Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിശ്വാസവോട്ടെടുപ്പില്‍ പരാജയം; പുതുച്ചേരി മുഖ്യമന്ത്രി രാജിവെച്ചു

1 min read

പുതുച്ചേരി: പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനുമുമ്പ് നാരായണസാമിയും എംഎല്‍എമാരും നാടകീയമായി ഇറങ്ങിപ്പോക്കു നടത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന്‍റെ ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. നാരായണസാമി പിന്നീട് ചുമതലയുള്ള ലഫ്റ്റനന്‍റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന് രാജി സമര്‍പ്പിച്ചു.’ഞങ്ങള്‍ രാജി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ഇനി ലഫ്റ്റനന്‍റ് ഗവര്‍ണറാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്,’ നാരായണസാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇതോടെ ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാരിനെയാണ് പാര്‍ട്ടിക്ക് നഷ്ടമായത്. മെയ് മാസത്തില്‍ കേന്ദ്രഭരണ പ്രദേശത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ ഭരണം ശുപാര്‍ശ ചെയ്യുകയോ ,എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യത്തിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയോ ചെയ്യും.

30 അംഗ നിയമസഭയില്‍ പ്രതിപക്ഷത്തിന് 14 അംഗങ്ങളുണ്ട്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൂന്ന് എംഎല്‍എമാരുടെ പിന്തുണയും ഇവര്‍ക്കുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷവുമായി ഒത്തുചേര്‍ന്നതിന് കേന്ദ്രത്തെ നാരായണ സ്വാമി വിമര്‍ശിച്ചു.

ബിജെപി ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്‍റെ താളം തെറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് എംഎല്‍എമാരുടെ വോട്ടവകാശം സംബന്ധിച്ച് കര്‍ക്കവും ഉടലെടുത്തു. അതിനുശേഷമാണ് മുഖ്യമന്ത്രിയും എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.

തന്‍റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനായി മുന്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദിയും കേന്ദ്രവും പ്രതിപക്ഷവുമായി ഒത്തുചേര്‍ന്നുവെന്ന് നാരായണസ്വാമി ആരോപിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഭരണസഖ്യത്തിലെ ആറ് എംഎല്‍എമാര്‍ രാജിവച്ചതിനെത്തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ന്യൂനപക്ഷമായത്. രാജിവച്ച എംഎല്‍എമാരെ സ്വാമി അവസരവാദികള്‍ എന്ന് പരിഹസിച്ചു. അവര്‍ക്ക് ഇനി ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതുച്ചേരിയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനൊപ്പമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഡിഎംകെയുടെയും സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം സഖ്യം എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും വിജയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജനം ഞങ്ങളെ വിശ്വസിക്കുന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയാത്ത പ്രതിപക്ഷം സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു, അദ്ദേഹം പറഞ്ഞു.

പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ അധിക ചുമതല ഏറ്റെടുത്ത തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനാണ് ഫെബ്രുവരി 18 ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചത്. നാല് എംഎല്‍എമാരുടെ രാജിക്ക് ശേഷം സര്‍ക്കാര്‍ ന്യൂനപക്ഷത്തിലേക്ക് വഴുതിവീഴുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. 30 അംഗ നിയമസഭയില്‍ ഭരണ സഖ്യത്തിന്‍റെ ശക്തി 12 ആയി കുറച്ചുകൊണ്ട് രണ്ട് നിയമസഭാംഗങ്ങള്‍ കൂടി ഞായറാഴ്ച രാജിവച്ചു

Maintained By : Studio3