ത്വക്കിലെ അർബുദത്തിന് പുതിയ കുത്തിവെപ്പുമായി ഗവേഷകർ
![](https://futurekerala.in/wp-content/uploads/2021/02/Future-Kerala-Researchers-have-developed-an-effective-nano-vaccine-for-melanoma-the-most-aggressive-type-of-skin-cancer..jpg)
അർബുദ കോശങ്ങളെ നശിപ്പിക്കാൻ ശേഷിയുള്ള സൂക്ഷ്മ കണങ്ങൾ അഥവാ നാനോ പാർട്ടിക്കിൾസ് ട്യൂമറിലേക്ക് കുത്തിവെക്കുന്ന പുതിയ രീതി നിലവിലെ സർജറിക്ക് ബദലായി മാറുമെന്നാണ് പ്രതീക്ഷ
ത്വക്കിലെ അർബുദത്തിന് പുതിയ ചികിത്സാരീതി വികസിപ്പിച്ച് ഗവേഷകർ. അർബുദ കോശങ്ങളെ നശിപ്പിക്കാൻ ശേഷിയുള്ള സൂക്ഷ്മ കണങ്ങൾ അഥവാ നാനോ പാർട്ടിക്കിൾസ് ട്യൂമറിലേക്ക് കുത്തിവെക്കുന്ന പുതിയ രീതി നിലവിലെ സർജറിക്ക് ബദലായി മാറുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. കുത്തിവെപ്പ് അടിസ്ഥാനമാക്കിയുള്ള പുതിയ തെറാപ്പിയിലൂടെ രോഗികൾക്ക് ഒരേ സമയം പല ട്യൂമറുകൾക്ക് ചികിത്സ നേടാമെന്നതും ഈ രീതിയുടെ നേട്ടമാണെന്ന് നാഷണൽ അക്കാദമി ഓഫ് സയൻസ് ജേണലായ പ്രൊസീഡിംഗ്സിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.
കീമോതെറാപ്പി ഏജന്റുള്ള പോളിമെർ ബെയ്സ്ഡ് നാനോ പാർട്ടിക്കിളാണ് ട്യൂമറിലേക്ക് കുത്തിവെക്കുക. നാനോ പാർട്ടിക്കുളുകൾ ബയോ അഡിഹസീവ് (ട്യൂമറിനോട് കൂടിച്ചേരാനും വളരയെധികം അർബുദ കോശങ്ങളെ നശിപ്പിക്കാൻ തക്കവണ്ണം അവിടെ ഒട്ടിപ്പിടിച്ചിരിക്കാനും കഴിയുന്നവ) ആണെന്നതാണ് ഈ ചികിത്സാരീതി വിജയകരമായിരിക്കുമെന്ന നിഗമനത്തിന് പിന്നിലെന്ന് ഗവേഷകർ പറയുന്നു. ട്യൂമറിലേക്ക് കുത്തിവെക്കുന്ന നാനോ പാർട്ടിക്കിളുകൾ ട്യൂമറിനുള്ളിൽ നല്ലവണ്ണം നിലനിർത്തപ്പെടുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ യെയ്ൽ സർവ്വകലാശാലയിൽ നിന്നുള്ള മാർക് സാൾട്ട്സ്മാൻ പറഞ്ഞു.
‘അവ ട്യൂമറിൽ കേന്ദ്രീകരിക്കുകയും അരികുകളുമായി കൂടിച്ചേരുകയും ചെയ്യും. അതുകൊണ്ട് ഒരു കുത്തിവെപ്പിന്റെ ഫലം ദീർഘകാലം നിലനിൽക്കും. നാനോപാർട്ടിക്കുകൾ വളരെ നാൾ ട്യൂമറിൽ നിലനിൽക്കുകയും മന്ദഗതിയിൽ അർബുദ കോശങ്ങളെ നശിപ്പിക്കുന്ന സംയുക്തങ്ങൾ പുറത്തുവിടുകയും ചെയ്യും. ട്യൂമറിനെ പതുക്കെ ഇല്ലാതാക്കാൻ ഇതിലൂടെ സാധിക്കും,’ സാൾട്ട്സ്മാൻ വ്യക്തമാക്കി.
നാനോ പാർട്ടിക്കിളുകൾ ഇല്ലാതെയും ഇതേ മരുന്ന് ഗവേഷകർ ട്യൂമറുകളിലേക്ക് കുത്തിവെച്ചിരുന്നു. എന്നാൽ നാനോ പാർട്ടിക്കിളുകളോട് കൂടി മരുന്ന് കുത്തിവെക്കുമ്പോഴാണ് ട്യൂമറുകൾ കൂടുതലായി ഇല്ലാതാകുന്നതെന്ന് അവർ കണ്ടെത്തി. മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാൻ ശേഷിയുള്ള ഏജന്റിനൊപ്പം ഈ തെറാപ്പി നടത്താമെന്നതാണ് പുതിയ ചികിത്സാരീതിയുടെ ഏറ്റവും വലിയ നേട്ടം. കുത്തിവെപ്പിലൂടെ അർബുദം ഇല്ലാതാക്കാനായാൽ പല കേസുകളിലും സർജറിയുടെ ആവശ്യം വരില്ലെന്നും ഗവേഷകർ പറയുന്നു. സർജറിക്ക് ശേഷമുള്ള അണുബാധയും മറ്റ് സങ്കീർണതകളും ഒഴിവാക്കാനും സർജറി സാധ്യമല്ലാത്ത അർബുദ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനും പുതിയ തെറാപ്പിയിലൂടെ സാധിക്കും.