Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗജന്യങ്ങള്‍ വാരിവിതറി മമത; ജനമനസറിയാതെ പാര്‍ട്ടികള്‍

1 min read

അടിത്തറയിളകുമ്പോഴും ആത്മവിശ്വാസത്തില്‍ ദീദി

പ്രശാന്ത് കിഷോറിന്‍റെ തന്ത്രങ്ങള്‍ക്കനുസരിച്ച് മമതയുടെ നീക്കം

നിലവിലുള്ള വെല്ലുവിളികളെ ദീദീ അതിജീവിച്ചാല്‍ അതും ചരിത്രം

സംസ്ഥാനത്ത് മിക്കയിടത്തും ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങിയേക്കും.

ഒവൈസിയുടെ സാന്നിധ്യം നിര്‍ണായകം

പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരികെ ഒരു ത്രികോണ മത്സരത്തിന്‍റെ ചൂടാണ് രൂപം കൊള്ളുന്നത്. സംസ്ഥാനത്ത് കമ്യൂണിസ്റ്റ് ഭരണത്തിന്‍റെ തകര്‍ച്ചക്കുശേഷം മേധാവിത്വം പുലര്‍ത്തുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണ്. 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയെയും തൃണമൂലിനെയും വെല്ലുവിളിച്ചത് കോണ്‍ഗ്രസും ഇടതുമുന്നണിയും ഒത്തുചേര്‍ന്ന ഒരു വിചിത്ര സഖ്യമായിരുന്നു. എന്നാല്‍ അവര്‍ക്ക് പ്രതിപക്ഷ സ്ഥാനം ഉറപ്പിക്കാന്‍ മാത്രമെ അന്നുകഴിഞ്ഞിരുന്നുള്ളു.

മമതയുടെ പടയോട്ടം തടയുന്നതിന് അന്ന് അവര്‍ക്ക് കഴിയുമായിരുന്നില്ല. എന്നാല്‍ ഇക്കുറി സ്ഥിതി തികച്ചും വിഭിന്നമാണ്. പാര്‍ട്ടികള്‍ വര്‍ധിച്ചു. അതനുസരിച്ച് വോട്ടുകള്‍ വിഭജിക്കപ്പെടുന്നു. ഇതിനിടയില്‍ ആര്‍ക്കുനേട്ടമുണ്ടാക്കാനാകും എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. രണ്ടുതവണ മുഖ്യമന്ത്രിയായ മമത പഴയ പ്രതാപകാലത്തിലല്ലെന്ന് വ്യക്തം. ഇത് തിരിച്ചറിഞ്ഞതിനാലാണ് തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്‍റെ സഹായം ബംഗാള്‍ മുഖ്യമന്ത്രിക്ക് തേടേണ്ടിവന്നത്. എന്നാല്‍ ആരെയും അനുസരിച്ച് ശീലം മമതക്കില്ലഎന്നാണ് അണിയറയിലെ സംസാരം. അതിനാല്‍ പ്രശാന്ത് ഒരുക്കുന്ന തിരക്കഥയ്ക്ക് അനുസൃതമായി ആടണമെങ്കില്‍ മമതക്ക് അത് ബുദ്ധിമുട്ടായിരിക്കുമെന്ന് സാരം. എങ്കിലും അവര്‍ ഇക്കുറി പ്രശാന്തിന്‍റെ നിര്‍ദ്ദേശങ്ങളനുസരിക്കുന്നു എന്ന് പ്രചാരണങ്ങളില്‍നിന്നു മനസിലാകും. ദീദി പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ അത് വ്യക്തമാണ്.

