Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പകര്‍ച്ചവ്യാധിയില്‍ തരംഗമെന്നാലെന്ത്,ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗമുണ്ടാകുമോ?

1 min read

കോവിഡ്-19 മൂന്നാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ മേഖലയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ തരംഗങ്ങള്‍ കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്. മൂന്നാം തരംഗമെങ്ങനെയായിരിക്കും.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ രണ്ടാംതരംഗത്തെ നേരിടുന്നതിന് മതിയായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല എന്ന മനസ്താപം ഉള്ളതുകൊണ്ട് തന്നെ മൂന്നാം തരംഗത്തിനുള്ള സാധ്യതയെ കുറിച്ച് നിരന്തരമായി ജനത്തിന് ജാഗ്രത നിര്‍ദ്ദേശം നല്‍കുകയാണ് ആരോഗ്യ അധികൃതര്‍. ഈ മാസം തുടക്കത്തില്‍ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയ രാഘവനാണ് മൂന്നാം തരംഗത്തെ കുറിച്ച് പറഞ്ഞുതുടങ്ങിയത്. എപ്പോഴുണ്ടാകുമെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെങ്കിലും മൂന്നാംതരംഗം ഉണ്ടാകുമെന്ന് തീര്‍ച്ചയാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ കര്‍ശന നടപടികളിലൂടെ മൂന്നാം തരംഗം ഒഴിവാക്കാനാകുമെന്ന് രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം പറഞ്ഞു. പക്ഷേ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആരോഗ്യ, ശാസ്ത്ര മേഖലകളിലുള്ള നിരവധി പ്രമുഖര്‍ മൂന്നാം തരംഗം സംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നു. പ്രാദേശിക ഭരണകൂടങ്ങളും ആശുപത്രികളും മാസങ്ങള്‍ക്കുള്ളില്‍ മറ്റൊരു തരംഗമുണ്ടായേക്കുമെന്ന തരത്തില്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കഴിഞ്ഞു.

പകര്‍ച്ചവ്യാധിയില്‍ തരംഗമെന്നാലെന്ത്?

പകര്‍ച്ചവ്യാധിയിലെ തരംഗത്തിന് കൃത്യമായൊരു നിര്‍വ്വചനമില്ലെന്നതാണ് സത്യം. നിശ്ചിത സമയത്തിനിടയ്ക്ക് രോഗബാധയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ പ്രവണത വിവരിക്കാനാണ് തരംഗമെന്ന വാക്ക് ഉപയോഗിക്കുന്നത്. രോഗബാധയുടെ വളര്‍ച്ച സൂചിപ്പിക്കുന്ന ഗ്രാഫ് തരംഗത്തിന്റെ ആകൃതിക്ക് സമാനമായിരിക്കും. ചരിത്രകാലം മുതല്‍ക്കേ, രോഗത്തിന്റെ സമയക്രമം അല്ലെങ്കില്‍ സീസണ്‍ സൂചിപ്പിക്കാനാണ് തരംഗമെന്ന വാക്ക് ഉപയോഗിച്ചിരുന്നത്. പല വൈറല്‍ രോഗങ്ങളും സീസണലാണ്. നിശ്ചിത ഇടവേളകള്‍ക്ക് ശേഷം അവ വീണ്ടും സമൂഹത്തില്‍ വ്യാപിക്കുന്നതായി കാണാം. ഇത്തരത്തിലുള്ള രോഗബാധകള്‍ ആദ്യം വര്‍ധിക്കുകയും പിന്നീട് ശമിക്കുകയും ചെയ്യും. കുറച്ച് കാലത്തിന് ശേഷമായിരിക്കും ഇവ വീണ്ടും വരിക.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

എന്നാല്‍ കോവിഡ്-19 കഴിഞ്ഞ ഒന്നര വര്‍ഷമായി ഒരു ശമനവുമില്ലാതെ നമുക്കിടയിലുണ്ട്. എന്നാല്‍ ഒരോ ഭൂപ്രദേശങ്ങളിലും രോഗം ഒന്ന് നിയന്ത്രണ വിധേയമായതിന് ശേഷം വീണ്ടും വര്‍ധിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ഇത്തരത്തില്‍ രോഗവര്‍ധനയുടെ കൃത്യമായ രണ്ട് പിരിയഡുകള്‍ കാണാനാകും. ഇവയിക്കിടയില്‍ രോഗബാധിതരുടെ എണ്ണം തീരെ കുറവായിരുന്ന നീണ്ട ഒരു കാലം തന്നെയുണ്ടായിരുന്നു. ഒരു സംസ്ഥാനമോ നഗരമോ പോലെ രാജ്യത്തെ ചെറിയ മേഖലകളില്‍ അവിടങ്ങളില്‍ മാത്രമൊതുങ്ങിയ തരംഗങ്ങളും ഉണ്ടായിരുന്നു. ഉദാഹരണത്തിന് ഡെല്‍ഹിയില്‍ ഇതിനോടകം നാലോളം തരംഗങ്ങള്‍ ഉണ്ടായി. നിലവിലെ തരംഗത്തിന് പുറമേ കൃത്യമായ മൂന്ന് തരംഗങ്ങള്‍ അവിടെ കണ്ടെത്താനാകും. എന്നാല്‍ രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗബാധ കഴിഞ്ഞ ഫെബ്രുവരി ഏതാണ്ട് ഒരേ നിലയിലായിരുന്നു.ഇവിടെ രോഗബാധ ഏറ്റവും കൂടിയ സമയം അടയാളപ്പെടുത്തുക ബുദ്ധിമുട്ടാണ്. അത്തരം സാഹചര്യങ്ങളില്‍ തരംഗം അടയാളപ്പെടുത്തുകയെന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.

