Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സവ്ജി ധൊലാക്കിയ എന്ന അസാധാരണ സംരംഭകന്റെ ജീവിതത്തിലേക്ക്…

1 min read

179 രൂപ ശമ്പളം വാങ്ങിത്തുടങ്ങിയതാണ് സവ്ജി ധൊലാക്കിയയുടെ കരിയര്‍. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ ആസ്തി 12,000 കോടി രൂപയോളം വരും. തന്റെ ജീവനക്കാര്‍ക്ക് ഈ ബിസിനസുകാരന്‍ സമ്മാനമായി നല്‍കുന്നത് ആയിരക്കണക്കിന് കാറുകളും ഫ്‌ളാറ്റുകളും വലിയ ബാങ്ക് നിക്ഷേപങ്ങളുമെല്ലാമാണ്. പേരിനും പ്രശസ്തിക്കും വേണ്ടിയല്ല, മറിച്ച് അവരുടെ മുഖത്തെ പുഞ്ചിരി കാണാനാണ് അത്. അവര്‍ കൂടുതല്‍ ക്ഷമതയോടെ തൊഴിലെടുത്ത് ജീവിതം സമൃദ്ധമാക്കാന്‍. സവ്ജി ധൊലാക്കിയ എന്ന അസാധാരണ സംരംഭകന്റെ ജീവിതത്തിലേക്ക്…

