പോലീസ് സ്വകാര്യ സേനയായി മാറുന്ന ബംഗാള്‍
1 min read![](https://futurekerala.in/wp-content/uploads/2021/05/Future-kerala-West-Bengal-violence-shows-how-police-act-as-a-private-army.jpg)
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പൊട്ടിപ്പുറപ്പെട്ട അക്രമങ്ങള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. സത്രീകളെ മര്‍ദ്ദിക്കുകയും നൂറുകണക്കിന് ആള്‍ക്കാര്‍ സ്വന്തം വീട് ഉപേക്ഷിച്ചുപോകാന്‍ ഇത് കാരണമാകുകയും ചെയ്തു. ഒരു കേന്ദ്രമന്ത്രിവരെ സംസ്ഥാനത്ത് ആക്രമിക്കപ്പെട്ട സംഭവം സംസ്ഥാനത്തിന്‍റെ അന്തസ്സിന് കോട്ടം വരുത്തി. ഈ സമയം നിരവധി മരണങ്ങളാണ് വ്യാപകമായി ഉണ്ടായത്. ജനങ്ങള്‍ ആസാമിലേക്ക് രക്ഷതേടി പോയി. പ്രതികാര രാഷ്ട്രീയത്തിന്‍റെ കനലുകള്‍ ഇനിയും സംസ്ഥാനത്ത് കെട്ടടങ്ങിയിട്ടില്ല. ന്യൂനപക്ഷ സമുദായത്തോടുള്ള പ്രീണനവും അവര്‍ക്കെതിരായ അസംതൃപ്തിയും പല സ്ഥലങ്ങളിലും സംഘര്‍ഷങ്ങള്‍ക്ക് അതിന്‍റേതായ പങ്ക് വഹിച്ചു.സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങള്‍ക്ക് രാഷ്ട്രീയവും പോലീസും സംരക്ഷണം ഉറപ്പുനല്‍കുന്നതിനാല്‍ അവര്‍ നിയമത്തെ ഭയപ്പെടാതെ നിയമം കൈയ്യിലെടുക്കുന്നു. പോലീസും അധികൃതരും നിയമവും ഭരണഘടനയും നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറിയപ്പോള്‍ സംസ്ഥാനം കലാപകലുഷിതമാകുകയായിരുന്നു. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത്, നിസ്സഹായനായ പൗരന്‍ എവിടം വരെ പലായനം ചെയ്യും? എത്രനാള്‍ അവര്‍ സ്വന്തം മറുനാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയണം? തുടങ്ങിയ ചോദ്യങ്ങളാണ് ബംഗാളില്‍ ഇന്ന് ഉയരുന്നത്.
സംസ്ഥാനത്തെ അക്രമങ്ങളില്‍ ഏതാനും എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചിലരെ അറസ്റ്റുചെയ്യുകയും ഉണ്ടായി. എന്നാല്‍ അസ്വസ്ഥതകള്‍ക്ക് ശമനമുണ്ടാകുന്നില്ല. വലിയജനക്കൂട്ടമാണ് ഈ അതിക്രമങ്ങള്‍ക്കുപിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ . അങ്ങനെ ഒരു കൂട്ട അറസ്റ്റ് എങ്ങും രേഖപ്പെടുത്തുന്നുമില്ല. എങ്കിലും ഒരു നേരിയ ശാന്തത സംസ്ഥാനത്ത് കൈവന്നിട്ടുണ്ട്. ഇനി എല്ലാ കണ്ണുകളും തുടര്‍ച്ചയായി മൂന്നാം തവണയും വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ മുഖ്യമന്ത്രി മമത ബാനര്‍ജിയിലേക്കാണ്. ദീദി തീരുമാനിച്ചാല്‍ ബംഗാള്‍ ശാന്തമാകും. തുടക്കത്തില്‍ അവര്‍ ഇക്കാര്യത്തില്‍ ഇടപെടാതെനിന്നത് അന്തരീക്ഷം വഷളാക്കാനാണ് സഹായിച്ചത്.
നിയമം അനുശാസിക്കുന്ന പ്രിവന്‍റീവ് അല്ലെങ്കില്‍ ശിക്ഷാ നടപടികളൊന്നും എന്തുകൊണ്ട് എടുത്തിരുന്നില്ല എന്ന ചോദ്യം ഉയരുന്നുണ്ട്. അക്രമബാധിത പ്രദേശങ്ങളിലെ ജില്ലാ മജിസ്ട്രേറ്റ്, പോലീസ് സൂപ്രണ്ട്, പോലീസ് കമ്മീഷണര്‍മാര്‍ എന്നിവര്‍ നിയമം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതായും പരക്കെ ആരോപണമുയര്‍ന്നുകഴിഞ്ഞു.തെരഞ്ഞെടുപ്പ് സമയത്ത് പോലീസിന്‍റെ ചുമതല ഇലക്ഷന്‍ കമ്മീഷനുണ്ടായിരുന്നുവെന്ന് പറയുന്നത് ഒരു അലിബി മാത്രമാണ്.
