February 20, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ചരക്ക്‌നീക്ക മേഖലയില്‍ പുതിയ നയം അവതരിപ്പിച്ച് സൗദി, പുതിയ വിമാനക്കമ്പനി ആരംഭിക്കും

ദേശീയ വിമാനക്കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അഥവാ സൗദിയ ആണ് നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനി.

റിയാദ്: സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പുതിയ ചരക്ക്‌നീക്ക നയത്തിന്റെ ഭാഗമായി രാജ്യത്ത് രണ്ടാമത്തെ ദേശീയ വിമാനക്കമ്പനി ആരംഭിക്കാന്‍ സൗദി തയ്യാറെടുക്കുന്നു. എണ്ണയിലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമാണ് സൗദി കിരീടാവകാശി മുുഹമ്മദ് ബിന്‍ സല്‍മാന്‍ അവതരിപ്പിച്ച പുതിയ ചരക്ക്‌നീക്ക നയം. ആഗോള വിമാന യാത്രികരുടെ എണ്ണത്തില്‍ സൗദി അറേബ്യയെ ലോകത്ത് അഞ്ചാം സ്ഥാനത്തേക്ക് എത്തിക്കാനും 250 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന ശൃംഖല വ്യാപിപ്പിക്കാനും എയര്‍ കാര്‍ഗോ ശേഷി ഇരട്ടിയാക്കാ 4.5 മില്യണ്‍ ടണ്ണിലേക്ക് ഉയര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

  ടൂറിസം: 2025 ല്‍ ആകെ 2.58 കോടി സന്ദര്‍ശകര്‍; ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ്

അതേസമയം പുതിയ വിമാനക്കമ്പനിയുടെ ഘടന സംബന്ധിച്ചോ എപ്പോഴാണ് ഈ കമ്പനി ആരംഭിക്കുകയെന്നത് സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

പുതിയ നയത്തിലൂടെ ചരക്ക്‌നീക്ക, ലോജിസ്റ്റിക്‌സ് മേഖലയിലെ സാങ്കേതികശേഷിയിലും മനുഷ്യവിഭശേഷിയിലും മുന്നേറാന്‍ സൗദിക്ക് സാധിക്കുമെന്നും ആഗോള സമ്പദ് വ്യവസ്ഥയില്‍ സൗദി അറേബ്യയുടെ പങ്ക് ദൃഢപ്പെടുമെന്നും സൗദി കിരീടാവകാശിയും ചരക്ക്‌നീക്ക, ലോജിസ്റ്റിക്‌സ് ഉന്നതാധികാര സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അവകാശപ്പെട്ടു.

ദേശീയ വിമാനക്കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അഥവാ സൗദിയ ആണ് നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനി. സൗദിയയുടെ തന്നെ ഉടമസ്ഥതയിലുള്ള ബജറ്റ് വിമാനക്കമ്പനികളായ ഫ്‌ളൈഎഡീല്‍, പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാലിന്റെ കിംഗ്ഡം ഹോള്‍ഡിംഗിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളൈനാസ് എന്നിവയാണ് രാജ്യത്തെ മറ്റ് വിമാനക്കമ്പനികള്‍.

  ഇൻഫോപാർക്ക് മൂന്നാം ഘട്ടം എ ഐ നേറ്റീവ് സിറ്റിയാകും

ചരക്ക്‌നീക്ക, ട്രാന്‍സ്‌പോര്‍ട്ട് മേഖലകളില്‍ നിന്നും രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലേക്കുള്ള (ജിഡിപി) സംഭാവന വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ചരക്ക്‌നീക്ക നയം സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാനുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതിയുടെ ഭാഗമാണ്. എണ്ണ ഇതര മേഖലകളെ വികസിപ്പിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വിദേശനിക്ഷേപവും പ്രതിഭകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്നിവയാണ് സൗദി അറേബ്യയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതിയുടെ കാതല്‍. 2030ഓടെ ചരക്ക്‌നീക്ക, ലോജിസ്റ്റിക്‌സ് മേഖലകളില്‍ നിന്നും ജിഡിപിയിലേക്കുള്ള സംഭാവന നിലവിലെ ആറ് ശതമാനത്തില്‍ നിന്നും പത്ത് ശതമാനമാക്കി ഉയര്‍ത്താനാണ് പുതിയ നയത്തിന്റെ ലക്ഷ്യം.

  എല്‍ഐസി എം.എഫ്. ടെക്‌നോളജി ഫണ്ട് ഓഫര്‍

പുതിയ ചരക്ക്‌നീക്ക നയത്തിന്റെ ഭാഗമായി അറബ് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായും ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യവുമായ സൗദി, രാജ്യത്തെ തുറമുഖ, റെയില്‍, റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുമെന്ന് എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. യുഎഇക്ക് ശേഷം ജിദ്ദയിലും യന്‍ബുവിലും ദമാമിലുമായി പശ്ചിമേഷ്യയില്‍ ഏറ്റവും വലിയ തുറമുഖങ്ങള്‍ ഉള്ള രാജ്യമാണ് സൗദി. പുതിയ നയത്തിന് കീഴില്‍, യാത്രാ, ചരക്ക് ഗതാഗത റെയില്‍ ശൃംഖലയുടെ വലുപ്പം 5,550 കിലോമീറ്ററില്‍ നിന്നും 8,080 കിലോമീറ്റര്‍ ആയി വര്‍ധിപ്പിക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്.

Maintained By : Studio3