എന്നാല്‍ അവര്‍ നേരിടേണ്ട വെല്ലുവിളികള്‍ നിരവധിയാണ്. വാഗ്ദാനങ്ങള്‍ കൊണ്ടുമാത്രമായില്ല. ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ നടപടികള്‍ ഉണ്ടാകുന്നു എന്ന തോന്നല്‍ അവര്‍ക്കുണ്ടാകേണ്ടതുണ്ട്. അതിനായി ഏകാധിപത്യത്തോടെ ഭരിച്ച 10വര്‍ഷത്തെ അവര്‍ക്കും പാര്‍ട്ടിക്കും പാടേ മറക്കേണ്ടിവരും. കൂടാതെ ചെയ്തുകൂട്ടിയ പഴയതെറ്റുകള്‍ക്ക് ഏതെങ്കിലും രീതിയില്‍ നഷ്ടപരിഹാരം ബാധിക്കപ്പെട്ടവര്‍ക്ക് എത്തുന്നു എന്നുറപ്പാക്കുകയും വേണം. കാരണം ഒരു വ്യക്തിക്ക് സര്‍ക്കാരിന്‍റെ ആനുകൂല്യം ലഭ്യമാകണമെങ്കില്‍ തുകയുടെ നിശ്ചിത ശതമാനം സ്ഥലത്തെ ഭരണകക്ഷിയുടെ നേതാവിന് നല്‍കണം എന്നത് അലിഖിതമായ നിയമമായിരുന്നു. ഇത് കനത്ത ജനരോഷത്തിന് കാരണമായിരുന്നു. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇത് പ്രതിപക്ഷത്തിന്‍റെയും ബിജെപിയുടേയും പ്രചരണായുധവുമായിരുന്നു. എങ്കിലും തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കാനാകും എന്ന അമിത ആത്മവിശ്വാസത്തിനേറ്റ അടിയായിരുന്നു അതിന്‍റെ ഫലങ്ങള്‍. ബിജെപി നേടിയ വിജയം തൃണമൂലിനെ അമ്പരപ്പിച്ചിരുന്നു. അന്ന് 42 സീറ്റുകളില്‍ 22ഇടങ്ങളിലാണ് ഭരണകക്ഷിയായ ടിഎംസി വിജയിച്ചത്. 18 സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി മമതയെയും അവരുടെ പാര്‍ട്ടിയെയും നാണം കെടുത്തി. രണ്ട്സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ഇതിനെതുടര്‍ന്നാണ് തൃണമൂലില്‍ വീണ്ടുവിചാരവും പുനപരിശോധനകളും തെറ്റുതിരുത്തല്‍ നടപടികളും അരങ്ങേറിയത്.

  സാങ്കേതിക പുരോഗതി യുവാക്കള്‍ നേരിടുന്ന വെല്ലുവിളി: ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട് -2024

ഇക്കുറി സംസ്ഥാനത്ത് സ്ഥിതിഗതികള്‍ വ്യത്യസ്തമാണന്ന് മുന്‍പുതന്നെ സൂചിപ്പിച്ചിരുന്നല്ലോ. അതിനും പല കാരണങ്ങളാണ് ഉള്ളത്. ആദ്യത്തേത് ബിജെപിയുടെ അതിശയകരമായ വളര്‍ച്ചയാണ്. കൂടാതെ കോണ്‍ഗ്രസും ഇടതുകക്ഷികളും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ച അതേ പാറ്റേണ്‍ തന്നെഇക്കുറിയും പിന്തുടരുന്നു. ഇരുവരും ചേര്‍ന്നപ്പോള്‍ അന്ന് മോശമല്ലാത്ത വിജയം നേടാനായിരുന്നു. അത് ഈ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ബിജെപി എതിര്‍ക്കാനായി മറ്റുള്ളവര്‍ ഒത്തുചേരണമെന്ന പ്രസ്താവന അതിനിടെ മമതാ ബാനര്‍ജി നടത്തുകയുമുണ്ടായി. എന്നാല്‍ 10വര്‍ഷത്തെ ഭരണം ജനങ്ങളില്‍ സര്‍ക്കാരിനെതിരായ ഒരു വികാരം വളര്‍ത്തിയെടുത്തിട്ടുണ്ടാകാം എന്നാണ് മറ്റു പാര്‍ട്ടികള്‍ വിലയിരുത്തുന്നത്. ഇതില്‍ ഏറെക്കുറെ വാസ്തവവുമുണ്ട്.

