരെ കുറച്ച് ലക്ഷണങ്ങള്‍ മാത്രം കാണിക്കുകയോ അല്ലെങ്കില്‍ യാതൊരുവിധ ലക്ഷണങ്ങളും കാണിക്കാതിരിക്കുകയോ ആണ് ചെയ്തത്. കുട്ടികള്‍ക്ക് കോവിഡ്-19നില്‍ നിന്ന് സുരക്ഷയൊരുക്കുന്നതിനൊപ്പം പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നതിനായി ജനസംഖ്യയെ ഒന്നാകെ പ്രതിരോധ ശേഷിയുള്ളവരാക്കി മാറ്റാനാണ് സര്‍ക്കാരിന്റെ പദ്ധതി.

നിലവില്‍ അമേരിക്കയില്‍ നടക്കുന്ന കോവിഡ്-19 വാക്‌സിനേഷന്‍ പരിപാടികള്‍ കുട്ടികളെ അപേക്ഷിച്ച് രോഗം ഗുരുതരമായി ബാധിക്കുന്ന മുതിര്‍ന്ന ലക്ഷ്യമിട്ടിട്ടുള്ളതാണ്. മൊഡോണയുടെയും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെയും വാക്‌സിനുകള്‍ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കുള്ളതാണ്. എന്നാല്‍ ഫൈസറിന്റെയും ബയോണ്‍ടെക് എസ്ഇയുടെയും വാക്‌സിനുകള്‍ പതിനാറ് വയസിന് മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയുണ്ട്. എത്രയും പെട്ടന്ന് സ്‌കൂളുകള്‍ തുറക്കാന്‍ അമേരിക്കയില്‍ അങ്ങോളമിങ്ങോളമുള്ള സ്‌കൂള്‍ അധികൃതര്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ സാമൂഹിക അകല നിയമങ്ങള്‍ നടപ്പിലാക്കുന്നതിനായി ചലിപ്പിക്കാവുന്ന ക്ലാസ്‌റൂമുകളോ കുറച്ച് പ്രവൃത്തി ദിനങ്ങളോ വേണമെന്നാണ് സമൂഹത്തില്‍ നിന്നും ഉയരുന്ന ആവശ്യം. ഇതിനോടകം തന്നെ ആരംഭിച്ച വാക്‌സിന്‍ പരീക്ഷണങ്ങള്‍ അനുകൂലമായ സൂചനകളാണ് നല്‍കുന്നതെങ്കില്‍ അടുത്ത വര്‍ഷത്തോടെ തന്നെ കുട്ടികള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഫെഡറല്‍ ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.

  മത്സ്യമേഖലയിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ഷിതിജ് 2.0

പകര്‍ച്ചവ്യാധി പിടിപെട്ട് രാജ്യത്ത് 535,000ത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ വാക്‌സിനേഷന്‍ യജ്ഞം ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇതുവരെ 17.8 ദശലക്ഷത്തോളം പ്രായപൂര്‍ത്തിയായ അമേരിക്കക്കാര്‍ മൊഡോണ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫൈസര്‍, മൊഡോണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്കാണ് അമേരിക്ക അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പ് (വാക്‌സിനേഷന്‍) നടത്താന്‍ ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാനാണ് ഈ കമ്പനികളുടെ ശ്രമം. നിലവില്‍ പ്രതിദിനം 2.2 ദശലക്ഷം ആളുകള്‍ക്കാണ് അമേരിക്കയില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നത്. ഏകദേശം 65 ശതമാനം അമേരിക്കക്കാരും 65 ശതമാനം വയോധികരും വാക്‌സിന്റെ ആദ്യ ഡോസെങ്കിലും എടുത്തിട്ടുണ്ടെന്നാണ് കണക്ക്.

Maintained By : Studio3