Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹൌസിംങ്ങ്-റിയൽഎസ്റ്റേറ്റ് മേഖലയിൽ ഗാര്‍ഹിക ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻവർദ്ധന

1 min read

2016-ൽ നോട്ട് നിരോധനം, 2018-ൽ പ്രളയം, 2020-ൽ കോവിഡ്; കേരളത്തിലെ വ്യാവസായിക-ബിസിനസ്സ് സംരംഭകരേയും, സംരംഭങ്ങളെയും സംബന്ധിച്ചിടത്തോളം അനിശ്ചിതത്വങ്ങളുടെ കാലം. നിരവധി സംരംഭങ്ങൾ പ്രശ്നങ്ങളുടെ ചുഴിയിൽപെട്ട് ആസ്തിത്വം തന്നെ  നഷ്ട്ടപ്പെട്ടനിലയിലായി. എന്നാൽ ഈ പ്രശ്നങ്ങളുടെ ഇടയിലും നിരന്തരപരിശ്രമം കൊണ്ടും, സേവനമുഖത്തെ വിശ്വസ്തത കൊണ്ടും ഉയർന്നു മികച്ച ബ്രാൻഡായ സ്ഥാപനങ്ങളുമുണ്ട്. അതിലൊന്നാണ് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന, കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ ഹൌസിംങ്ങ് പ്രൊജെക്ടുകളുള്ള വർമ്മാ ഹോംസ്. 2016-ൽ തുടങ്ങി ആറുവർഷത്തിനുള്ളിൽ എട്ടു ഹൌസിംങ്ങ് പ്രൊജെക്ടുകൾ പൂർത്തികരിച്ച്‌, പന്ത്രണ്ടോളം ഹൌസിംങ്ങ് പദ്ധതികൾ വിവിധ ഘട്ടങ്ങളിൽ പൂർത്തിയാക്കികൊണ്ടിരിക്കുന്ന വർമ്മാ ഹോംസ് കേരളത്തിലെ ഹൌസിംങ്ങ് രംഗത്തെ മികവുറ്റ ഒരു ജനകീയ ബ്രാൻഡ് തന്നെയാണ്. ഉടനെ പണിതുടങ്ങാൻ തയ്യാറായികൊണ്ടിരിക്കുന്ന ഒൻപതോളം പദ്ധതികളുടെ പണിപ്പുരയിലാണ് ഒരു സിവിൽ എഞ്ചിനീയർ കൂടിയായ, വർമ്മാ ഹോംസിന്റെ മുഖ്യ സാരഥി അനിൽ വർമ്മ.

ഒരു സംരഭകനാകണമെന്നുള്ള ഉറച്ചതീരുമാനത്തോടെയാണ് 89-കളിൽ അനിൽ വർമ്മ ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും, കൺസ്ട്രക്ഷൻ മാനേജ്മെന്റിൽ ഡിപ്ലോമയുമായി ഇന്ത്യയിലെ ചില മുൻനിര ബിൽഡിംഗ് നിർമ്മാണകമ്പനികളിൽ ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് 1996-ൽ സ്വന്തം നിർമ്മാണകമ്പനിയായ വർമ്മാ കൺസ്ട്രക്ഷൻസിനു തുടക്കമിട്ടു. ഹോസ്പിറ്റലുകൾ, അപാർട്മെന്റ് കോംപ്ലക്സുകൾ, വില്ലകൾ തുടങ്ങി ഒരു ദശലക്ഷത്തിലധികം സ്ക്വയർ ഫീറ്റ് നിർമ്മിതികൾ വിവിധ ബിൽഡേഴ്സിന് വേണ്ടി വർമ്മാ കൺസ്ട്രക്ഷൻസ് പൂർത്തീകരിച്ചു. 2006-ൽ അസറ്റ് ഹോംസ് തുടങ്ങിയപ്പോൾ മുതൽ 2016-വരെ അതിന്റെ പാർട്ണറും ഡയറക്ടറുമായിരുന്നു. പത്തുവർഷം കൊണ്ട് പതിനഞ്ച്‌ ദശലക്ഷത്തിലധികം സ്ക്വയർ ഫീറ്റ് നിർമ്മിതികൾ പൂർത്തിയാക്കിയ അസറ്റ് ഹോംസിന്റെ വിജയത്തിനുപിന്നിലെ നിർണ്ണായക സാന്നിധ്യമായിരുന്നു അനിൽ വർമ്മ. നീണ്ട ഇരുപത്തിയഞ്ചു വർഷത്തെ പ്രവർത്തനപരിചയവുമായി 2016-ൽ അദ്ദേഹം വർമ്മാ ഹോംസിനു തുടക്കമിട്ടു. ആയുർവേദ ഡോക്ടർ കൂടിയായ ഭാര്യ ഡോ. മിനി വർമ്മയാണ് വർമ്മാ ഹോംസിൽ അനിൽ വർമ്മയുടെ പങ്കാളി. ഇപ്പോൾ ഒരു ആർക്കിടെക്ട് കൂടിയായ മകളും, എഞ്ചിനീയർ ആയ മകളുടെ ഭർത്താവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം

അറുപതു ലക്ഷം മുതൽ രണ്ടു കോടി വരെ വിലവരുന്ന അപ്പാർട്മെന്റുകളാണ് വർമ്മാ ഹോംസ് നിർമിച്ചു വിൽക്കുന്നത്. കേരളത്തിൽ എറണാകുളം, തൃശൂർ, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് വർമ്മാ ഹോംസിന്റെ ഹൗസിങ് പ്രൊജെക്ടുകൾ നിലവിലുള്ളത്. താമസിയാതെ മറ്റു പ്രമുഖ ജില്ലകളിലും ഹൌസിംങ്ങ് പ്രൊജെക്ടുകൾ തുടങ്ങാൻ പദ്ധതിയിടുന്നു. പ്രഖ്യാപിത കാലാവധിയ്ക്കു മുന്നേതന്നെ പദ്ധതികൾ പൂർത്തിയാക്കി ഉടമയ്ക്കു കൈമാറുക; മികച്ച മാതൃകയിൽ, ഗുണമേന്മയുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള നിർമ്മാണം ഇവയാണ് വർമ്മാ ഹോംസിനെ മികച്ച ഹൌസിംങ്ങ് ബ്രാൻഡ് എന്ന ജനകീയ തിരഞ്ഞെടുക്കലിന് സഹായിച്ചിട്ടുള്ളത് എന്ന് അനിൽ വർമ്മ പറയുന്നു. നിർമ്മാണം പൂർത്തീകരിച്ചതും, നടക്കുന്നതും, തുടങ്ങാൻ പോകുന്നതുമായ ഇരുപതോളം പ്രൊജെക്ടുകളിൽ ഭൂരിഭാഗവും സ്ഥലമുടമകളുമായുള്ള സംയുക്തപദ്ധതികളാണ് എന്നതും, സംതൃപ്തരും തുടർഇടപാടുകാരുമായ ആയിരത്തിലധികം ഉപഭോക്താക്കളാണ് തങ്ങളുടെ ബ്രാൻഡിന്റെ വിശ്വസ്തതയുടെ സാക്ഷ്യപത്രമെന്നും അദ്ദേഹം അവകാശപ്പെടുന്നു. കേരളത്തിലെ ഹൌസിംങ്ങ്-റിയൽഎസ്റ്റേറ്റ് രംഗത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ഫ്യൂച്ചർ കേരള ലേഖകനുമായി പങ്കുവയ്ക്കുകയാണദ്ദേഹം. പ്രസക്തഭാഗങ്ങൾ:

ഹൌസിംങ്ങ്-റിയൽഎസ്റ്റേറ്റ് രംഗത്ത് കേരളത്തിൽ നിലവിലുള്ള പ്രവണതകൾ?