സവ്ജി ധൊലാകിയയുടെ ജീവിതം ഒരു സാധാരണ മനുഷ്യന്റെ അസാധാരണമായ കുതിപ്പിന്റെ ഉദാഹരണമാണ്. 1962-ല്‍ ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ദുധാല ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം, 13-ാം വയസ്സില്‍ സ്‌കൂള്‍ ഉപേക്ഷിച്ച് സുറത്തിലെ മുത്തച്ഛന്റെ ഡയമണ്ട് ബിസിനസ്സില്‍ ചേര്‍ന്നു. അവിടെ നിന്ന് ആരംഭിച്ച യാത്ര, ഇന്ന് ലോകമെമ്പാടുമുള്ള ഡയമണ്ട് വിപണിയില്‍ പ്രധാന പങ്ക് വഹിക്കുന്ന ഹരി കൃഷ്ണ എക്‌സ്‌പോര്‍ട്‌സിന്റെ സ്ഥാപകനായി അദ്ദേഹത്തെ എത്തിച്ചു. 1992-ല്‍ സഹോദരന്മാരായ ഹിമ്മത്, തുല്‍സി, ഘന്‍ശ്യാം എന്നിവരുമായി ചേര്‍ന്നാണ് അദ്ദേഹം ഹരി കൃഷ്ണ എക്‌സ്‌പോര്‍ട്‌സ് സ്ഥാപിക്കുന്നത്. ഇന്ന്, 8,000-ത്തിലധികം ജീവനക്കാരുമായി, 85-ലധികം രാജ്യങ്ങളിലേക്ക് ഡയമണ്ടുകള്‍ കയറ്റുമതി ചെയ്യുന്ന ഈ കമ്പനി, ഉത്പാദന നിലവാരത്തിലും സാമൂഹിക ഉത്തരവാദിത്തത്തിലും മുന്‍പന്തിയിലാണ്. ധൊലാകിയയുടെ പ്രത്യേകത, അദ്ദേഹത്തിന്റെ ജീവനക്കാരോടുള്ള സ്‌നേഹവും ആദരവുമാണ്. പ്രതിവര്‍ഷം ദീപാവലിയില്‍, മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാര്‍ക്ക് കാര്‍, ഫ്‌ളാറ്റ്, ആഭരണങ്ങള്‍ എന്നിവ സമ്മാനമായി നല്‍കുന്നത് അദ്ദേഹത്തിന്റെ സ്ഥിരമായ പതിവാണ്. ഇത്, ഒരു മാനേജ്‌മെന്റ് തന്ത്രമല്ല, മറിച്ച്, ജീവനക്കാരുടെ സമര്‍പ്പണത്തെ അംഗീകരിക്കുന്ന ഒരു മാനസികതയാണ്. സാമൂഹിക സേവനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ധൊലാകിയയുടെ പങ്ക് ശ്രദ്ധേയമാണ്. ധൊലാകിയ ഫൗണ്ടേഷന്‍ വഴി, ഗുജറാത്തിലും മഹാരാഷ്ട്രയിലും 155 തടാകങ്ങള്‍ നിര്‍മ്മിച്ചു അദ്ദേഹം. 3 കോടി മരങ്ങള്‍ നട്ടു പിടിപ്പിച്ചു. ഇത്, 2 ലക്ഷം കര്‍ഷകര്‍ക്ക് ലാഭകരമായ ജലസേചനവും, 7 ബില്ല്യണ്‍ ലിറ്റര്‍ വെള്ളത്തിന്റെ സംഭരണവും സാധ്യമാക്കി. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ആയി, 2022-ല്‍ ഇന്ത്യയുടെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. സവ്ജി ധൊലാകിയയുടെ ജീവിതം, കഠിനാധ്വാനവും മാനുഷിക മൂല്യങ്ങളും ചേര്‍ന്നാല്‍, എത്രയും വലിയ ഉയരങ്ങള്‍ കൈവരിക്കാമെന്നതിന് തെളിവാണ്. അദ്ദേഹത്തിന്റെ കഥ, പുതിയ തലമുറയ്ക്ക് പ്രചോദനവും പാഠവും നല്‍കുന്നു എന്നതില്‍ തര്‍ക്കമില്ല. കര്‍മം ചെയ്താല്‍ അതിന്റെ ഉപോല്‍പ്പന്നമായി എല്ലാ കാര്യങ്ങളും നമ്മളിലേക്ക് വന്നുചേരുമെന്നും നമ്മള്‍ നിമിത്തമായി സമൂഹത്തിലേക്കും അത് പടരുമെന്നുമാണ് ധൊലാക്കിയ വിശ്വസിക്കുന്നത്. നിങ്ങളുടെ കര്‍മം ചെയ്തുകൊണ്ടേയിരിക്കുക. ഫലം സ്വാഭാവികമായും വന്നുചേരും-ധൊലാക്കിയ പറയുന്നു. ജീവനക്കാര്‍ക്ക് മെഴ്സിഡസ് ഉള്‍പ്പടെ ആയിരക്കണക്കിന് കാറുകളും ഫ്ളാറ്റുകളുമെല്ലാം എല്ലാവര്‍ഷവും സമ്മാനം നല്‍കുന്ന ഈ രത്ന വ്യാപാരി തന്റെ കമ്പനിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മൂന്ന് ജീവനക്കാര്‍ക്ക് ഒരു കോടി രൂപ വീതം വരുന്ന മെഴ്‌സിഡസ് ബെന്‍സാണ് സമ്മാനമായി നല്‍കിയത്. അത് വലിയ വാര്‍ത്തയായി മാറി. ദീപാവലി പോലുള്ള ആഘോഷങ്ങളിലാണ് അദ്ദേഹം