August 18, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇത് ചരിത്രം; 50,000 തൊട്ട് സെന്‍സെക്‌സ്

1 min read

25,600ല്‍ നിന്ന് 50,000ത്തിലെത്തിയത് വെറും 10 മാസത്തിനുള്ളില്‍ . പോയ വര്‍ഷം മാര്‍ച്ചില്‍ 25,638.9 പോയിന്റിലേക്ക് വിപണി കൂപ്പ് കുത്തിയിരുന്നു. ഏകദേശം 100 ശതമാനം നേട്ടം നല്‍കിയാണ് ഗംഭീര തിരിച്ചുവരവ്


മുംബൈ: വ്യാഴാഴ്ച്ച വിപണി സാക്ഷ്യം വഹിച്ചത് പുതുചരിത്രത്തിന്. ആദ്യമായി സെന്‍സെക്‌സ് 50,000 പോയ്ന്റിലേക്ക് കുതിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ വിപണികള്‍ നടത്തിയത് അതിഗംഭീര തിരിച്ചുവരവായിരുന്നു. കോവിഡ് ഘാതത്തില്‍ പോയ വര്‍ഷം മാര്‍ച്ച് മാസത്തില്‍ വിപണി തകര്‍ന്നടിഞ്ഞിരുന്നു. 2020 മാര്‍ച്ച് 24ന് 25,638.9 പോയ്ന്റിലേക്കാണ് വിപണി കൂപ്പുകുത്തിയത്. അതിന് ശേഷം കേവലം പത്ത് മാസത്തിനുള്ളിലാണ് സെന്‍സെക്‌സ് 50,000 പോയ്ന്റിലേക്ക് കുതിച്ചെത്തിയത്. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ ഏകദേശം 100 ശതമാനം നേട്ടമാണ് സെന്‍സെക്‌സ് നല്‍കിയത്.

ആത്മനിര്‍ഭര്‍ പാക്കേജ് അനുസരിച്ചുള്ള സര്‍ക്കാരിന്റെ സമാശ്വാസ നടപടികളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിച്ച കാലോചിത നടപടികളും വിപണിയുടെ കുതിപ്പിന് കരുത്തേകി. പലിശനിരക്കുകളില്‍ ആര്‍ബിഐ വരുത്തിയ കുറവ് കാര്യമായ പ്രതിഫലനം സൃഷ്ടിച്ചു.

  സെറ്റ്‌വർക്ക് ഐപിഒയ്ക്ക്

ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് (എഫ്‌ഐഐ)വലിയ തോതില്‍ കൂടിയതും ഓഹരി വിപണിക്ക് കരുത്ത് പകര്‍ന്നു. 2020ല്‍ ഓഹരികളിലേക്ക് 1.7 ലക്ഷം കോടി രൂപയുടെ എഫ്‌ഐഐ ആണ് എത്തിയത്. ഈ മാസം ഇതുവരെയുള്ള എഫ്‌ഐഐ 20,098.51 കോടി രൂപയാണ്.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ എത്തിയ ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം 2.34 ലക്ഷം കോടി രൂപയുടേതാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ സംഭവിക്കുന്ന ഏറ്റവും ഉയര്‍ന്ന എഫ്പിഐ ഒഴുക്കാണിത്. അതേസമയം ആഭ്യന്തര ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരില്‍ നിന്ന് അത്ര മികച്ച പ്രതികരണമല്ല ഇക്കാലയളവില്‍ വിപണിക്ക് ലഭിച്ചത്.

  ഗോയ്ഥെ-സെന്റർ മലബാറിലേക്ക്

45,500 ലെവലില്‍ നിന്ന് 50,000ത്തിലെത്താന്‍ സെന്‍സക്‌സിന് ഒരു മാസം മാത്രമേ വേണ്ടിവന്നുള്ളൂ. ഒരു മാസത്തിനുള്ളില്‍ ഒമ്പത് ശതമാനമാണ് സെന്‍സെക്‌സില്‍ വര്‍ധനയുണ്ടായത്. ഡിസംബര്‍ 21ല്‍ വിപണി 45,553.96 ലെവലില്‍ എത്തിയിരുന്നു. ഇവിടുന്നാണ് ജനുവരി 21 ആകുമ്പോഴേക്കും 50,000 ലെവലിലേക്ക് കുതിച്ചെത്തിയത്.

വൈകാതെ വിപണിയില്‍ ഒരു തിരുത്തലുണ്ടാകാനുള്ള സാധ്യതകള്‍ വിദഗ്ധര്‍ കാണുന്നുണ്ടെങ്കില്‍ ബുള്ളിഷ് വികാരം തന്നെയായിരിക്കും തുടരുകയെന്നാണ് വിലയിരുത്തല്‍.

സെന്‍സെക്‌സിലെ കുതിപ്പിന് അനുസരിച്ച് നിഫ്റ്റി50യും പുതിയ ഉയരങ്ങള്‍ കീഴടക്കുന്നതാണ് കാണുന്നത്. 2009-10 സാമ്പത്തികവര്‍ഷത്തിന് ശേഷം ഏറ്റവും വേഗത്തിലുള്ള കുതിപ്പാണ് നിഫ്റ്റി രേഖപ്പെടുത്തിയത്. വ്യാഴാഴ്ച്ച ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലെവലായ 14,745.2ലേക്ക് നിഫ്റ്റി എത്തിയിരുന്നു. നിഫ്റ്റി എപ്പോള്‍ വേണമെങ്കിലും 15,000 ലെവലിലേക്ക് കുതിക്കുമെന്നാണ് ഇപ്പോള്‍ വിദഗ്ധരുടെ പക്ഷം. അമേരിക്കയില്‍ ജോ ബൈഡന്‍ പ്രസിഡന്റായി സ്ഥാനമേറ്റതും വിപണിയെ സന്തോഷമാക്കി.

  സ്വതന്ത്ര മൈക്രോഫിൻ ഐപിഒയ്ക്ക്

വിപണിയുടെ പുതിയ കുതിപ്പില്‍ നിക്ഷേപകരുടെ കണ്ണ് മഞ്ഞളിക്കരുതെന്നും കരുതലോടെ വേണം ഇടപെടാനെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആവേശത്തിരയിളക്കത്തില്‍ നിക്ഷേപം നടത്താതെ ഗുണനിലവാരം മാത്രം നോക്കി നിക്ഷേപം നടത്തുകയാണ് വേണ്ടതെന്ന് ഓഹരി വിദഗ്ധര്‍ പറയുന്നു.

അതേസമയം പോസിറ്റീവ് വളര്‍ച്ചയിലേക്ക് കടക്കാന്‍ ഇന്ത്യക്ക് ഇനി അല്‍പ്പ ദൂരം മാത്രം സഞ്ചരിച്ചാല്‍ മതിയെന്ന് ആര്‍ബിഐ വ്യക്തമാക്കി. ജനുവരി 16ന് ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവ് ഇന്ത്യ തുടങ്ങിയെന്നത് വിപണിക്ക് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ തിരിച്ചുവരവില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന മേഖലകള്‍ ഇ-കൊമേഴ്‌സും ഡിജിറ്റല്‍ ടെക്‌നോളജികളുമായിരിക്കുമെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Maintained By : Studio3