Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മോദിക്കെതിരായ രാഹുലിന്‍റെ വിമര്‍ശനം ‘ടൂള്‍കിറ്റിന്‍റെ’ ഭാഗമെന്ന് ബിജെപി

1 min read

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനം ‘ടൂള്‍കിറ്റിന്‍റെ’ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു. രാഹുല്‍ ഉപയോഗിച്ച ഭാഷയും ഭയം ഉളവാക്കാന്‍ ശ്രമിച്ച രീതിയും “ടൂള്‍കിറ്റ്”ആശയങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസാണെന്ന് സ്ഥിരീകരിക്കുന്നു.ഈ വര്‍ഷം ഡിസംബറോടെ കോവിഡ് -19 വാക്സിനേഷന്‍ ഇന്ത്യയില്‍ പൂര്‍ത്തിയാകുമെന്ന് ഇതിനുമറുപടിയായി ബിജെപി പ്രഖ്യാപിച്ചിരുന്നു.

ഡിസംബറോടെ 216 കോടി ഡോസുകള്‍ ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചും 108 കോടി ആളുകള്‍ക്ക് എങ്ങനെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കാമെന്നതിനെക്കുറിച്ചും ആരോഗ്യ മന്ത്രാലയം അടുത്തിടെ ഒരു റോഡ് മാപ്പ് നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രോഗം തടയുന്നതിന് നിര്‍ണായകമെന്ന് കരുതുന്ന വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ മൂന്നുവര്‍ഷമെടുക്കുമെന്ന രാഹുലിന്‍റെ വാദത്തെ അദ്ദേഹം തള്ളിക്കളഞ്ഞു.

കോവിഡിനെ തടയാന്‍ മോദി പ്രവര്‍ത്തിക്കുമ്പോള്‍ “നൗട്ടങ്കി” (തട്ടിപ്പ്) പോലുള്ള വാക്കുകള്‍ തെരഞ്ഞെടുത്തത് ടൂള്‍കിറ്റിന്‍റെ സ്ക്രിപ്റ്റിന്‍റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ആരോപിച്ചു. ടൂള്‍കിറ്റിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷം ഈ ആരോപണം നിരസിച്ചു. പകരം ബിജെപിയെ കുറ്റപ്പെടുത്തുകയും ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം തേടുകയും ചെയ്തു.

“ഇത് സ്ഥിരീകരിക്കപ്പെട്ടു, തെളിവുകളുടെ ആവശ്യമില്ല. ടൂള്‍കിറ്റ് നിങ്ങള്‍ നിര്‍മ്മിച്ചതാണെന്ന് വ്യക്തമാണ്. നിങ്ങള്‍ ഉപയോഗിച്ച ഭാഷയും ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പവും ഭയവും ഉളവാക്കാന്‍ ശ്രമിച്ചതും ആ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്, “ജാവദേക്കര്‍ പറഞ്ഞു.രാഹുലിന്‍റെ അഭിപ്രായം രാജ്യത്തെയും ജനങ്ങളെയും അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 20 കോടിയിലധികം ഡോസുകള്‍ നല്‍കി വാക്സിനേഷന്‍ അളവില്‍ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണ്, ഓഗസ്റ്റ് മുതല്‍ വലിയ മുന്നേറ്റം കാണാനൊരുങ്ങുന്നു. വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് ക്വാട്ട ഉയര്‍ത്താന്‍ കഴിയാത്തതിനാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ച് രാഹുല്‍ ആശങ്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിരോധ കുത്തിവയ്പ്പുകളുടെ പ്രാധാന്യം രാഹുല്‍ ഊന്നിപ്പറയുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ തന്നെ ഇത് പറയുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ തദ്ദേശീയമായി നിര്‍മ്മിച്ച കോവാക്സിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും സംശയം ജനിപ്പിക്കുകയും ചെയ്തതായി കോണ്‍ഗ്രസിനെ ആക്രമിച്ച ജാവദേക്കര്‍ പറഞ്ഞു. മോദി ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയായി കോവാക്സിന്‍ തന്നെ സ്വീകരിച്ചു, മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ അവസ്ഥയെക്കുറിച്ച് ജാവദേക്കര്‍ സംശയം ഉന്നയിക്കുകയും അവിടത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പതിവാണെന്ന് ആരോപിക്കുകയും ചെയ്തു. ഒരു വനിതാ എംപിയെയും കോണ്‍ഗ്രസ് ഗുണ്ടകള്‍ ആക്രമിച്ചു. “രാജ്യത്തോട് പ്രസംഗിക്കുന്നതിനുപകരം രാജസ്ഥാനിലേക്ക് നോക്കൂ,” അദ്ദേഹം രാഹുലിനോട് പറഞ്ഞു. നേരത്തെ, രണ്ടാമത്തെ കൊറോണ വൈറസ് തരംഗത്തിന് മോദിയാണ് ഉത്തരവാദിയെന്നും കൂടുതല്‍ തരംഗങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

Maintained By : Studio3