Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്വകാര്യവത്കരണത്തിന് 13 വിമാനത്താവളങ്ങളെ കൂടി തെരഞ്ഞെടുത്തു

1 min read

4 വിമാനത്താവളങ്ങളില്‍ ശേഷിക്കുന്ന ഓഹരികള്‍ കൂടി വില്‍ക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡെല്‍ഹി: ഇതിനകം ഭൂരിപക്ഷ ഓഹരികള്‍ സ്വകാര്യവല്‍ക്കരിച്ച ഡെല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികള്‍ കൂടി വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. ആസ്തികള്‍ സ്വകാര്യവത്കരിച്ചും പാട്ടത്തിന് നല്‍കിയും രണ്ടര ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള പ്രഖ്യാപിത ലക്ഷത്തിന്‍റെ ഭാഗമായാണ് നീക്കം. 4 വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികള്‍ക്കു പുറമേ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) 13 വിമാനത്താവള്‍ കൂടി 2021-22 സാമ്പത്തിക വര്‍ഷത്തിലെ സ്വകാര്യവത്കരണത്തിനായി കണ്ടെത്തിയിട്ടുണ്ട്.

  സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു

കഴിഞ്ഞ മാസം സെക്രട്ടറിമാരുടെ ഉന്നതതല സമിതി വിമാനത്താവള സ്വകാര്യവത്കരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംയുക്ത സംരംഭങ്ങളിലുള്ള എഎഐയുടെ ഇക്വിറ്റി ഓഹരി തിരിച്ചുനല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആവശ്യമായ അനുമതി വാങ്ങും. അടുത്തു തന്നെ കേന്ദ്ര മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കുമെന്നാണ് വിവരം.

വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലും നടത്തിപ്പിലുമായി നിലവില്‍ രാജ്യവ്യാപകമായി 100ല്‍ അധികം വിമാനത്താവളങ്ങളാണ് ഉള്ളത്. ചില വിമാനത്താവളങ്ങളില്‍ സ്വകാര്യ കമ്പനികളുമായുള്ള സംയുക്ത സംരംഭങ്ങളിലും എഎഐ പങ്കാളികളാണ്.

  ഏജീസ് ഫെഡറല്‍ ലൈഫ് ഇൻഷുറൻസ് ഇൻഡിജീനിയസ് ഫണ്ട്

സ്വകാര്യവല്‍ക്കരണത്തിനായി തിരിച്ചറിഞ്ഞ 13 എഎഐ വിമാനത്താവളങ്ങളില്‍, ലാഭത്തിലുള്ളതും ലാഭത്തിലല്ലാത്തതുമായ വിമാനത്താവളങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നിക്ഷേപകര്‍ക്ക് മുന്നില്‍ ആകര്‍ഷകമായ പാക്കേജുകള്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ വിമാനത്താവള സ്വകാര്യവത്കരണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ 6 വിമാനത്താവളങ്ങള്‍ക്കായുള്ള കരാര്‍ അദാനി ഗ്രൂപ്പാണ് കരസ്ഥമാക്കിയത്. ലഖ്നൗ, അഹമ്മദാബാദ്, ജയ്പൂര്‍, മംഗളൂരു, തിരുവനന്തപുരം, ഗുവാഹത്തി വിമാനത്താവളങ്ങളാണ് കഴിഞ്ഞ വര്‍ഷം അദാനി ഗ്രൂപ്പിന്‍റെ കൈവശമെത്തിയത്.

ധനസമാഹരണത്തിനുള്ള പ്രധാന മാര്‍ഗമായി പൊതു ഉടമസ്ഥതയിലുള്ള അടിസ്ഥാന സൗകര്യ ആസ്തികളെ പരിഗണിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. എണ്ണ-വാതക പൈപ്പ് ലൈനുകള്‍ ഉള്‍പ്പടെയുള്ള നൂറോളം ആസ്തികളുടെ വില്‍പ്പന ലക്ഷ്യമിടുന്നതായി കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.

  കൃത്യനിഷ്ടയുള്ള വിമാനക്കമ്പനികളിൽ ഒന്നായി എയർ ഇന്ത്യ
Maintained By : Studio3