Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് കാലത്തെ പണപ്പെരുപ്പം സമ്പദ് വ്യവസ്ഥയ്ക്ക് വിലങ്ങിടുമ്പോള്‍…

1 min read

ഉയര്‍ന്ന ആഗോള പണപ്പെരുപ്പം, ചരക്കുകളുടെ വില ഉയരുന്നത്, പ്രാദേശിക ലോക്ക്ഡൗണുകള്‍, രൂപയുടെ ദുര്‍ബലത എന്നിവ ഇന്ത്യയിലെ വില വര്‍ദ്ധിപ്പിക്കും. പ്രധാനമായും ആവശ്യകതയുടെ പാര്‍ശ്വഫലങ്ങള്‍ കാരണം പണപ്പെരുപ്പം ഉയരാം. ഉപഭോക്തൃ വില സൂചികയും മുകളിലേക്കാണ്.

ന്യൂഡെല്‍ഹി: ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ പണച്ചെലവ് വര്‍ദ്ധിപ്പിച്ചാണ് പകര്‍ച്ചവ്യാധിയോട് പ്രതികരിച്ചത്. അതേസമയം സെന്‍ട്രല്‍ ബാങ്കുകള്‍ പണലഭ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്തു. യുഎസില്‍ ഇപ്പോഴുള്ള വിപുലീകരിച്ച സാമ്പത്തിക നയങ്ങളെക്കുറിച്ച് പഠനം നടക്കുന്നുണ്ട്. ചില കാര്യങ്ങളില്‍ അവര്‍ക്ക് ആശങ്കയുണ്ട് എന്നതുതന്നെ കാരണം. വാക്സിനുകളുടെ സഹായത്തോടെ സമ്പദ്വ്യവസ്ഥയെ തിരികെ കൊണ്ടുവരുന്നതിനായി ചെലവ് വര്‍ധിപ്പിക്കുമ്പോള്‍ അത് പണപ്പെരുപ്പത്തിന്‍റെ കുത്തനെയുള്ള വര്‍ധനവിന് കാരണമാകും എന്ന വസ്തുത ഏവരുടെയും മുന്നിലുണ്ട്. ഇന്ത്യയില്‍ ഉപഭോക്തൃ വില സൂചിക (സിപിഐ) മാര്‍ച്ചില്‍ 5.52 ശതമാനമായിരുന്നു. ഫെബ്രുവരിയില്‍ ഇത് 5.03 ശതമാനവും ജനുവരിയില്‍ 4.06 ശതമാനവുമായിരുന്നു.

സിപിഐ പണപ്പെരുപ്പത്തിന്‍റെ വര്‍ധനവിന് കാരണമായത് ഇന്ധന, ഗതാഗതച്ചെലവിലെ വര്‍ധനയും ഭക്ഷ്യ വസ്തുക്കളിലെ ചില ഘടകങ്ങളുടെ വര്‍ദ്ധനവുമാണ്. മാത്രമല്ല, രാജ്യത്തൊട്ടാകെയുള്ള റെക്കോര്‍ഡ് കോവിഡ് -19 കുതിച്ചുചാട്ടം, പണപ്പെരുപ്പത്തിന്മേല്‍ ഗുരുതരമായ സമ്മര്‍ദ്ദം ചെലുത്തും. എന്നാല്‍ വികസിത സമ്പദ് വ്യവസ്ഥകള്‍ സ്ഥിതി വീണ്ടെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഉയര്‍ന്ന ആഗോള പണപ്പെരുപ്പം, ചരക്കുകളുടെ വില ഉയരുന്നത്, പ്രാദേശിക ലോക്ക്ഡൗണുകള്‍, രൂപയുടെ ദുര്‍ബലത എന്നിവ ഇന്ത്യയിലെ വില വര്‍ദ്ധിപ്പിക്കും.