മൂന്നാം തരംഗം എങ്ങനെ തിരിച്ചറിയാം?

ദേശീയതലത്തില്‍ രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന അടുത്ത വര്‍ധനയാണ് മൂന്നാം തരംഗമായി നിലവില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. മേയ് ആറിന് രോഗബാധിതരുടെ എണ്ണം ഉച്ചസ്ഥായിയില്‍ എത്തിയതിന് ശേഷം നിലവില്‍ രാജ്യത്ത് പുതിയ കോവിഡ്-19 കേസുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ, പ്രതിദിന രോഗബാധിതരുടെ എണ്ണം 4.14 ലക്ഷത്തില്‍ നിന്നും 2.5 ലക്ഷത്തിലേക്ക് എത്തി. സജീവ രോഗികളുടെ എണ്ണവും 37.45 ലക്ഷത്തില്‍ നിന്നും 32.25 ലക്ഷത്തില്‍ എത്തി. ഈ പ്രവണത തുടരുകയാണെങ്കില്‍ ജൂലൈയോടെ ഫെബ്രുവരിയില്‍ ഉണ്ടായിരുന്ന നിലയിലേക്ക് രോഗബാധിതരുടെ എണ്ണം എത്തുമെന്നാണ് കരുതപ്പെടുന്നത്.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ

അതിന് ശേഷം രോഗബാധിതരുടെ എണ്ണത്തില്‍ മറ്റൊരു വര്‍ധന ഉണ്ടായി അത് ആഴ്ചകളോ മാസങ്ങളോ തുടര്‍ന്നാല്‍ മൂന്നാം തരംഗമായി അതിനെ കണക്കാക്കാം. ഇതിനിടയില്‍ ഓരോ സംസ്ഥാനങ്ങളിലും പ്രേേദശിക തരംഗങ്ങള്‍ ഉണ്ടായെന്ന് വരാം. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ഇപ്പോള്‍ സംഭവിക്കുന്നത് അതാണ്. ഇവ കൂടാതെ അമരാവതി, സന്‍ഗ്ലി പോലെ ചില നഗരങ്ങളെ കേന്ദ്രീകരിച്ചും തരംഗങ്ങള്‍ കാണാന്‍ കഴിയും. എങ്കിലും ദേശീയതലത്തിലുള്ള രോഗ വളര്‍ച്ചയില്‍ കാര്യമായ സ്വാധീനം ഇവയുണ്ടാക്കത്തതിനാല്‍ മൂന്നാംതരംഗമെന്ന് ഇവയെ വിളിക്കാനാകില്ല.

മൂന്നാം തരംഗം ശക്തമായിരിക്കുമോ?

മൂന്നാം തരംഗം രണ്ടാം തരംഗത്തേക്കാള്‍ ശക്തമായിരിക്കുമെന്ന ചില അഭ്യൂഹങ്ങള്‍ സമൂഹത്തില്‍ നിലവിലുണ്ട്. എന്നാല്‍ പ്രവചനാതീതമായ ഒരു കാര്യമാണിത്. സാധാരണയായി ഓരോ പുതിയ തരംഗങ്ങളും മുമ്പ് വന്നതിനേക്കാള്‍ ദുര്‍ബലമാകുകയാണ് വേണ്ടത്. കാരണം ഒരു വൈറസ് ആദ്യമായി സമൂഹത്തില്‍ വ്യാപിക്കുമ്പോള്‍ മുഴുവന്‍ ജനങ്ങള്‍ക്കും രോഗഭീഷണിയുണ്ട്. എന്നാല്‍ ക്രമേണ, ചിലര്‍ക്ക് രോഗത്തിനെതിരെ പ്രതിരോധ ശേഷി കൈവരുമെന്നതിനാല്‍ രോഗഭീഷണി ഉള്ളവരുടെ എണ്ണം കുറയും.

