Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാക്സിന്‍ ശേഖരത്തിലേക്ക് മൂന്നാമന്‍ സ്പുട്നിക് വാക്സിന് വില 995 രൂപ; ആദ്യ ഡോസ് നല്‍കി

  • ഇന്ത്യ ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിന്‍റെ ആദ്യ ഡോസ് വെള്ളിയാഴ്ച്ച നല്‍കി
  • നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന രണ്ട് വാക്സിനുകളേക്കാളും ഫലപ്രാപ്തിയുള്ളതാണ് സ്പുട്നിക്
  • ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് വാക്സിന്‍ ഇറക്കുമതി ചെയ്തത്

ന്യൂഡെല്‍ഹി: രാജ്യത്തിന്‍റെ വാക്സിന്‍ ശേഖരത്തിലേക്ക് മൂന്നാമനും എത്തി. ഇന്ത്യ ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിന്‍റെ ആദ്യ ഡോസ് വെള്ളിയാഴ്ച്ച നല്‍കി. റഷ്യയില്‍ നിന്നും ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഇറക്കുമതി ചെയ്ത വാക്സിന് 995.4 രൂപയാകും വില. ഇറക്കുമതി ചെയ്യുന്ന വാക്സിനായതിനാല്‍ ഡോസ് ഒന്നിന് 5 ശതമാനം ജിഎസ്ടിയും നല്‍കണം. ഇന്ത്യയില്‍ തദ്ദേശീയമായി തന്നെ സ്പുട്നിക് വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡോ റെഡ്ഡീസ് ലബോറട്ടീസ്. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന സ്പുട്നിക് വാക്സിനുകള്‍ക്ക് വില കുറയുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് വ്യക്തമാക്കി.

  ആക്സിസ് ബാങ്കിന് 16 ശതമാനം പ്രവര്‍ത്തന ലാഭം

ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്ന മൂന്നാമത്തെ കോവിഡ് വാക്സിന്‍ ആയി സ്പുട്നിക് മാറി. നിലവില്‍ ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്സിന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ് എന്നീ വാക്സിനുകള്‍ ആണ് ഇന്ത്യയില്‍ കോവിഡ് പ്രതിരോധത്തിന് ഉപയോഗപ്പെടുത്തുന്നത്. കോവിഡിനെതിരെ വാക്സിനേഷനാണ് ഏറ്റവും മികച്ച മാര്‍ഗമെന്ന് ഡോ. റെഡ്ഡീസ് ലാബ്സ് കോ ചെയര്‍മാന്‍ ജി വി പ്രസാദ് പറഞ്ഞു. കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ തങ്ങളുടേതായ വലിയ സംഭാവന നല്‍കാന്‍ സ്പുട്നിക് വാക്സിന് അനുമതി നല്‍കിയതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന രണ്ട് വാക്സിനുകളേക്കാളും എഫിക്കസി റേറ്റ് കൂടുതലാണ് സ്പുട്നിക് വാക്സിനി. 91.6 ശതമാനമാണ് സ്പുട്നിക് വാക്സിന്‍റെ ഫലപ്രാപ്തി. എഫിക്കസി നിരക്ക് ഏറ്റവും കൂടുതലുള്ള വാക്സിനുകള്‍ ഫൈസറിന്‍റേതും മോഡേണയുടേതുമാണ്. അത് കഴിഞ്ഞുള്ള സ്ഥാനം സ്പുട്നിക്കിന് അവകാശപ്പെട്ടതാണ്.

ഹൈദരാബാദിലാണ് സ്പുട്നിക്കിന്‍റെ ആദ്യ ഡോസ് നല്‍കിയത്. ഡോ. റെഡ്ഡീസ് ലബോറട്ടറീസിന്‍റെ കസ്റ്റം ഫാര്‍മ സര്‍വീസസ് ആഗോള തലവന്‍ ദീപക് സാപ്രയ്ക്കാണ് സ്പുട്നിക്കിന്‍റെ ആദ്യ ഡോസ് നല്‍കിയത്.

ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന സ്പുട്നിക് വാക്സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനും ഡിആര്‍എല്‍ ആണ് കേന്ദ്രസര്‍ക്കാരിന് മുമ്പാകെ നേരത്തെ അപേക്ഷ സമര്‍പ്പിച്ചത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ആണ് ആദ്യമായി വാക്സിന്‍ വികസിപ്പിച്ചത്. നിലവില്‍ മുപ്പതിലധികം രാജ്യങ്ങള്‍ ഈ വാക്സിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

  കൊച്ചിയില്‍ നിന്നും അഗര്‍ത്തലയിലേക്ക്‌ എയർ ഇന്ത്യ എക്‌സ്പ്രസ്

കോവിഡ് വാക്സിന് ക്ഷാമം നേരിടുന്ന രാജ്യത്ത് ഈ വര്‍ഷം അവസാനത്തോടെ 216 കോടി വാക്സിന്‍ ഡോസ് ലഭ്യമാക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. ഇന്ത്യന്‍ ജനസംഖ്യയുടെ നല്ലൊരു ശതമാനത്തെയും കുത്തിവെക്കാന്‍ ഇത് മതിയാകുമെന്നാണ് കണക്കുകള്‍. ഇത്രയും വാക്സിന്‍ ഡോസുകള്‍ അതിവേഗം എങ്ങനെ എത്തിക്കുമെന്നത് കേന്ദ്രത്തിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. ഏറ്റവും കൂടുതല്‍ എഫിക്കസി നിരക്കുള്ള ഫൈസര്‍, മോഡേണ വാക്സിനുകള്‍ ഇതുവരെ ഇന്ത്യയില്‍ ലഭ്യമായിട്ടില്ല.

Maintained By : Studio3