പ്രധാനമായും ആവശ്യകതയുടെ പാര്‍ശ്വഫലങ്ങള്‍ കാരണം പണപ്പെരുപ്പം ഉയരുമെന്ന് യുഎസിലെ വിദഗ്ധര്‍ കരുതുന്നു. ഇന്ത്യയില്‍ വിതരണത്തിന്‍റെ പാര്‍ശ്വ ഘടകങ്ങളും ഒരു തിരിച്ചടിയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് കേസുകളും മരണങ്ങളും വര്‍ദ്ധിക്കുമ്പോള്‍ മികച്ച ആരോഗ്യ സംവിധാനങ്ങള്‍ ഇല്ലാത്ത സംസ്ഥാനങ്ങളെയും നഗരങ്ങളെയും കര്‍ഫ്യൂവുകളും മറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുന്നു. പ്രാദേശിക ലോക്ക്ഡൗണുകളും വിതരണ തടസ്സങ്ങളും തുടരാന്‍ സാധ്യതയുണ്ട്. ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായാണ് ബാധിക്കുക. വിതരണ രംഗത്തെ തടസങ്ങള്‍ തിരിച്ചടിയുണ്ടാക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകാനും സാധ്യതയേറെയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ആവശ്യത്തിനുള്ള വാക്സിന്‍ ലഭ്യത ഉറപ്പാക്കാനാവുന്നില്ല എന്നത് ഇതിനോട് കൂട്ടിച്ചേര്‍ത്തു വായിക്കാവുന്നതാണ്.

  സുരക്ഷാ ഡയഗ്നോസ്റ്റിക് ലിമിറ്റഡ് ഐപിഒ

സര്‍ക്കാരും ബിസിനസ്സുകളും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള കോവിഡ് വ്യാപനം അവരുടെ കണക്കുകൂട്ടലുകള്‍ക്കുമീതെയാണ്. സര്‍ക്കാരിന്‍റെയും ബിസിനസുകാരുടെയും ഒരു കുതിച്ചു ചാട്ടത്തിന് നിലവിലുള്ള ഒരുക്കം മതിയാകില്ല എന്ന് ചുരുക്കം. ഇത്രയും രൂക്ഷമായ ഒരു കോവിഡ് തരംഗം ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒപ്പം വാക്സിനേഷന്‍ ആരംഭിച്ചതോടുകൂടി ജനങ്ങള്‍ക്ക് ഈ മഹാമാരിയെ അത്ര ഭയമില്ലാതെയായി. ഇത് ജനങ്ങളുടെ അടുത്ത സമ്പര്‍ക്കത്തിനും പൊതു പരിപാടികള്‍ക്കും കാരണമായി. അതിനൊപ്പം പല സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുകളും വന്നു. കൂടാതെ ഇത് ഉത്സവ സീസണുമാണ്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ രണ്ടാം തരംഗത്തിന്‍റെ ഭീകരത അന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ല. നിലവിലുള്ള വൈറസിനൊപ്പം രൂപം മാറിയവയും പ്രത്യക്ഷപ്പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണം ഏതാണ്ട് പതിനായിരംവരെയായി ചുരുങ്ങിയിരുന്നു. എന്നാല്‍ അവിടെ നിന്നുള്ള കുതിച്ചുചാട്ടത്തില്‍ രോഗികളുടെഎണ്ണം ദിനം പ്രതി മൂന്നുലക്ഷവും കടന്ന് പോകുകയാണ്.

