Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ചൈന ലോകക്രമത്തിന് ഭീഷണിയെന്ന് യുഎസ്

1 min read

വാഷിംഗ്ടണ്‍/ന്യൂഡെല്‍ഹി: ട്രംപ് ഭരണകൂടത്തിന്‍റെ ചൈന നയത്തിന് അനുസൃതമായി, തെയ്വാന്‍, ഹോങ്കോംഗ്, സിന്‍ജിയാങ്, ടിബറ്റ് എന്നിവിടങ്ങളിലെ മനുഷ്യാവകാശങ്ങളെ യുഎസ് പിന്തുണയ്ക്കുമെന്ന് ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രസിഡന്‍റ് ജോ ബൈഡന്‍ ഒപ്പിട്ട ഇടക്കാല യുഎസ് ദേശീയ സുരക്ഷ സംബന്ധിച്ച തന്ത്രപരമായ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. ഇന്ന്, എന്നത്തേക്കാളുമുപരി അമേരിക്കയുടെ വിധി അതിന്‍റെ തീരങ്ങള്‍ക്കപ്പുറത്തുള്ള സംഭവങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതായി മാര്‍ഗനിര്‍ദേശത്തില്‍പറയുന്നു. അവിടെ അത് വളര്‍ന്നുവരുന്ന ദേശീയതയുടെ, ജനാധിപത്യത്തെ പിന്നോട്ടടിക്കുന്ന ഒരു ലോകത്തെ അഭിമുഖീകരിക്കുന്നു. ചൈന, റഷ്യ, മറ്റ് സ്വേച്ഛാധിപത്യ രാജ്യങ്ങള്‍ എന്നിവരുമായി വളര്‍ന്നുവരുന്ന ശത്രുത, ഒപ്പം ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും പുനര്‍നിര്‍മ്മിക്കുന്ന ഒരു സാങ്കേതിക വിപ്ലവം എന്നിവയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു.

ആഗോളതലത്തില്‍ ഇന്ന് പുതിയ അധികാര കേന്ദ്രങ്ങള്‍ രൂപംകൊള്ളുന്നു എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടേണ്ടതുണ്ട്. ഇവിടെപുതിയ ഭീഷണികള്‍ സൃഷ്ടിക്കപ്പെടുന്നു. ഇവിടെ ചൈന കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെയാണ് മുന്നോട്ടുപോകുന്നത്. സുസ്ഥിരവും തുറന്നതുമായ ഒരു അന്താരാഷ്ട്ര സംവിധാനത്തിന് നിരന്തരമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ളത് ഇന്ന് ചൈനക്കാണ്. സാമ്പത്തിക, നയതന്ത്ര, സൈനിക, സാങ്കേതിക ശക്തികളെ സംയോജിപ്പിക്കാന്‍ കഴിവുള്ള ഒരേയൊരു എതിരാളിയാണവര്‍-24 പേജുള്ള രേഖയില്‍ പറയുന്നു.
റഷ്യയാകട്ടെ ഇന്ന് ആഗോള സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഒപ്പം ലോകവേദിയില്‍ നിര്‍ണായകമായ പങ്ക് വഹിക്കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്. ബെയ്ജിംഗും മോസ്കോയും ഇന്ന് ആഗോളതലത്തില്‍ യുഎസിന്‍റെ ശക്തിയും സ്വാധീനവും പരിശോധിക്കുന്നു. ഒപ്പം ലോകമെമ്പാടുമുള്ള തങ്ങളുടെ താല്‍പ്പര്യങ്ങളെയും സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതില്‍ നിന്ന് യുഎസിനെ തടയാനും അവര്‍ശ്രമിക്കുന്നു. യുഎസിന്‍റെ സഖ്യകക്ഷികളെയും പങ്കാളികളെയും ഭീഷണിപ്പെടുത്തുകയും പ്രാദേശിക സ്ഥിരതയെ വെല്ലുവിളിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. പല മേഖലകളിലും ചൈനയുടെ നേതാക്കള്‍ അന്യായമായ നേട്ടങ്ങളാണ് തേടുന്നത്. അതിനായി അവര്‍ പലവഴികള്‍ പരീക്ഷിക്കുന്നു. തുറന്നതും സുസ്ഥിരവുമായ ഒരു അന്താരാഷ്ട്ര സംവിധാനത്തിന്‍റെ നിയമങ്ങളെയും മൂല്യങ്ങളെയും ചൈന ദുര്‍ബലപ്പെടുത്തുന്നുവെന്നും ബൈഡന്‍ ഭരണകൂടം അതിന്‍റെ ദര്‍ശന രേഖയില്‍ പറയുന്നു.