എന്നാല്‍ ആ യുക്തി ഇന്ത്യയുടെ കേസില്‍ വിലപ്പോകില്ലെന്നാണ് മനസിലാക്കേണ്ടത്. എന്തെന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പകുതിയോടെ ഇന്ത്യയില്‍ കേസുകളുടെ എണ്ണം കുറഞ്ഞ് വന്നപ്പോള്‍ വളരെ ചെറിയൊരു ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് രോഗബാധ ഉണ്ടായത്. വലിയൊരു ശതമാനം ജനങ്ങള്‍ക്ക് രോഗഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രോഗബാധ കുറയാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ല. തുടര്‍ച്ചയായ അഞ്ച് മാസത്തോളം ഇന്ത്യയില്‍ പുതിയ കേസുകള്‍ കുറയാനുള്ള കാരണം ഇതുവരെ മനസിലായിട്ടില്ല.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

രണ്ടാം തരംഗം ഒന്നാം തരംഗത്തേക്കാളും ദുര്‍ബലമായിരിക്കുമെന്ന പ്രതീക്ഷയുള്ളതിനാല്‍ പകര്‍ച്ചവ്യാധി അവസാനിക്കാന്‍ പോവുകയാണെന്ന് പലരും കരുതി. എന്നാല്‍ രണ്ടാം തരംഗം നല്‍കിയ കഠിന പാഠങ്ങള്‍ പരിഗണിച്ച്, മൂന്നാം തരംഗം കൂടുതല്‍ ശക്തമായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് സമൂഹം. എന്നാല്‍ അത് ശരിയാകണമെന്നില്ല. രണ്ടാം തരംഗ കാലത്ത് ഒന്നാം തരംഗത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ രോഗബാധിതരായി. ഒന്നാം തരംഗത്തെ അപേക്ഷിച്ച് പോസിറ്റിവിറ്റ് റേറ്റ് നാലിരട്ടിയായിരുന്നു രണ്ടാം തരംഗത്തില്‍. മാത്രമല്ല, ടെസ്റ്റ് ചെയ്ത് രോഗബാധ സ്ഥിരീകരിക്കാത്ത രോഗബാധിതരുടെ എണ്ണം മുമ്പത്തേക്കാള്‍ വളരെ അധികമായിരിക്കും. ഇതിനൊക്കെ പുറമേ, ജനസംഖ്യയുടെ വലിയൊരു വിഭാഗം ആളുകള്‍ വാക്‌സിനേഷനിലൂടെ രോഗപ്രതിരോധ ശേഷി നേടിക്കഴിഞ്ഞു. ഇവയൊക്കെ പരിഗണിക്കുമ്പോള്‍ മൂന്നാം തരംഗം രണ്ടാം തരംഗത്തേക്കാള്‍ ശക്തി കുറഞ്ഞതാകാനാണ് സാധ്യത.

എന്നിരുന്നാലും വൈറസില്‍ സംഭവിക്കുന്ന ജനിതക വ്യതിയാനങ്ങള്‍ കണക്കുകൂട്ടലുകളെല്ലാം മാറ്റിമറിച്ചേക്കാം. ഇതിനോടകം രോഗം വന്നുപോയവരിലും വാക്‌സിന്‍ എടുത്തവരിലും രൂപപ്പെട്ടിട്ടുള്ള പ്രതിരോധ ശേഷിയെ അതിജീവിക്കാന്‍ ശേഷിയുള്ള വകഭേദങ്ങള്‍ക്ക് രൂപം നല്‍കാന്‍ വൈറസിന് സാധിച്ചേക്കും.

മൂന്നാം തരംഗം ഒഴിവാക്കാനാകുമോ?

മൂന്നാം തരംഗം ഉണ്ടാകുമെന്ന് ഏതാണ്ട് തീര്‍ച്ചയാണ്. എപ്പോഴാണ് സംഭവിക്കുകയെന്ന് കൃത്യമായി പ്രവചിക്കാനാകില്ലെങ്കിലും അതുണ്ടാകും. എങ്കിലും മുതിര്‍ന്ന ശാസ്ത്രജ്ഞനായ വിജയരാഘവന്‍ പിന്നീട് തിരുത്തിയത് പോലെ ജനങ്ങള്‍ കോവിഡ് മര്യാദകള്‍ കര്‍ശനമായി പാലിച്ചാല്‍ ചിലപ്പോള്‍ മൂന്നാം തരംഗം ഒഴിവാക്കാന്‍ സാധിക്കും. നിലവിലെ സാഹചര്യത്തില്‍ മൂന്നാം തരംഗം മുമ്പത്തേതിനേക്കാല്‍ ചെറുതായിരിക്കാനും ഇടയുണ്ട്. അതിനാല്‍ വലിയ രീതിയിലുള്ള ആഘാതം അതുണ്ടാക്കില്ലെന്നും കൂടുതല്‍ ഫലപ്രദമായി അതിനെ കൈകാര്യം ചെയ്യാനാകുമെന്നും പ്രതീക്ഷിക്കാം.

Maintained By : Studio3