Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാക്സിന്‍ രാജാവ് പറയുന്നു ജൂലൈ മാസം വരെ രാജ്യത്ത് വാക്സിന്‍ ക്ഷാമം…

1 min read
  • മൂന്ന് മാസത്തേക്ക് ഇന്ത്യയില്‍ വാക്സിന്‍ ക്ഷാമം തുടരുമെന്ന് അദാര്‍ പൂനവാല
  • ഒറ്റയടിക്ക് കൂട്ടാന്‍ സാധിക്കുന്നതല്ല വാക്സിന്‍ ഉല്‍പ്പാദനമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി
  • നിലവില്‍ 60-70 മില്യണ്‍ വാക്സിനുകളാണ് പ്രതിമാസം ഉല്‍പ്പാദിപ്പിക്കുന്നത്

മുംബൈ: ഇന്ത്യയില്‍ കടുത്ത വാക്സിന്‍ ക്ഷാമം തുടരാന്‍ തന്നെ സാധ്യത. അടുത്ത കുറച്ച് മാസങ്ങളിലേക്ക് രാജ്യം വാക്സിന്‍ ക്ഷാമം നേരിടുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല പറഞ്ഞു. പ്രതിമാസം 100 ദശലക്ഷം ഡോസുകള്‍ എന്ന ഉല്‍പ്പാദന ശേഷി കൈവരിക്കാന്‍ ഈ വര്‍ഷം ജൂലൈ മാസത്തോടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രതിമാസം 60-70 മില്യണ്‍ വാക്സിനുകളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിക്കുന്നത്.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

ലോകത്തെ ഏറ്റവും അധികം വാക്സിനുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. വേണ്ടത്ര ഓര്‍ഡറുകള്‍ മുമ്പ് ഇല്ലാത്തതിനാലാണ് വാക്സിന്‍ ശേഷി കൂട്ടാതിരുന്നതെന്നും അദ്ദേഹം പറയുന്നു.

വാക്സിന്‍ ഡോസുകള്‍ക്കായി സംസ്ഥാനങ്ങ രാഷ്ട്രീയ നേതാക്കളും ബിസിനസ് ടൈക്കൂണുകളുമെല്ലാം ഭീഷണിപ്പെടുത്തുന്നതായും അദാര്‍ പൂനവാല നേരത്തെ പരിതപിച്ചിരുന്നു. പിന്നാട് അദ്ദേഹം വിശദീകരണം നല്‍കുകയുമുണ്ടായി. എന്നാല്‍ ഇത്തരത്തിലുള്ള ആശയക്കുഴപ്പങ്ങളും പ്രശ്നങ്ങളുമെല്ലാം കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റായ വാക്സിന്‍ നയം കാരണമാണെന്നാണ് വിദഗ്ധരില്‍ പലരും ചൂണ്ടിക്കാട്ടുന്നത്.

വാക്സിന്‍ നിര്‍മാണമെന്നത് ഒരു സ്പെഷലൈസ്ഡ് പ്രക്രിയയാണെന്നും ഒറ്റയടിക്ക് കൂട്ടാവുന്ന ഒന്നല്ല വാക്സിന്‍ ഉല്‍പ്പാദനമെന്നും അദാര്‍ പൂനവാല കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ജനസംഖ്യ വളരെയധികം കൂടുതലാണെന്നും അതിനാല്‍ തന്നെ എല്ലാവര്‍ക്കും വാക്സിന്‍ എത്തിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും പൂനവാല വ്യക്തമാക്കി.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ 11 കോടി വാക്സിനുകള്‍ സര്‍ക്കാരിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍ നിന്നും വാക്സിന്‍ ഉല്‍പ്പാദനത്തിനായി എല്ലാ തരത്തിലുള്ള പിന്തുണയും ലഭിച്ചിട്ടുണ്ടെന്ന് പൂനവാല പറഞ്ഞു. ഇതുവരെ മൊത്തം 26 കോടി വാക്സിന്‍ ഡോസുകള്‍ക്കുള്ള ഓര്‍ഡറാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ചത്. ഇതില്‍ 15 കോടിയിലധികം വിതരണം ചെയ്തുകഴിഞ്ഞു. അടുത്ത 11 കോടി വാക്സിനുകള്‍ക്കുള്ള അഡ്വാന്‍സ് തുകയായി 1732.5 കോടി രൂപ സര്‍ക്കാരില്‍ നിന്ന് ലഭിക്കുകയും ചെയ്തു.

രാജ്യത്ത് വാക്സിന്‍ ലഭ്യത കുറയുന്ന സാഹചര്യത്തിലാണ് പൂനവാലയുടെ പ്രസ്താവന. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീല്‍ഡിന് പുറമെ ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനും കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവ രണ്ടും കൂടാതെ റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക്കും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഡോ. റെഡ്ഡീസ് ലബോറട്ടറീസാണ് സ്പുട്നിക് വാക്സിന്‍ ഇറക്കുമതി ചെയ്യുന്നത്. ഇതിന്‍റെ ആദ്യ ലോട്ട് കഴിഞ്ഞ ദിവസം രാജ്യത്ത് എത്തിയിരുന്നു.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു

അതേസമയം കേരളത്തില്‍ തിങ്കളാഴ്ച്ച 26,011 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, 3919.

Maintained By : Studio3