റിയാദിനെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഗരങ്ങളിലൊന്നാക്കുമെന്ന് സൌദി കിരീടാവകാശി
1 min read
‘തൊഴിൽ സൃഷ്ടി, സാമ്പത്തിക വളർച്ച, നിക്ഷേപം എന്നിവയടക്കം സാമ്പത്തിക ഉന്നമനത്തിന് അനുകൂലമായ നിരവധി സാധ്യതകൾ ഉള്ള നഗരമാണ് റിയാദ്’
റിയാദ്: സൌദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലോകത്തിലെ ഏറ്റവും വലിയ പത്ത് സാമ്പത്തിക നഗരങ്ങളിലൊന്നാക്കി മാറ്റുമെന്നും ഇവിടുത്തെ ജനസംഖ്യ നിലവിലുള്ളതിനേക്കാൾ രണ്ടിരട്ടിയിൽ അധികമാക്കുമെന്നും സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ(എഫ്ഐഐ) സൌദിയുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയായിരുന്നു എംബിഎസ്.
‘തൊഴിൽ സൃഷ്ടി, സാമ്പത്തിക വളർച്ച, നിക്ഷേപം എന്നിവയടക്കം സാമ്പത്തിക ഉന്നമനത്തിന് അനുകൂലമായ നിരവധി സാധ്യതകൾ ഉള്ള നഗരമാണ് റിയാദ്. അതിനാൽ തന്നെ ലോകത്തിലെ പത്ത് വലിയ സാമ്പത്തിക നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. നിലവിൽ സമ്പത്തിൽ ലോകത്തിലെ നാൽപ്പതാമത്തെ രാജ്യമാണ് റിയാദ്. മാത്രമല്ല, 2030ഓടെ റിയാദിലെ ജനസംഖ്യ നിലവിലെ 7.5 ദശലക്ഷത്തിൽ നിന്നും 15-20 ദശലക്ഷമാക്കി ഉയർത്താനും ഞങ്ങൾ പദ്ധതിയിടുന്നു,’ റിയാദിന്റെ ഭാവി സംബന്ധിച്ച് ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി മറ്റിയോ റെൻസിയുമായുള്ള പാനൽ സെഷനിൽ എംബിഎസ് പറഞ്ഞു.
ലോകത്തിലെ സാമ്പത്തിക പ്രവർത്തനങ്ങളിൽ 85 ശതമാനവും നടക്കുന്നത് നഗരങ്ങളിലാണ്. വ്യാവസായികം, വിദ്യാഭ്യാസം, സേവനം, ഇന്നവേഷൻ അങ്ങനെ ഏത് മേഖലകളിലായാലും യഥാർത്ഥത്തിലുള്ള വളർച്ച നഗരങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. രാജ്യങ്ങളല്ല, നഗരങ്ങളാണ് ലോക സമ്പദ് വ്യവസ്ഥയുടെ അധാരമെന്നതിൽ തനിക്ക് ഒരു സംശയവും ഇല്ലെന്നും എംബിഎസ് പറഞ്ഞു. സൌദി അറേബ്യയുടെ എണ്ണ-ഇതര വരുമാനത്തിന്റെ 50 ശതമാനവും റിയാദിൽ നിന്നാണ്. മാത്രമല്ല മറ്റ് നഗര മേഖലകളെ അപേക്ഷിച്ച് കുറഞ്ഞ ചിലവും റിയാദിന്റെ മേന്മയാണ്. രാജ്യത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് റിയാദിൽ തൊഴിൽ സൃഷ്ടിക്കുള്ള ചിലവ് 30 ശതമാനം കുറവാണ്. അടിസ്ഥാന സൌകര്യ, റിയൽ എസ്റ്റേറ്റ് വികസനത്തിനുള്ള ചിലവും മറ്റ് നഗരങ്ങളേക്കാൾ 29 ശതമാനം കുറവാണ്. ഇതിനോടകം തന്നെ വളരെ മികച്ച അടിസ്ഥാന സൌകര്യങ്ങളാണ് റിയാദിൽ ഉള്ളതെന്നും സൌദി കിരീടാവകാശി കൂട്ടിച്ചേർത്തു.
ചൂടും പൊടിയും കുറയ്ക്കുന്നതിന് നഗരത്തിൽ ദശലക്ഷക്കണക്കിന് മരങ്ങൾ നടുന്നതടക്കം കൂടുതൽ ഹരിതാഭയും സുസ്ഥിരതയുമുള്ള നഗരമാക്കി റിയാദിനെ മാറ്റുന്നതിനുള്ള ദീർഘകാല പദ്ധതികളും എംബിഎസ് വിശദീകരിച്ചു. റിയാദിന്റെയും പ്രവിശ്യയുടെയും പരിസ്ഥിതി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കുമെന്നും സൌദിയിലെ മറ്റ് പരിസ്ഥിതി പദ്ധതികളെ പിന്തുണയ്ക്കുമെന്നും കിരീടാവകാശി അറിയിച്ചു.
അതേസമയം ഈ വർഷം പകുതിയോടെ തന്നെ ബിസിനസ് സൌഹൃദ പരിഷ്കാരങ്ങൾ രാജ്യത്ത് നടപ്പിലാക്കുമെന്ന് നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫാലി എഫ്ഐഐയിൽ വ്യക്തമാക്കി. പെപ്സികോ, ഷ്ളംബർഗർ, ബെച്ചൽ ആൻഡ് ബോസ്റ്റൺ സൈന്റിഫിക്, ഫാസ്റ്റ്ഫുഡ് കമ്പനി ടിം ഹോർട്ടൺ അടക്കം 24 ഓളം കമ്പനികളുടെ പ്രാദേശിക ആസ്ഥാനം റിയാദിൽ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും എഫ്ഐഐയിൽ നടന്നു. 10,000ത്തിലധികം ആളുകളാണ് എഫ്ഐഐയിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിലും പരിപാടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.