മമത സര്‍ക്കാരിന്‍റെ വീഴ്ചകളില്‍നിന്നും അഴിമതികളില്‍നിന്നുമാണ് ബിജെപി എന്ന പ്രസ്ഥാനം വംഗനാട്ടില്‍ പടര്‍ന്നു പന്തലിച്ചത്. അവര്‍ക്ക് മലയോര മേഖലയിലും ആദിവാസികളുടെ ഇടയിലും സ്വീകാര്യത ലഭിച്ചു. മമതയുടെ തെറ്റുകള്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ തങ്ങള്‍ തിരുത്തുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. ഇതിനുപുറമേ ടിഎംസി നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. പല സ്ഥലത്തും അവര്‍ നേടിയ വിജയങ്ങള്‍ക്കുപിന്നില്‍ നിലനിന്നത് ആശയമോ ആദര്‍ശമോ ആയിരുന്നില്ല. മറിച്ച് കൈക്കരുത്തായിരുന്നു. അതിന്‍റെ പലവിധ വ്യാകരണങ്ങള്‍ സാധാരണ ജനതക്ക് തിരിച്ചറിയാനാകാതെ പോയി. ഇന്ന് സംസ്ഥാനത്തുടനീളം ഭരണപക്ഷം അക്രമമഴിച്ചുവിടുന്നുണ്ടെങ്കിലും അവ തിരിച്ചടിയാകുമോ എന്ന് പാര്‍ട്ടി നേതൃത്വം ഭയപ്പെടുന്നുണ്ട്.

  ഐഐഎം സമ്പല്‍പൂര്‍ എക്സിക്യൂട്ടീവ് എംബിഎക്ക് അപേക്ഷിക്കാം

ഇതിലെല്ലാമുപരി തികച്ചും ഏകാധിപത്യ മനോഭാവത്തോടുകൂടിയുള്ള പ്രവര്‍ത്തനമാണ് മമത പുറത്തെടുത്തത്. ഇത് അവരുടെ സഹപ്രവര്‍ത്തകരില്‍പ്പോലും അതൃപ്തിയും അസന്തുഷ്ടിയും ഉളവാക്കി. ക്രമേണ തൃണമൂല്‍ കോണ്‍ഗ്രസിലെ അസംതൃപ്തര്‍ കൂടുമാറി ബിജെപിയിലേക്ക് നീങ്ങി. തുടക്കത്തില്‍ ഇതിനെ മമത അവഗണിക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുംതോറും പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് അസാധാരണമാം വിധം ഉയര്‍ന്നു. ബിജെപിയിലേക്ക് ചേക്കേറിയര്‍ മിക്കവരും അവരുടെ മണ്ഡലങ്ങളില്‍ വലിയ ജനസ്വാധീനമുള്ളവരാണ്.മുകുള്‍ റോയ്, സുവേന്ദു അധികാരി തുടങ്ങി നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് ഒഴുകിയെത്തിയത്. സുവേന്ദു അധികാരിക്ക് തന്‍റെ മണ്ഡലത്തില്‍ മമതയെക്കാള്‍ സ്വാധീനം ഉണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അവരോടൊപ്പം ഒരു പറ്റംജനങ്ങളും ടിഎംസിയോടകന്നാല്‍ ഇക്കുറി ബംഗാളില്‍ പുതിയ ചരിത്രമായിരിക്കും രചിക്കപ്പെടുക. മമതയോടൊപ്പം നിന്നകാലത്ത് ഈ നേതാക്കളെല്ലാം തന്നെ അഴിമതിക്കാരായിരുന്നു എന്നത് ബിജെപിക്ക് പിന്നീട് തലവേദന സൃഷ്ടിച്ചേക്കാം.

ശാരദാചിട്ടിഫണ്ട് പോലെയുള്ള വന്‍തട്ടിപ്പുകള്‍ അരങ്ങേറിയ സംസ്ഥാനമാണ് ബംഗാള്‍. പാവപ്പെട്ടവരുടെ പ്രതിക്ഷയെല്ലാം ഈ ചിട്ടികളില്‍ അടച്ച സമ്പാദ്യങ്ങളിലടങ്ങിയിരുന്നു. അത് ഇല്ലാതായതോടെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് മമത സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതെല്ലാം ജനങ്ങളുടെ മുമ്പില്‍ ചോദ്യചിഹ്നങ്ങളായി ഉയര്‍ന്നുനില്‍ക്കുന്നുണ്ട്.