കോവിഡ് രൂക്ഷമാകുന്നതിനിടയ്ക്ക് ഉയരുന്ന പണപ്പെരുപ്പം ഇന്ത്യക്ക് കനത്ത വെല്ലുവിളി തന്നെയാണ്.ഇതിനുപുറമെ, യുഎസില്‍ പണപ്പെരുപ്പം വര്‍ദ്ധിക്കുന്നത് വരും മാസങ്ങളില്‍ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഉയര്‍ന്ന ആഗോള പണപ്പെരുപ്പം ഇറക്കുമതി ചെയ്യുന്ന ചരക്കുകളിലൂടെ ആഭ്യന്തര വിലയിലേക്ക് എത്തും. ഇത് വീണ്ടുമുള്ള വിലവര്‍ധനവിന് വഴിതെളിക്കും. യുഎസ് സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുന്നതോടെ എണ്ണ ഉള്‍പ്പെടെയുള്ള ചരക്കുകളുടെ വിലയും ഉയരുന്നു. ഇത് ആഭ്യന്തര വിപണികളില്‍ പ്രതിഫലിക്കും. ഇറക്കുമതി ചെയ്യുന്നത് പണപ്പെരുപ്പത്തിനുള്ള പുതിയ കാരണങ്ങളാണ് എന്നുചുരുക്കം.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

മൊത്ത വില സൂചിക (ഡബ്ലിയുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാര്‍ച്ചില്‍ എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.39 ശതമാനമായി ഉയര്‍ന്നു. ഇന്ധനത്തിന്‍റെയും നിര്‍മിക്കപ്പെട്ട ഉല്‍പ്പന്നങ്ങളുടെയും വിലവര്‍ദ്ധനവാണ് ഇതിനുകാരണം. ലോഹങ്ങള്‍, റബ്ബര്‍, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ വില ഈ കാലത്ത് കുത്തനെ ഉയര്‍ന്നിരുന്നു. ഈ ചരക്കുകളുടെ ആഗോള വിലകള്‍ കോവിഡ് വാക്സിനുകള്‍ വികസിപ്പിച്ചെടുക്കുന്നതിലൂടെ മുന്നേറുന്ന വികസിത സമ്പദ്വ്യവസ്ഥകളിലെ ആവശ്യകതയുടെ പുനരുജ്ജീവനത്തിനു പിന്നില്‍ കുത്തനെ വര്‍ധിക്കുയായിരുന്നു. ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങളുടെ വിലക്കയറ്റവും കഴിഞ്ഞ വര്‍ഷത്തെ താഴ്ന്ന അടിത്തറയും കാരണം ഡബ്ല്യുപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സമീപഭാവിയില്‍ ഇരട്ട അക്കത്തില്‍ എത്താന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഉപഭോക്തൃ വില സൂചികയില്‍ ഭക്ഷ്യവിലക്കയറ്റം ഭക്ഷ്യ എണ്ണകളില്‍ 25 ശതമാനവും പയറുവര്‍ഗങ്ങളില്‍ 13.25 ശതമാനവും എത്തി.

ഭക്ഷ്യ എണ്ണകളുടെ ആഗോള വിലയിലുണ്ടായ വര്‍ധന സ്വാഭാവികമായും പണപ്പെരുപ്പത്തിന്‍റെ ചാഞ്ചാട്ടത്തിന് വഴിയൊരുക്കി. പ്രാദേശിക ലോക്ക്ഡൗണുകള്‍ക്കൊപ്പം വേനല്‍ക്കാലത്ത് പച്ചക്കറികളുടെ വിലയും കാലാനുസൃതമായി ഉയരുന്നത് പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. തൊഴിലുള്ളവര്‍ക്കുതന്നെ വേതനത്തില്‍ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചുവെന്ന് കഴിഞ്ഞദിവസം ഒരു കണക്കു പുറത്തുവന്നിരുന്നു. ഒരു വര്‍ഷത്തിനിടയിലുണ്ടായ മാറ്റമാണിത്. ഈ സാഹചര്യത്തില്‍ ഭക്ഷ്യവിലസൂചികയിലെ മാറ്റവും വിലക്കയറ്റവും സാധാരണ ജന ജീവിതത്തെ തകിടം മറിക്കും. ഇത് മറികടക്കാന്‍ ഉടന്‍ നടപടികളുണ്ടാകേണ്ടത് അനിവാര്യമാണ്.