ഹൌസിംങ്ങ് മേഖലയിൽ മികച്ച ആവശ്യകതയാണ് ഇപ്പോഴും കേരളത്തിലുള്ളത്. നമ്മുടെ യുവാക്കൾ ധാരാളമായി പുറംനാടുകളിലേക്ക് ചേക്കേറുന്നുണ്ടെകിലും കേരളത്തിൽ വേരുകൾ സൂക്ഷിക്കാനും, റിയൽഎസ്റ്റേറ്റിൽ നിക്ഷേപം നടത്താനും അവർ താത്പര്യം കാണിക്കുന്നു. പഴയതിൽനിന്നു വ്യത്യസ്തമായി ഗാര്‍ഹിക ഉപഭോക്താക്കളുടെ വാങ്ങാനുള്ള ശേഷിയും താത്പര്യവും ഇപ്പോൾ കൂടുതലായി കാണുന്നു. ഒരു സമയത്തു എൻ.ആർ.ഐ. ഉപഭോക്താക്കൾ, അവരിൽ തന്നെ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഉപഭോക്താക്കളായിരുന്നു കേരളത്തിലെ റിയൽഎസ്റ്റേറ്റ് മേഖലയിലെ പ്രധാന ആവശ്യക്കാർ. എന്നാൽ ഇപ്പോൾ ഐ.ടി.രംഗത്തെ ഉണർവും തദ്ദേശീയമായ വികസനവുമെല്ലാം ഗാര്‍ഹിക ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻവർദ്ധനയ്ക്കു കാരണമായിരിക്കുന്നു. മുൻപ് എഴുപതു ശതമാനവും എൻ.ആർ.ഐ. ഉപഭോക്താക്കളും, മുപ്പതു ശതമാനം ഗാര്‍ഹിക ഉപഭോക്താക്കളുമായിരുന്നെങ്കില്‍ ഇപ്പോൾ നേരെ തിരിച്ചാണ്; എഴുപതു ശതമാനവും ഗാര്‍ഹിക ഉപഭോക്താക്കളും, മുപ്പതു ശതമാനം എൻ.ആർ.ഐ. ഉപഭോക്താക്കളും. ഐ.ടി.രംഗത്തെ വികസനമാണ് ഇപ്പോൾ കേരളത്തിലെ ഹൌസിംങ്ങ്-റിയൽഎസ്റ്റേറ്റ് മേഖലയുടെ കുതിപ്പിന് കരുത്തേകുന്നത്. യുവാക്കളാണ് ഇപ്പോൾ കൂടുതൽ നിക്ഷേപം നടത്തുന്നത്. ഹൌസിംങ്ങ് രംഗത്തെ നിക്ഷേപകരുടെ ശരാശരി പ്രായം 35 ആണ് എന്ന് തന്നെ പറയാം. ഇതൊരു നല്ല ലക്ഷണമാണ്.

കോവിഡിന് ശേഷം റിയൽഎസ്റ്റേറ്റ് മേഖലയുടെ വളർച്ച?

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

ചെറിയ ചെറിയ ചില പ്രശ്നങ്ങൾ മാറ്റിനിർത്തിയാൽ കോവിഡിന് ശേഷം റിയൽഎസ്റ്റേറ്റ് മേഖല ഏതാണ്ട് സുസ്ഥിരമായ ഒരു വളർച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും ഹൌസിംങ്ങ്-റിയൽഎസ്റ്റേറ്റ് തന്നെയാണ് കൂടുതൽ ആകർഷണീയമായ നിക്ഷേപരംഗം. ഭൂമിയിലും വീടിനും മേലുള്ള നിക്ഷേപം കേരളീയരെ സംബന്ധിച്ചിടത്തോളം വൈകാരികമായ ഒരു ഘടകം കൂടിയാണ്. ദീർഘകാലനിക്ഷേപത്തിന്റെ കാര്യമെടുത്താൽ സ്വർണത്തിനും സ്റ്റോക്ക് മാർക്കറ്റിനും എല്ലാം മുകളിലാണ് റിയൽഎസ്റ്റേറ്റ്. ഐ.ടി. മേഖലയിൽ നാലഞ്ച് വർഷം പ്രവർത്തന പരിചയമുള്ള ഒരു യുവാവിനും അയാളുടെ പങ്കാളിക്കും കൂടി ശരാശരി ഒന്നിനും രണ്ടിനും ഇടയ്ക്കു ലക്ഷം രൂപാ വേതനം ലഭിക്കുന്നുണ്ട്. തീർച്ചയായും ഒരു കാറിനും, ബൈക്കിനും ചില ഇലക്ട്രോണിക് ഗാഡ്ജറ്റ്സിനും മേലുള്ള ചിലവിടൽ കഴിഞ്ഞാൽ പിന്നീടുള്ള പണം വീടിനുവേണ്ടി നിക്ഷേപിക്കാനാണ് ഭൂരിഭാഗം യുവാക്കൾക്കും താത്പര്യം. മാതാപിതാക്കളുടെ പിന്തുണയും നിര്‍ബന്ധവും കൂടിയാകുമ്പോൾ സ്വാഭാവികമായും ഇത് യാഥാർഥ്യമാകുന്നു.

കേരളത്തിൽ ഏതു ജില്ലയിലാണ് ഹൌസിംങ്ങ് പ്രൊജെക്ടുകൾക്ക് കൂടുതൽ ആവശ്യകത ഉള്ളത്?

കൊച്ചിയിൽ സ്ഥിരമായ ആവശ്യകത ഉണ്ടെങ്കിലും, തിരുവനന്തപുരത്താണ് ഇപ്പോൾ ഉയർന്ന ആവശ്യകതയുള്ളത്. കഴിഞ്ഞ വർഷത്തെ ‘റെറാ’ റിപ്പോർട്ട് ഈ കണക്കുകൾ വ്യക്തമാക്കുന്നു. തിരുവനന്തപുരം പല തലങ്ങളിൽ വളർന്നുകൊണ്ടിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖപദ്ധതി, ടെക്നോപാർക്-ടെക്നോസിറ്റി വികസനം, തുടങ്ങി പല ഘടകങ്ങളും തിരുവനന്തപുരത്തിന്റെ വളർച്ചക്ക് കുതിപ്പേകുന്നു.