നിഷ്ക്രിയത്വത്തിനുള്ള വിശദീകരണം ലളിതമാണ്. ഈ ഉദ്യോഗസ്ഥര്‍, എസ്എച്ച്ഒ തലം വരെ, പൊതുജനങ്ങളെ സേവിക്കാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ അവരുടെ രാഷ്ട്രീയ മേധാവികളുടെ ആഗ്രഹപ്രകാരം പ്രവര്‍ത്തിക്കുന്നു.അത്തരം ഉദ്യോഗസ്ഥരെ ശിക്ഷിക്കേണ്ടതുണ്ട്. എന്നാല്‍അതിന് രാഷ്ട്രീയ നേതൃത്വം തയ്യാറാകുമെന്ന് തോന്നുന്നില്ല. പോലീസ് ഒരു സംസ്ഥാന വിഷയമായതിനാല്‍, കേന്ദ്രസര്‍ക്കാരിന് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ മേല്‍ മാത്രമേ നിയന്ത്രണമുള്ളൂ, താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരിലേക്കില്ല. തങ്ങളുടെ കടമ നിര്‍വഹിക്കാത്തവര്‍ക്കെതിരെ നടപടിയെടുത്ത് ഇവിടെ കേന്ദ്രസര്‍ക്കാര്‍ ഒരു മാതൃക കാട്ടേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കോടതി അക്രമത്തെക്കുറിച്ച് സ്വമേധയാ കേസെടുക്കയും ഏതെങ്കിലും മികച്ച ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തുകയും ചെയ്യാവുന്നതാണ്. എന്നാല്‍ അങ്ങനെയുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നില്ല.
ബംഗാള്‍ അക്രമത്തിന്‍റെ പരിണിതഫലം വര്‍ഗീയതയുടെ ആളിക്കത്തല്‍ ആയിരിക്കും. ഈ ഗുതരമായ വീഴ്ച ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി മാറിയേക്കാം. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ സംസ്ഥാനത്ത് തുടരുന്ന നിസംഗത പിരിമുറുക്കം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കു. സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിന് എല്ലാ പങ്കാളികളും വളരെയധികം ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. എന്നാല്‍ ഈ രീതിയിലുള്ള നീക്കങ്ങളൊന്നും അവിടെ നടക്കുന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നില്ല. രണ്ടാമത്തെ ഗുരുതരമായ വീഴ്ച പശ്ചിമ ബംഗാളിലെ പ്രീണന നയമാണ്. ഇതും ബംഗ്ലാദേശികളുടെ അനിയന്ത്രിതമായ കുടിയേറ്റവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി സംസ്ഥാനം മാറും.
പോലീസീലെ സമ്പൂര്‍ണ രാഷ്ടീയ നിയന്ത്രണം പശ്ചിമ ബംഗാളിന് പുതുമയല്ല. ഇത് എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യത്യസ്ത അളവില്‍ വ്യാപിക്കപ്പെട്ടിട്ടുണ്ട്.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഇതിന് തുല്യമായി കുറ്റപ്പെടുത്തേണ്ടതുണ്ട്. എന്നിരുന്നാലും, പശ്ചിമ ബംഗാള്‍ ഇന്ന് ചാര്‍ട്ടില്‍ മുന്നിലാണ്. പോലീസ് വകുപ്പിലെ പരിഷ്കാരങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളെല്ലാം രാഷ്ട്രീയവര്‍ഗം ഇന്ന് ബോധപൂര്‍വം ഒഴിവാക്കിയിട്ടുണ്ട്. വിവിധ പ്രാദേശിക ഉത്തരവുകളിലൂടെ രാഷ്ട്രീയക്കാര്‍ പോലീസിനെ നിയമപരമായി മാത്രമല്ല ഭരണപരമായും നിയന്ത്രിക്കുന്നു.
ബംഗാളില്‍ ഇന്ന് കത്തുന്ന പ്രതികാരത്തിന്‍റെ അഗ്നി ഇല്ലാതാക്കുക അനായാസമല്ല. കാരണം അത് വര്‍ഷങ്ങളായി അവരുടെകൂടെയുള്ളതാണ്. ഈ സംസ്കാരം മാറ്റിയെടുക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളാണ്. ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഭരണകക്ഷിക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടത്. കാരണം ഭൂരിപക്ഷം പ്രദേശങ്ങളിലും അഴിഞ്ഞാടിയത് ടിഎംസിയുടെ പ്രവര്‍ത്തകരോ,അവര്‍ ഏര്‍പ്പാടുചെയ്ത ആള്‍ക്കാരോ ആണ്. തങ്ങള്‍ക്ക് വോട്ടുചെയ്യാത്തവരെ ആക്രമിക്കുക എന്നത് ജനാധിപത്യല്ല. ഇവിടെ മറ്റു പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് ഏകാധിപത്യത്തിന്‍റെ സൂചനകളാണ് നല്‍കുക.