മാര്‍ച്ചില്‍ യുഎസിലെ പണപ്പെരുപ്പ നിരക്ക് 2.6 ശതമാനമായിരുന്നു. ഏറ്റവും പുതിയ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി യോഗത്തില്‍ യുഎസ് ഫെഡറല്‍ പലിശനിരക്ക് ഉയര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും, ഈ വര്‍ഷാവസാനം ഇത് ചെയ്യേണ്ടിവരുമെന്ന് വിപണികള്‍ പ്രതീക്ഷിക്കുന്നു. യുഎസിലെ വരുമാനം വര്‍ദ്ധിക്കുന്നത് യുഎസും ഇന്ത്യയും തമ്മിലുള്ള പലിശ വ്യത്യാസം കുറയ്ക്കുകയും രൂപയുടെ ഇടിവിന് കാരണമാവുകയും ചെയ്യും. സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികള്‍ കാരണം രൂപയുടെ മൂല്യം കുറയുന്നു. സര്‍ക്കാരിന്‍റെ ഡെറ്റ് മാനേജര്‍ എന്ന നിലയില്‍ ആര്‍ബിഐക്ക് സര്‍ക്കാരിന്‍റെ വായ്പയെടുക്കല്‍ പ്രോഗ്രാം കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തവുമുണ്ട്.

  ഗൊയ്ഥെ സെന്‍ട്രം ജര്‍മന്‍ ചലച്ചിത്ര മേള 28 ന്

ജി-സെക് അക്വിസിഷന്‍ പ്രോഗ്രാമിന്‍റെ (ജി-എസ്എപി) പ്രഖ്യാപനം രൂപയുടെ 1.5 ശതമാനത്തിലധികം ഇടിയാനും കാരണമായി. വിദേശ പോര്ട്ട്ഫോളിയൊ നിക്ഷേപകരുടെ ഒഴുക്ക് രൂപയ്ക്ക് അധിക സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഒക്ടോബര്‍, ഫെബ്രുവരി മാസങ്ങള്‍ക്കിടയില്‍ എഫ്പിഐകള്‍ 1.94 ലക്ഷം കോടി രൂപയാണ് സമ്പാദിച്ചത്.എന്നിരുന്നാലും, ഏപ്രില്‍ മാസത്തില്‍, രണ്ടാമത്തെ കോവിഡ് തരംഗത്തിന്‍റെ പുനരുജ്ജീവനവും അതിന്‍റെ അനന്തരഫലമായ നിയന്ത്രണങ്ങങ്ങളും എഫ്പിഐകള്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ നിന്ന് പിന്മാറുകയാണ്. രൂപയുടെ ബാഹ്യമൂല്യം കുറയുന്നത് ഇന്ത്യയുടെ ഇറക്കുമതിയെ, പ്രത്യേകിച്ച് ക്രൂഡ് ഓയില്‍, ലോഹങ്ങള്‍, ഭക്ഷ്യ എണ്ണകള്‍ എന്നിവ കൂടുതല്‍ ചെലവേറിയതാക്കും. ഇത് രാജ്യത്ത് വിലനിലവാരം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് വ്യാപിച്ചേക്കാം.

കൊറോണ വൈറസ് മഹാമാരി ഭീഷണിയെ നേരിടാന്‍ വാക്സിന്‍ പുറത്തിറക്കിയിട്ടും 2021 ലെ ഇന്ത്യയുടെ സാമ്പത്തിക ഉല്‍പാദനം 2019 ലെവലിനേക്കാള്‍ താഴെയായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഏഷ്യയുടേയും പസഫിക്കിന്‍റേയും സാമ്പത്തിക, സാമൂഹിക കമ്മീഷന്‍ (യുനെസ്കാപ്പ്) ആഴ്ചകള്‍ക്കുമുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇന്ത്യ അഭിമുഖീകരിക്കുന്ന പണപ്പെരുപ്പ നിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സാമ്പത്തിക രംഗത്ത് രാജ്യം വീണ്ടും പിരിമുറുക്കം നേരിടുമെന്ന സൂചനയാണ് നല്‍കുന്നത്.

Maintained By : Studio3