Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അറബ് രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സാങ്കേതിക സഹകരണം ആവശ്യമാണെന്ന് യുഎഇ

അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശന മേള അബുദാബിയില്‍ ഇന്ന് ആരംഭിക്കും

അബുദാബി: സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനും പ്രാദേശിക ഇന്നവേഷന്‍ പവര്‍ഹൗസിന് രൂപം നല്‍കുന്നതിനുമായി ആധുനിക സാങ്കേതികവിദ്യകളിലെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഗള്‍ഫ്, അറബ് സഖ്യകക്ഷികള്‍ ഒന്നിക്കണമെന്ന് യുഎഇ ഊര്‍ജ, അടിസ്ഥാനസൗകര്യ വകുപ്പ് മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്രോയി. കൂട്ടായ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഇന്നവേഷന്റെ പവര്‍ ഹബ്ബായി മേഖല മാറുമെന്നും അബുദാബിയില്‍ നടന്ന ഡിഫന്‍സ് കോണ്‍ഫറന്‍സില്‍ മന്ത്രി അഭിപ്രായപ്പെട്ടു.

പുറത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ഇന്നവേഷനെ മാത്രം ആശ്രയിച്ചാല്‍ പോരെന്നും ഇന്ന് നമുക്കുള്ള സാങ്കേതികവിദ്യ കൂടുതല്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ നമ്മുടെ സര്‍വ്വകലാശാലകളെയും കമ്പനികളെയും പ്രാപ്തരാക്കുമെന്നും അതിലൂടെ ഒരു മേഖലയെന്ന നിലയില്‍ കൂടുതല്‍ ശക്തരായി മത്സരിക്കാന്‍ നമുക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. യുഎഇയില്‍ പരീക്ഷിച്ച് വിജയിച്ച ഈ മാതൃക പ്രാദേശികതലത്തില്‍ സ്വീകരിക്കാവുന്നതാണെന്നും അതിലൂടെ സുരക്ഷയും സമൃദ്ധിയും കൈവരുമെന്നും ആഗോളതലത്തില്‍ തന്നെ കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ യുവാക്കള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കേസുകളുടെ അടിസ്ഥാനത്തിലാകണം പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിലെ സംയുക്ത നീക്കങ്ങള്‍ക്കുള്ള സാധ്യത തീരുമാനിക്കപ്പെടേണ്ടതെന്ന് സൗദി അറേബ്യ അഭിപ്രായപ്പെട്ടു. സഹകരണവും മത്സരവും സന്തുലിതാവസ്ഥയിലെത്തിച്ചാവണം ഇത് ചെയ്യേണ്ടത്. സഹകരണം വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ചില സമയങ്ങളില്‍ പല രാജ്യങ്ങള്‍ക്കും ഒരേ ആയുധങ്ങളില്‍ പല രീതിയിലുള്ള ആവശ്യങ്ങളാണ് ഉണ്ടാകുക. അതുകൊണ്ട് ഓരോ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാകണം സഹകരണ സാധ്യത വിലയിരുത്തേണ്ടതെന്ന് സൗദിയിലെ മിലിട്ടറി ഇന്‍ഡസ്ട്രീസ് ജനറല്‍ അതോറിട്ടി തലവന്‍ അഹമ്മദ് ബിന്‍ അബ്ദുള്‍അസീസ് അല്‍ഒഹലി പറഞ്ഞു.യുഎഇ, യുഎസ്, യൂറോപ്പ് എന്നീ മേഖലകളുമായുള്ള സഹകരണത്തിലൂടെ സൗദിയുടെ പ്രതിരോധ മേഖലയിലെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സൗദി പ്രതിനിധി അറിയിച്ചു.

അഞ്ച് ദിവസങ്ങളിലായി അബുദാബിയില്‍ നടക്കുന്ന പ്രതിരോധ പ്രദര്‍ശന മേളയ്ക്ക് മുന്നോടിയായുള്ള അന്താരാഷ്ട്ര പ്രതിരോധ സമ്മേളനത്തിലാണ് ഗള്‍ഫിലെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയായത്. സൈബര്‍ സുരക്ഷ, ഗവേഷണം ,വികസനം, വിതരണ ശൃംഖലകള്‍, നാലാം വ്യാവസായിക വിപ്ലവ സാങ്കേതികവിദ്യകളുടെ സംരക്ഷണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് എന്നീ വിഷയങ്ങളായിരുന്നു സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചയായത്.

പ്രതിരോധ സംവിധാനങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് സംയോജിപ്പിക്കുന്നത് നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും അത് ഒഴിവാക്കാന്‍ സാധിക്കാത്ത കാര്യമാണെന്ന് യുഎഇയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, ഡിജിറ്റല്‍ ഇക്കോണമി കാര്യ സഹമന്ത്രി ഒമര്‍ അല്‍ ഒലാമ സമ്മേളനത്തില്‍ പറഞ്ഞു. ഉല്‍പ്പാദന സ്രോതസ്സും വരുമാന സ്രോതസ്സും മനുഷ്യര്‍ ആയതിനാല്‍ മനുഷ്യരെ പ്രതിരോധിക്കുന്നതിനാണ് മുമ്പ് പ്രതിരോധ മേഖല ഊന്നല്‍ നല്‍കിയിരുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ ഉല്‍പ്പാദനമേഖലയിലെ വലിയൊരു മേഖല യന്ത്രങ്ങള്‍ കയ്യേറിക്കഴിഞ്ഞു. സാങ്കേതികവിദ്യയുടെ ഈ വളര്‍ച്ച മൂലം രാജ്യത്തിന്റെ പരമാധികാരവും ജനജീവിതവും സംരക്ഷിക്കുന്നതില്‍ സാങ്കേതിക സംവിധാനങ്ങളെ പ്രതിരോധിക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നുവെന്നും മന്ത്രി വിശദീകരിച്ചു.

എന്നാല്‍ തദ്ദേശീയരില്‍ ഇത് സംബന്ധിച്ച പരിചയസമ്പത്ത് ഉണ്ടാക്കിയെടുക്കലാണ് വലിയ വെല്ലുവിളിയെന്ന് അല്‍ ഒലാമ പറഞ്ഞു. വിവിധ സംവിധാനങ്ങളില്‍ നിയോഗിക്കപ്പെടുന്നവര്‍ക്ക്് ഇവയുടെ പ്രവര്‍ത്തനം മന,ിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ജനജീവിതത്തെ മോശമായി ബാധിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Maintained By : Studio3