Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021-22 ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം 10.1 ശതമാനത്തിലേക്ക് ഉയര്‍ത്തി ലോക ബാങ്ക്

1 min read
  • മുന്‍ നിഗമനത്തില്‍ നിന്ന് വരുത്തിയത് 4 ശതമാനം പോയിന്‍റിന്‍റെ വര്‍ധന
  • 2020-21ല്‍ 8.5 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്

ന്യൂഡെല്‍ഹി: സ്വകാര്യ ഉപഭോഗത്തിലും നിക്ഷേപ വളര്‍ച്ചയിലും പ്രകടമാകുന്ന ശക്തമായ മുന്നേറ്റം ചൂണ്ടിക്കാട്ടി ലോക ബാങ്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച പ്രവചനം 10.1 ശതമാനത്തിലേക്ക് ഉയര്‍ത്തി. മുന്‍ നിഗമനത്തെ അപേക്ഷിച്ച് 4.7 ശതമാനം പോയിന്‍റിന്‍റെ ഉയര്‍ച്ചയാണിത്. ‘സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ്, സ്പ്രിംഗ് 2021, സൗത്ത് ഏഷ്യ വാക്സിനേറ്റ്സ്’ എന്ന തലക്കെട്ടില്‍ ലോകബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 8.5 ശതമാനം ഇടിയുമെന്ന് പ്രവചിക്കുന്നു, ഇത് ഇന്ത്യയുടെ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പ്രതീക്ഷിക്കുന്ന എട്ട് ശതമാനത്തേക്കാള്‍ കൂടുതലാണ്.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

2021-22ലെ അനിശ്ചിതത്വം കണക്കിലെടുത്ത്, ബാങ്ക് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് 7.5 മുതല്‍ 12.5 ശതമാനം വരെ എന്നൊരു പരിധിയും മുന്നോട്ടുവെക്കുന്നുണ്ട്. ‘പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ടും നയപരമായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടുമുള്ള നിര്‍ണായകമായ അനിശ്ചിതത്വം കണക്കിലെടുക്കുമ്പോള്‍, സാമ്പത്തിക വര്‍ഷത്തിലേെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.5 മുതല്‍ 12.5 ശതമാനം വരെയാകാം. ഇത് ഇപ്പോള്‍ നടക്കുന്ന പ്രതിരോധ കുത്തിവെപ്പ് എങ്ങനെ തുടരുന്നു, യാത്രകളില്‍ പുതിയ നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ, എത്ര വേഗത്തില്‍ ലോം സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുന്നു എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കും,’.

ഇടത്തരം കാലയളവില്‍, വളര്‍ച്ച 6-7 ശതമാനം പരിധിക്കുള്ളില്‍ സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു ഉപഭോഗം ഇതിലേക്ക് ക്രിയാത്മകമായി സംഭാവന ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 2021 അവസാനത്തോടെ ഉയര്‍ന്ന സ്വകാര്യ ഡിമാന്‍ഡ് മങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപം ക്രമേണ വര്‍ദ്ധിക്കും, ഇത് സര്‍ക്കാര്‍ മൂലധനച്ചെലവ് വര്‍ദ്ധിപ്പിക്കും.
സാമ്പത്തിക മേഖലയില്‍ നിന്നുള്ള വെല്ലുവിളികള്‍ വളര്‍ച്ചാ കാഴ്ചപ്പാടിന് ഒരു വെല്ലുവിളിയായി തുടരുകയാണ്. എന്നിരുന്നാലും, 2022 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്കിന്‍റെ പണലഭ്യത സ്ഥിരത പുലര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  റിലയൻസ് ജിയോ അറ്റാദായം 13% വർദ്ധിച്ച് 5,337 കോടി രൂപയായി

സാമ്പത്തിക പ്രവര്‍ത്തനം സാധാരണ നിലയിലാകുമ്പോള്‍, ആഭ്യന്തര തലത്തിലും പ്രധാന കയറ്റുമതി വിപണികളിലും, ഇന്ത്യയുടെ കറന്‍റ് അക്കൗണ്ട് കമ്മി നേരിയ തലത്തിലേക്ക് (2021-22, 2022- 23 എന്നിവയില്‍ ഒരു ശതമാനത്തോളം) മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു. ആര്‍ബിഐ ധനനയവും അന്താരാഷ്ട്ര പണലഭ്യത സാഹചര്യങ്ങളും മൂലധന ഒഴുക്ക് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് -19 ഇന്ത്യയുടെ സാമ്പത്തിക പാതയില്‍ ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ആഘാതങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. പൊതുക്കമ്മി നടപ്പുസാമ്പത്തിക വര്‍ഷത്തിലും ജിഡിപിയുടെ 10 ശതമാനത്തിന് മുകളില്‍ തുടരും. തല്‍ഫലമായി, പൊതു കടം ജിഡിപിയുടെ 90 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതിനുശേഷം ക്രമേണ കുറയുന്നതിലേക്ക് നീങ്ങിയേക്കുമെന്നും ബാങ്ക് നിരീക്ഷിക്കുന്നു.
വളര്‍ച്ച പുനരാരംഭിക്കുകയും തൊഴില്‍ വിപണിയിലെ സാധ്യതകള്‍ മെച്ചപ്പെടുകയും ചെയ്യുമ്പോള്‍, ദാരിദ്ര്യം കുറയ്ക്കല്‍ അതിന്‍റെ പ്രീ-പാന്‍ഡെമിക് പാതയിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു. ദാരിദ്ര്യനിരക്ക് 2021-22, 2022- 23 സാമ്പത്തിക വര്‍ഷങ്ങളില്‍ 6 ശതമാനത്തിനും 9 ശതമാനത്തിനും ഇടയിലാകും. 2024 സാമ്പത്തിക വര്‍ഷത്തോടെ ഇത് 4 ശതമാനത്തിനും 7 ശതമാനത്തിനും ഇടയിലാകുമെന്നാണ് വിലയിരുത്തല്‍.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ ദരിദ്ര വരുമാന വിഭാഗങ്ങളുടെ പ്രതിശീര്‍ഷ ഉപഭോഗത്തില്‍ കോവിഡ് 19 കൂടുതല്‍ ഇടിവ് സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ വലിയ തോതില്‍ തൊഴില്‍ നഷ്ടം നേരിട്ടുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Maintained By : Studio3