ജീവനക്കാര്‍ക്ക് വലിയ വലിയ സമ്മാനങ്ങള്‍ നല്‍കുന്നത്. നൂറുകണക്കിന് കാറുകളും ഫ്‌ളാറ്റുകളുമെല്ലാമാണ് ഗിഫ്റ്റായി ഇദ്ദേഹം ജീവനക്കാര്‍ക്ക് നല്‍കാറുള്ളത്. ജീവനക്കാരുടെ സന്തോഷമാണ് സ്ഥാപനത്തിന്റെ വിജയം നിര്‍ണയിക്കുന്നതെന്ന് ഉറച്ച് വിശ്വസിക്കുന്നു ധൊലാക്കിയ. ജീവനക്കാര്‍ സ്ഥാപനത്തോട് കാണിക്കുന്ന പ്രതിബദ്ധതയും കൂറും ആത്മാര്‍ത്ഥതയും എപ്പോഴും അംഗീകരിക്കപ്പെടണം. അംഗീകരിക്കപ്പെടുന്നു എന്ന തോന്നല്‍ അവരില്‍ എപ്പോഴുമുണ്ടാകുകയും വേണം. എങ്കിലേ കമ്പനിയിലെ അന്തരീക്ഷം സുന്ദരമാകൂ–അദ്ദേഹം പറയുന്നു. അത്തരത്തിലുള്ള ജീവനക്കാര്‍ സ്ഥാപനത്തിനായി ആത്മാര്‍ത്ഥമായി അധ്വാനിച്ച് വലിയ വിജയത്തിലേക്ക് എത്തിക്കും. ജീവനക്കാരെ സന്തോഷത്തോടെ നിലനിര്‍ത്തുക മാത്രമാണ് സ്ഥാപന ഉടമകള്‍ ചെയ്യേണ്ടത്. 2014ല്‍ ദിവാലി ബോണസായി 500 ഫ്‌ളാറ്റുകളും 570 പ്രത്യേക കിസ്‌ന ഡയമണ്ട് സ്‌പെഷല്‍ എഡിഷന്‍ ആഭരണങ്ങളും 500 കാറുകളുമാണ് സവ്ജി ധൊലാക്കിയ തന്റെ ജീവനക്കാര്‍ക്ക് നല്‍കിയത്. 2015ല്‍ 1000ത്തിലധികം ജീവനക്കാര്‍ക്കായി 1260 കാറുകളും 400 ഫ്‌ളാറ്റുകളും നല്‍കി. 2016ല്‍ 1665 ജീവനക്കാര്‍ക്കാണ് ലോയല്‍റ്റി ബോണസ് നല്‍കിയത്. 2017ല്‍ 1200 ഡാറ്റ്‌സണ്‍ റെഡി ഗോ കാറുകളാണ് ധൊലാക്കിയയുടെ ജീവനക്കാര്‍ക്ക് ഗിഫ്റ്റായി ലഭിച്ചത്. 2018ല്‍ 1,700ഓളം പേര്‍ക്കാണ് സമ്മാനങ്ങള്‍ ലഭിച്ചത്. 2023ലെ ദിവാലിക്ക് 600ഓളം കാറുകള്‍ ജീവനക്കാര്‍ക്ക് കൈമാറാന്‍ പധാനമന്ത്രി നരേന്ദ്ര മോദി തന്നെയെത്തി. നേരത്തെ പരാമര്‍ശിച്ച പോലെ ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു സവ്ജി ധൊലാക്കിയയുടെ ജനനം. സാമ്പത്തിക കഷ്ടതകള്‍ അലട്ടിയ കര്‍ഷക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പഠിത്തം നിര്‍ത്തേണ്ടി വന്നു. ഒടുവില്‍ കുടുംബം പോറ്റാന്‍ നാടുവിട്ടു. 12 വയസുകാരന്റെ പോക്കറ്റില്‍ ആകെയുണ്ടായിരുന്നത് 12 രൂപ. എത്തിപ്പെട്ടത് രത്‌നനഗരമായ സൂരത്തില്‍. കാലഘട്ടം 1977. വജ്ര വ്യാപാര മേഖലയില്‍ 179 രൂപ ശമ്പളത്തില്‍ ജോലി ചെയ്തും അദ്ദേഹം. എന്നാല്‍ 1984 ആയപ്പോഴേക്കും സ്വന്തമായി ബിസിനസ് തുടങ്ങി സവ്ജി ധൊലാക്കിയ. ഡയമണ്ട് കട്ടിങ്ങിലും പോളിഷിങ്ങിലും വൈദഗ്ധ്യം നേടിയ ധൊലാക്കിയ 1992ല്‍ മൂന്ന് സഹോദരങ്ങളുടെ കൂടെയാണ് ഹരി കൃഷ്ണ എക്‌സ്‌പോര്‍ട്‌സിന് തുടക്കമിട്ടത്. 1.5 ബില്യണ്‍ ഡോളറാണ് ഇന്ന് ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സിന്റെ വിറ്റുവരവ്. 5,000ത്തോളം ജീവനക്കാരുള്ള ഹരി കൃഷ്ണ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ രത്‌ന കയറ്റുമതി കമ്പനികളിലൊന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജാറത്ത് സ്വദേശി ആണല്ലോ. ധൊലാക്കിയയുടെ വളര്‍ച്ചയ്ക്ക് അദ്ദേഹവും സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായി പ്രത്യേക അടുപ്പം സൂക്ഷിക്കുന്നു ധൊലാക്കിയ. ധൊലാക്കിയയുടെ മകന്‍ ദ്രവ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് വാര്‍ത്തയായിരുന്നു.

