ഇൻഫോപാർക്ക് മൂന്നാം ഘട്ടം എ ഐ നേറ്റീവ് സിറ്റിയാകും
കൊച്ചി: നിലവിലുള്ള നഗരങ്ങളിൽ സാങ്കേതികവിദ്യ പിന്നീട് കൂട്ടിച്ചേർക്കുന്നതിന് പകരം, നഗരത്തിന്റെ ആസൂത്രണ ഘട്ടം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന മാതൃകയാണ് അവലംബിക്കേണ്ടതെന്ന് ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. ഈ മാതൃക പിന്തുടർന്ന്, ഇൻഫോപാർക്കിന്റെ മൂന്നാം ഘട്ടത്തിൽ എഐ നേറ്റീവ് സിറ്റി എന്ന ആശയമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഇല്ക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ നടന്ന ‘കോഗ്നിറ്റീവ് ഇൻഫ്രാസ്ട്രക്ചർ ഫോര്‍ സസ്റ്റെയിനബിള്‍ ആന്‍ഡ് റിസൈലിയന്റ് ഫ്യൂച്ചേഴ്സ്’ എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ നേറ്റീവ് സിറ്റിയിലെ റോഡുകൾ, കെട്ടിടങ്ങൾ, പൈപ്പ് ലൈനുകൾ, പൊതുയിടങ്ങള്‍ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ തത്സമയം ശേഖരിക്കുകയും അവ വിശകലനം ചെയ്യുകയും ചെയ്യുന്ന ‘സിറ്റി ബ്രെയിൻ’ ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമാകും. 565 ഏക്കറിൽ നിർമ്മിക്കുന്ന സംയോജിത ടൗൺഷിപ്പിൽ നഗരത്തിന്റെ എല്ലാ മേഖലകളും പരസ്പരം ബന്ധിപ്പിക്കുന്നതാകും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം ക്രമീകരിക്കാൻ ശേഷിയുള്ളതുമായ സാങ്കേതിക സംവിധാനങ്ങളാലാകും ഇത് നിയന്ത്രിക്കപ്പെടുന്നതന്നും സുശാന്ത് വ്യക്തമാക്കി. എഐ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. അൽഗോരിതങ്ങളിൽ വരാവുന്ന മാറ്റങ്ങൾ, മാനുഷികമായ മേൽനോട്ടം കുറയുന്നത് മൂലമുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾ തുടങ്ങിയവ മുൻകൂട്ടി കാണേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സാങ്കേതികവിദ്യയില്‍ ഒരു പ്രത്യേക കമ്പനിയെ മാത്രം ആശ്രയിക്കാതിരിക്കാൻ ഓപ്പൺ സോഴ്സ് സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു വഴി പദ്ധതിയുടെ ചെലവ് കുറയ്ക്കാനും സാധിക്കും. കാലിഫോർണിയ സർവകലാശാലയിലെ എഐ വിദഗ്ധൻ പ്രൊഫസർ സ്റ്റുവർട്ട് റസ്സൽ, ബ്ലൂ ലൈക്ക് ആൻ ഓറഞ്ച് സസ്റ്റൈനബിൾ ക്യാപിറ്റൽ സ്ഥാപകനും സിഇഒയുമായ ബെർട്രാൻഡ് ബാദ്രെ, എല്‍ ആന്‍ഡ് ടി സ്ട്രാറ്റജി ആൻഡ് സ്പെഷ്യൽ പ്രോജക്ട്സ് മേധാവി സുപർണ്ണ സിംഗ്, ബീഹാർ സർക്കാർ വികസന കമ്മീഷണർ മിഹിർ കുമാർ സിംഗ്, കാര്‍ണെയ്ഗ് മെലൺ സർവകലാശാല അസോസിയേറ്റ് ഡീൻ ജി. സയീദ് ചൗധരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തായ്‌യോ എഐ സിഇഒയും കോ-ഫൗണ്ടറും ലോകബാങ്ക്, ഐഎംഎഫ്, ഐഎഫ്‌സി, സ്റ്റാൻഫോർഡ് എഐ ഇൻഡക്സ് എന്നിവയിലെ മുൻ ഭാരവാഹിയുമായ ഡോ. സൗരഭ് മിശ്ര മോഡറേറ്ററായി.