കഴിഞ്ഞ ഒരു പത്തുപതിനഞ്ചു വർഷത്തെ ചരിത്രമെടുത്താൽ കേരളത്തിൽ തദ്ദേശീയവും, മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി നിരവധി റിയൽഎസ്റ്റേറ്റ്-ഹൌസിംങ്ങ് കമ്പനികൾ വന്നുപോയി. ചിലത് വലിയ ബ്രാൻഡുകൾ ആയി വളർന്നു. ചിലത് മണ്മറഞ്ഞുപോയി. ഈയൊരു ചരിത്രത്തിൽനിന്നും എന്താണ് നമ്മൾ മനസ്സിലാക്കേണ്ടത്?  
 
റിയൽഎസ്റ്റേറ്റ്-ഹൌസിംങ്ങ് മേഖലയിൽ ഒരുപാട് വളർച്ചയും, തളർച്ചയും, തിരുത്തലുമെല്ലാം കണ്ട ഒരു പതിറ്റാണ്ടാണ് കഴിഞ്ഞുപോയത്. മലയാളികൾ കേരളത്തിന് പുറത്തും ധാരാളമായി യാത്ര ചെയ്യുന്നവരും, ജോലി ചെയ്യുന്നവരും, ജീവിക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ അന്യസംസ്ഥാനങ്ങളിലുള്ള ബ്രാൻഡുകളെകുറിച്ചും അവർക്കു നല്ല അവബോധമുണ്ട്. കേരളത്തിൽ തന്നെ വളർന്നതും പുറത്തുനിന്ന് വന്നതുമായ നല്ല ഹൌസിംങ്ങ് ബ്രാൻഡുകളിൽ അവർ നിക്ഷേപം നടത്തി. എന്നാൽ കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ പരിതഃസ്ഥിതികളോട് പൊരുത്തപ്പെടാൻ കഴിയാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന പല ബ്രാൻഡുകളും കളമൊഴിഞ്ഞുപോയി. ഇത് നമ്മുടെ തദ്ദേശീയബ്രാൻഡുകൾക്ക് ഗുണകരമായി. എന്നാൽ റെറാ’ (Real Estate Regulatory Authority) മാര്‍ഗനിര്‍ദ്ദേശകരേഖകള്‍വന്നതിനു ശേഷം സുതാര്യമായി, സത്യസന്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമേ തുടരാൻ കഴിയൂ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചു. ഇത് റിയൽഎസ്റ്റേറ്റ്-ഹൌസിംങ്ങ് മേഖലയിലെ പരമ്പരാഗത കമ്പനികൾക്ക് തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും പിന്നീട് ഉപഭോക്താക്കൾക്കും, കമ്പനികൾക്കും ഒരുപോലെ ഗുണകരമായി.

കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൌസിംങ്ങ് മേഖലയുടെ ഭാവി,വളർച്ചസാദ്ധ്യതകൾ?

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം

ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, കാരണം ഹൌസിംങ്ങ് ഒരു സര്‍വ്വപ്രധാനമായ ആവശ്യമാണല്ലോ! നിലവിലുള്ള ഹൌസിംങ്ങ് മാതൃകകളും പ്രവണതകളും മാറിയേക്കാം. എന്നാൽ വളർച്ച സ്ഥിരമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

റിയൽഎസ്റ്റേറ്റ്-ഹൌസിംങ്ങ് മേഖലയിലെ പ്രശ്നങ്ങൾ, വരേണ്ടുന്ന പരിഷ്‌കാരങ്ങൾ?

നിർമ്മാണത്തിനുള്ള ആവശ്യവസ്തുക്കളുടെ വില നിയന്ത്രണം വളരെ അത്യാവശ്യമായി പരിഗണിക്കപ്പെടേണ്ട ഒരു സംഗതിയാണ്. പുഴമണലിന്റെ ലഭ്യതകുറവും ഒരു പ്രധാന വെല്ലുവിളിയാണ്. ടാക്സ് ഘടനയുടെ പുനർചിന്തനവും ഈ മേഖലയുടെ വളർച്ചയ്ക്ക് സഹായകമാവും.

Maintained By : Studio3