  ഡിസിബി ബാങ്കിനെ പുതുഉയരങ്ങളിലെത്തിക്കുന്ന മലയാളി... പ്രവീണ്‍ അച്യുതന്‍ കുട്ടി

ലീഡര്‍ഷിപ്പിന്റെ മാര്‍ഗ്ഗം
സവ്ജി ധൊലാകിയയുടെ മാനേജ്‌മെന്റ് ശൈലിയെ പ്രതിനിധീകരിക്കുന്നത് ‘ലീഡര്‍ ആയിരിക്കൂ, ബോസ് അല്ല’ എന്ന മനോഭാവമാണ്. ജീവനക്കാരോടുള്ള സ്‌നേഹവും വിശ്വാസവുമാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ അടിസ്ഥാനശില. പരമ്പരാഗത ബിസിനസ് ചിന്തകളെ വെല്ലുവിളിച്ചാണ് അദ്ദേഹം തന്റെ മാനേജ്‌മെന്റ് തന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്: ഉന്നത പ്രവര്‍ത്തനക്ഷമതയ്ക്ക് പ്രേരണാദായക പരിതസ്ഥിതി നിര്‍ണായകമാണെന്ന് ധൊലാക്കിയ കരുതുന്നു. ഏറ്റവും താഴത്തെ നിലയിലെ ജീവനക്കാരെയും സ്ഥാപനത്തിന്റെ ഉപദേശകരായി പരിഗണിക്കുന്നതാണ് ധൊലാക്കിയയുടെ ശൈലി. സാമ്പത്തിക നേട്ടം മാത്രമല്ല, മനുഷ്യത്വം അടിസ്ഥാനമാക്കിയ സമഗ്ര വളര്‍ച്ച ലക്ഷ്യമാകണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

  ജിയോജിത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജയകൃഷ്ണന്‍ ശശിധരന്‍

മാനവ വിഭവശേഷിയുടെ മൂല്യം
ധൊലാക്കിയ എപ്പോഴും പറയുന്ന ഒരു കാര്യം ഇതാണ്: ‘ജീവനക്കാരന്‍ എന്റെ കമ്പനിയിലല്ല, എന്റെ കുടുംബത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ അതിനാല്‍തന്നെ, നിരവധി പ്രചോദനാത്മക ‘റിവാര്‍ഡുകള്‍’, ജീവിതം മാറ്റുന്ന സമ്മാനങ്ങള്‍ (കാര്‍, വീട്, ആഭരണങ്ങള്‍) അദ്ദേഹം ജോലി മികച്ച രീതിയില്‍ ചെയ്യുന്ന ജീവനക്കാര്‍ക്ക് നല്‍കാറുണ്ട്. ഇത്തരം കാഴ്ചപ്പാട് വലിയ വളര്‍ച്ചയുടെ പിന്നിലുണ്ട്.

