October 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവാക്‌സിന്‍ ബീറ്റ, ഡെല്‍റ്റ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദം

1 min read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), ഭാരത് ബയോടെക് എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്

ഹൈദരാബാദ്: തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ്-19 വാക്‌സിനായ കോവാക്‌സിന്‍ കോവിഡ്-19ന്റെ മാരക വകഭേദങ്ങളായ ബീറ്റ (B.1.351) ഡെല്‍റ്റ(B.1.617.2) എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് പഠന റിപ്പോര്‍ട്ട്.  വൈറസിനെ നിര്‍വീര്യമാക്കാനുള്ള കോവാക്‌സിന്റെ ശേഷി പരിശോധിക്കുന്നതിനായി നടത്തിയ പഠനത്തിലാണ് ദക്ഷിണാഫ്രിക്കയല്‍ ആദ്യമായി കണ്ടെത്തിയ ബീറ്റ വകഭേദത്തെയും ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തെയും ചെറുക്കാന്‍ കോവാക്‌സിന് കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയത്.

  മൈക്രോഫിനാൻസ് മേഖലയിൽ 13.99 കോടി വായ്പാ അക്കൗണ്ടുകൾ

കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തവരില്‍ ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളുടെ സാന്നിധ്യത്തില്‍ രോഗാണുവിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികളുടെ അളവില്‍ യഥാക്രമം 3 മടങ്ങും 2.7 മടങ്ങും കുറവുണ്ടാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. അതേസമയം, കോവിഡ്-19 രോഗമുക്തരില്‍ ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളുടെ സാന്നിധ്യത്തില്‍ വൈറസിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികളുടെ തോത് യഥാക്രമം 3.3 മടങ്ങും 4.6 മടങ്ങും കുറയുന്നതായും ഗവേഷകര്‍ മനസിലാക്കി. കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തവരേക്കാള്‍ രോഗാണുവിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികളുടെ അളവ് കുറഞ്ഞത് കോവിഡ് രോഗമുക്തരിലായതിനാല്‍ ഈ രണ്ട് വകഭേദങ്ങള്‍ക്കെതിരെയും കൂടുതല്‍ സംരക്ഷണം നല്‍കുന്നത് കോവാക്‌സിനാണെന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.

  എസ്ബിഐ ഹെൽത്ത് ആല്‍ഫ ഇൻഷൂറൻസ്

ആന്റിബോഡികളുടെ അളവില്‍ കുറവുണ്ടാകുന്നുണ്ടെങ്കിലും രണ്ട് വകഭേദങ്ങള്‍ക്കെതിരെയും കോവാക്‌സിന്റെ ഫലപ്രാപ്തി തെളിയിക്കുന്നതാണ് തങ്ങളുടെ പഠനമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. മാത്രമല്ല, നിഷ്‌ക്രിയമായ രോഗാണുവിനെ ഉപയോഗിക്കുന്ന വാക്‌സിന്‍ രോഗാണുവിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികളുടെ അളവിലുണ്ടാകുന്ന കുറവിന്റെ തോത് കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ വാദിക്കുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), ഭാരത് ബയോടെക് എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരാണ് പഠനത്തില്‍ പങ്കെടുത്തത്. കോവിഡ്-19 രോഗമുക്തരായ 20ഓളം പേരുടെയും കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്ത 17 പേരുടെയും സ്രവ പരിശോധനയിലൂടെയാണ് ഗവേഷകര്‍ കണ്ടെത്തലുകള്‍ നടത്തിയത്. കോവിഡ് രോഗമുക്തരില്‍ നിന്നും രോഗമുക്തരായി 5 മുതല്‍ 20 ആഴ്ചകള്‍ക്കുള്ളിലും വാക്‌സിന്‍ എടുത്തവരില്‍ നിന്നും വാക്‌സിനെടുത്ത് 28 ദിവസത്തിന് ശേഷവുമാണ് സ്രവം ശേഖരിച്ചത്. രോഗമുക്തിക്ക് ശേഷവും വാക്‌സിന്‍ എടുത്തതിന് ശേഷവും ഇവരില്‍ രൂപപ്പെടുന്ന വൈറസിനെതിരായ ആന്റിബോഡിയുടെ അളവില്‍ ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ ഉണ്ടാക്കുന്ന മാറ്റമാണ് പഠനവിധേയമാക്കിയത്.

  സംസ്ഥാനത്ത് വനിത വ്യവസായ പാർക്ക് സ്ഥാപിക്കും

കോവിഡ്-19ന് കാരണമാകുന്ന SARS-CoV-2 വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ നിലവില്‍ ഉപയോഗത്തിലുള്ള വാക്‌സിനുകള്‍ അവയ്‌ക്കെതിരെ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്തേണ്ടത് അനിവാര്യമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

Maintained By : Studio3