‘ചൈനീസ് സര്‍ക്കാരിന്‍റെ നടപടികള്‍ ഞങ്ങളുടെ താല്‍പ്പര്യങ്ങളെയും മൂല്യങ്ങളെയും നേരിട്ട് ബാധിക്കുമ്പോള്‍ ബെയ്ജിംഗിന്‍റെ വെല്ലുവിളിക്ക് യുഎസ് ഉത്തരം നല്‍കും. അന്യായവും നിയമവിരുദ്ധവുമായ വ്യാപാര സമ്പ്രദായങ്ങള്‍, സൈബര്‍ മോഷണം, അമേരിക്കന്‍ തൊഴിലാളികളെ വേദനിപ്പിക്കുന്ന നിര്‍ബന്ധിത സാമ്പത്തിക രീതികള്‍ എന്നിവ ഞങ്ങള്‍ നേരിടും.അന്യായവും നിയമവിരുദ്ധവുമായ വ്യാപാര സമ്പ്രദായങ്ങള്‍, സൈബര്‍ മോഷണം, അമേരിക്കന്‍ തൊഴിലാളികളെ ബാധിക്കുന്ന നിര്‍ബന്ധിത സാമ്പത്തിക രീതികള്‍ എന്നിവക്കെതിരെ നടപടി സ്വീകരിക്കും. അവരുടെ ഈ നടപടികള്‍ യുഎസിന്‍റെ നൂതനവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളെ ദോഷകരമായി ബാധിക്കുന്നതാണ്. യുഎസിന്‍റെ മത്സരശേഷിയും തന്ത്രപരമായ നേട്ടവും ഇല്ലാതാക്കാനുള്ള ശ്രമമാണ് ബെയ്ജിംഗ് നടത്തുന്നത്.നിര്‍ണായക ദേശീയ സുരക്ഷാ സാങ്കേതികവിദ്യകള്‍ക്കും മെഡിക്കല്‍ സപ്ലൈകള്‍ക്കുമായുള്ള വിതരണ ശൃംഖല സുരക്ഷിതമാണെന്ന് യുഎസ് ഉറപ്പാക്കുമെന്ന് നയരേഖയില്‍പറയുന്നു. അന്താരാഷ്ട്ര നിയമപ്രകാരം നാവിഗേഷന്‍ സ്വാതന്ത്ര്യം അടക്കമുള്ള സൗകര്യങ്ങള്‍ ബൈഡന്‍ സര്‍ക്കാര്‍ തുടരും.

“സഖ്യകക്ഷികളെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ നയതന്ത്രപരമായും സൈനികമായും നിലകൊള്ളും,” എന്നും മാര്‍ഗരേഖയിലുണ്ട്.

സ്വതന്ത്ര രാഷ്ട്രീയ തെരഞ്ഞെടുപ്പുകള്‍ ബലപ്രയോഗമോ അനാവശ്യമായ വിദേശ സ്വാധീനമോ ഇല്ലാതെ നടത്താനുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ചൈനയുടെ അയല്‍ക്കാരെയും വാണിജ്യ പങ്കാളികളെയും യുഎസ് പിന്തുണയ്ക്കും. അമേരിക്കന്‍ പ്രതിബദ്ധതകള്‍ക്ക് അനുസൃതമായി പ്രമുഖ ജനാധിപത്യ രാജ്യവും നിര്‍ണായക സാമ്പത്തിക-സുരക്ഷാ പങ്കാളിയുമായ തെയ്വാന് നല്‍കുന്ന യുഎസ് പിന്തുണ തുടരും. ചൈനയില്‍ ബിസിനസ് ചെയ്യുന്നതില്‍ യുഎസ് കമ്പനികള്‍ അമേരിക്കന്‍ മൂല്യങ്ങള്‍ ത്യജിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയാണ് അമേരിക്ക നിലകൊള്ളുന്നത്. ഹോങ്കോംഗ്, സിന്‍ജിയാങ്, ടിബറ്റ് എന്നിടങ്ങളിലെ പ്രശ്നങ്ങളും ഇതില്‍ ഉള്‍പ്പെടും. ഈ വിഷയങ്ങളിലെല്ലാം സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി ഒരു പൊതു സമീപനം ഉണ്ടാക്കാന്‍ യുഎസ് ശ്രമിക്കുമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

Maintained By : Studio3