ഇന്നൊവേഷന്‍: വ്യവസായം മാറേണ്ട കാലം
ടെക്നോളജിയുടെ പ്രാധാന്യത്തെ വളരെ വേഗത്തില്‍ തിരിച്ചറിഞ്ഞ വ്യക്തിയാണ് ധൊലാക്കിയ. ഡയമണ്ട് കട്ടിംഗിലും പോളിഷിംഗിലും ലോകത്തിലെ ഏറ്റവും ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് ഉന്നതഗുണനിലവാരത്തില്‍ തന്നെ ക്വാളിറ്റി സംരക്ഷിക്കാന്‍ അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഈ രംഗത്ത് നിരവധി യുവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി വളരാന്‍ അവസരം ഒരുക്കിയിട്ടുമുണ്ട്.

  ഒരു ലക്ഷം കോടി വിപണി മൂല്യം കടക്കുന്ന കേരളത്തിലെ ആദ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനിയായി മുത്തൂറ്റ് ഫിനാന്‍സ്

സാമൂഹിക പ്രതിബദ്ധതയും ബിസിനസിന്റെ ഭാഗം
ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സ് ലാഭലക്ഷ്യത്തോടെ മാത്രം മുന്നേറുന്ന കമ്പനി അല്ല. കര്‍ഷകരെ സഹായിക്കുന്ന ജലസംഭരണ പദ്ധതി, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ തുടര്‍ച്ചയായ നിക്ഷേപം…ഇവയെല്ലാം ഈ സംരംഭത്തെ ഒരു സാമൂഹിക മോഡലാക്കുന്നു.

സാമാന്യനില്‍ നിന്ന് വിശേഷനിലേക്കുള്ള കുതിപ്പ്

സവ്ജി ധൊലാകിയയുടെ ബിസിനസ് സമീപനം ഒരു കോര്‍പ്പറേറ്റ് മാനുവല്‍ പഠിച്ചതിലൂടെ ലഭിച്ചതല്ല. ജീവിതം അവനവനെ പഠിപ്പിച്ച പാഠങ്ങളാണ് അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ട്. നമ്മുടെ തൊഴിലാളികളോട് കാണിക്കുന്ന മാനുഷികത, ഒരു തന്ത്രമല്ല, ദീര്‍ഘകാല വിജയത്തിനുള്ള ആധാരമാണ്. ധൊലാകിയയുടെ ജീവിതവും കാഴ്ചപ്പാടും അതിന്റെ തന്നെ തെളിവാണ്.

വ്യവസായത്തിലെ വിശ്വാസത്തിന്റെ വെളിച്ചം

ഡയമണ്ട് വ്യവസായത്തില്‍ ഇന്ന് ലോകമെമ്പാടും വിശ്വാസത്തിന്റെയും നിലവാരത്തിന്റെയും ഉദാഹരണമായി നിലകൊള്ളുന്ന സ്ഥാപനമാണ് ധൊലാക്കിയയുടെ ഹരി കൃഷ്ണ എക്്‌സ്‌പോര്‍ട്‌സ് (Hari Krishna Exports Pvt. Ltd.). 1992ല്‍ ഗുജറാത്തിലെ സൂറത്തില്‍, സവ്ജി ധൊലാകിയയും സഹോദരന്മാരും ചേര്‍ന്ന് ആരംഭിച്ച ഈ കമ്പനി ഇന്ന് ലോകത്തെ പ്രധാന ഡയമണ്ട് നിര്‍മ്മാതാക്കളിലൊന്നായി മാറിയിരിക്കുന്നു.

ചെറിയ സ്വപ്നങ്ങള്‍ മുതല്‍ വലിയ ദൗത്യങ്ങള്‍ വരെ

ഒരു ചെറിയ ഡയമണ്ട് കട്ടിംഗ് യൂണിറ്റായി തുടങ്ങിയ സംരംഭം, ഇന്ന് ഏകദേശം 8,000-ത്തിലധികം ജീവനക്കാരോടുകൂടിയ, 85-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്ന ഒരു ആഗോള സംരംഭമായി വളര്‍ന്നു. ബെല്‍ജിയം, യു.എസ്.എ, ഹോങ്കോങ്, യു.എ.ഇ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ കമ്പനിക്ക് ശക്തമായ വിപണിയുണ്ട്.

Maintained By : Studio3