ഇവയില്‍നിന്ന് മാറി തന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നടപടികളും മമത നടപ്പാക്കുന്നുണ്ട്. ദരിദ്രര്‍ക്കായി പ്രഖ്യാപിച്ച മാ കിച്ചണ്‍, എല്ലാവര്‍ക്കും നേത്ര ആരോഗ്യം എന്ന പദ്ധതി, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് 25 ലക്ഷം പുതിയ സൈക്കിളുകള്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം,സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന 9.5 ലക്ഷം പന്തണ്ടാംക്ലാസ് വിദ്യാര്‍ത്ഥികളുടെ ബാങ്ക് എക്കൗണ്ടിലേക്ക് 10,000രുപ കൈമാറുന്നു എന്ന പ്രഖ്യാപനം എന്നിവ എതിരാളികളെ അമ്പരിപ്പിച്ചതായിരുന്നു. ബിപിഎല്‍ സമൂഹത്തെ ലക്ഷ്യമിട്ടായിരുന്നു അവരുടെ പല പ്രഖ്യാപനങ്ങളും എന്നത് ശ്രദ്ധേയമാണ്.

  നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സ് വര്‍ധനയായിരുന്നു മറ്റൊരു നടപടി. ഇക്കാര്യങ്ങളെല്ലാം പ്രശാന്ത് കിഷോറിന്‍റെ തിരക്കഥയ്ക്കനുസൃതമായാണ് നടന്നതെന്ന് വ്യക്തം. അവരുടെ ട്രംപ് കാര്‍ഡാണ് എല്ലാവര്‍ക്കും ആരോഗ്യഇന്‍ഷുറന്‍സ് എന്ന പദ്ധതി. സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ സംസ്ഥാനത്ത് താമസിക്കുന്ന എല്ലാ ബംഗാളി ജനങ്ങള്‍ക്കും അവര്‍ ‘മമത കെയര്‍’ പദ്ധതി പ്രഖ്യാപിച്ചു.

തെരഞ്ഞെടുപ്പില്‍ ടിഎംസിക്ക് അനുകൂലമായ ഒരു വീക്ഷണം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ മമത സര്‍ക്കാര്‍ നേരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് റെയിന്‍ കോട്ട്, ഷൂ, സ്കൂള്‍ ബാഗുകള്‍ എന്നിവയും വിതരണം ചെയ്തിരുന്നു. മമത നല്‍കുന്ന ഈ സൗജന്യങ്ങള്‍ അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വിജയം നേടിത്തരുമെന്നാണ് ടിഎംസി വിശ്വസിക്കുന്നത്.
എന്നാല്‍ മമ തയുടെ ആരഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തട്ടിപ്പാണെന്ന് തൊട്ടുപിന്നാലെ ബിജെപി പ്രസ്താവന ഇറക്കിയിരുന്നു. നിലവില്‍ മമതക്ക് സംസ്ഥാനത്ത് അല്‍പ്പം മേല്‍ക്കൈ ഉണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ ഇതിനൊപ്പമാണ് എഐഎംഐഎം പ്രസിഡന്‍റ് ഒവൈസിയും ബംഗാളില്‍ മത്സരിക്കാനായി എത്തുന്നത്. ഇത് ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുള്ള മമതക്ക് തിരിച്ചടിയാകും. എന്നാല്‍ ഒവൈസിയെ ഒപ്പംകൂട്ടാനോ ധാരണയിലെത്താനോ അവര്‍ ശ്രമിച്ചിട്ടുമില്ല. മുന്‍പ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഒവൈസി മത്സരിക്കാനിറങ്ങിയപ്പോള്‍ പലരുടെയും ജയസാധ്യതകള്‍ മാറി മറിഞ്ഞിരുന്നു. അത് ബിജെപിക്ക് ഗുണകരമാകുകയും ചെയ്തു. ഇതിനുസമാനമായ ഒരു നീക്കം ബംഗാളിലും സംഭവിച്ചാല്‍ ഫലങ്ങള്‍ പ്രവചനാതീതമാകും.

Maintained By : Studio3