Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ഇന്ത്യയുടെ റോഡ്മാപ്പ് വിശ്വസനീയം, പോസിറ്റീവ് ‘

1 min read

മുംബൈ: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മോദി സര്‍ക്കാരിന്‍റെ പുതിയ ബജറ്റിന് മികച്ച മാര്‍ക്ക് നല്‍കി ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകളെ ശാക്തീകരിക്കാന്‍ സാധിക്കുന്ന ബജറ്റാണിതെന്ന് ഫിച്ച് വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക മാര്‍ഗരേഖ വിശ്വസനീയവും പോസിറ്റീവുമാണെന്ന് ഫിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബാഡ് ബാങ്ക് പോലുള്ള സംവിധാനങ്ങളുടെ പ്രഖ്യാപനത്തെ വളരെ പ്രതീക്ഷയോടെയാണ് ഫിച്ച് നോക്കിക്കാണുന്നത്.

മൊത്തത്തില്‍ വിലയിരുത്തിയാല്‍ വളര്‍ച്ചാ സാധ്യതകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പുതിയ ബജറ്റിന് സാധിക്കും. ഉയര്‍ന്ന ചെലവിടല്‍ ഹ്രസ്വകാല തിരിച്ചുവരവിനെ പ്രോല്‍സാഹിപ്പിക്കും. അടിസ്ഥാനസൗകര്യ മേഖലയ്ക്കായി കൂടുതല്‍ ചെലവിടല്‍ നടത്താനുള്ള പദ്ധതി സുസ്ഥിര ഹ്രസ്വകാല വളര്‍ച്ചാ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും-റേറ്റിംഗ് ഏജന്‍സിയുടെ കുറിപ്പില്‍ പറയുന്നു.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം

അതേസമയം ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എങ്ങനെ നടപ്പിലാക്കാം എന്നത് സംബന്ധിച്ച് ചില റിസ്കുകളും നിലവിലുണ്ടെന്ന് ഫിച്ചിലെ വിപണി വിദഗ്ധര്‍ പറയുന്നു. ആസ്തി പുനര്‍നിര്‍മാണ കമ്പനി, ആസ്തി മാനേജ്മെന്‍റ് കമ്പനി തുടങ്ങിയ ബജറ്റിലെ പ്രസ്താവനകള്‍ അറ്റ നിഷ്ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിപ്ലവാത്മകമായ മാറ്റം വരുത്തും. രണ്ട് പൊതുമേഖല ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള പദ്ധതി വളരെ പ്രസക്തമാണെന്നും ബാങ്ക് നാഷണലൈസേഷന്‍ ആക്റ്റില്‍ ഭേദഗതി വരുത്തേണ്ടി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഏറെ പ്രതീക്ഷയോടെയാണ് ബാഡ് ബാങ്കിനെ ഫിച്ച് നോക്കിക്കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഔദ്യോഗിക പ്രൊപ്പോസല്‍ കാത്തിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയത്.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

അസറ്റ് മാനേജ്മെന്‍റ് കമ്പനി എന്ന നിലയിലോ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി എന്ന നിലയിലോ ആയിരിക്കും ബാഡ് ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുക. ബാങ്കിംഗ് മേഖലയിലെ നിഷ്ക്രിയ ആസ്തികളെല്ലാം ഏറ്റെടുക്കാനുള്ള സംവിധാനമാകും ബാഡ് ബാങ്ക്.

സര്‍ക്കാര്‍ പണം നല്‍കുകയോ ഉടമസ്ഥാവകാശം കൈയാളുകയോ ചെയ്യാത്ത തരത്തിലായിരിക്കും സ്ഥാപനത്തിന്‍റെ ഘടനയെന്ന് ചില സ്രോതസുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 2.25 ലക്ഷം കോടി രൂപയുടെ കിട്ടാക്കട വായ്പകള്‍ ബാഡ് ബാങ്കിലേക്ക് മാറ്റപ്പെടും. അതേസമയം പൊതുമേഖല ബാങ്കുകള്‍ക്ക് പുതിയ മൂലധനമെന്ന നിലയില്‍ വകയിരുത്തിയ 20,000 കോടി രൂപ 2021ലും 2022ലും ഉണ്ടായിരുന്ന മൂലധന സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ മതിയായേക്കില്ല എന്നും വിലയിരുത്തപ്പെടുന്നു.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

രാജ്യത്തെ പരിഷ്കരണങ്ങളെ പുകഴ്ത്തി കഴിഞ്ഞ ദിവസം മൂഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനും രംഗത്തെത്തിയിരുന്നു. ഒരു പ്രതിസന്ധി സമയത്ത് ഇന്ത്യ നടപ്പിലാക്കുന്ന ഘടനാപരമായ പരിഷ്കരണങ്ങള്‍ ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിട്ടുള്ളതാണെന്നും യുപിഎ സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളേക്കാള്‍ ഏറെ മെച്ചമാണ് അതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹ്രസ്വകാല വേദന അനുഭവപ്പെട്ടാലും ഗുണം ലഭിക്കുമെന്നും സുബ്രഹ്മണ്യന്‍ വ്യക്തമാക്കിയിരുന്നു.

Maintained By : Studio3