Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിതീഷ്കുമാര്‍ ഏറ്റവും വലിയ നുണയനെന്ന് തേജസ്വി

പോലീസ് ഭേദഗതി ബില്‍ വിവാദമാകുന്നു

പാറ്റ്ന: രാജ്യത്തെ ഏറ്റവും വലിയ നുണയനാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ തേജസ്വി യാദവ് . പോലീസ് ഭേദഗതി ബില്ലിനെക്കുറിച്ച് അദ്ദേഹം ബീഹാറിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അത്തരമൊരു ബില്‍ പോലീസ് വകുപ്പിന് അനാവശ്യ അധികാരം നല്‍കും. ബില്‍ പാസാക്കിയാല്‍ കോടതി വാറന്‍റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരമുണ്ടാകുമെന്നും തേജസ്വി പറഞ്ഞു. ബീഹാര്‍ വിധാന്‍ സഭയിലും പുറത്തും അക്രമം നടന്ന് ഒരു ദിവസത്തിനുശേഷമായിരുന്നു സംസ്ഥാന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന.

ഇത്തരമൊരു നടപടി പോലീസിന് സ്വതന്ത്രാധികാരം നല്‍കും. ബിഹാര്‍ വിധാന്‍സഭയില്‍ ചൊവ്വാഴ്ചയുണ്ടായ നടപടികള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അന്ന് സഭാംഗങ്ങളെ നിഷ്കരുണം മര്‍ദിക്കുകയും അവിടെനിന്ന് പുറത്താക്കുകയും ചെയ്തു. ഞങ്ങളുടെ പാര്‍ട്ടിയുടെ നിരവധി നേതാക്കളെ പട്ന എസ്എസ്പിക്ക് മുന്നില്‍ വച്ച് ചവിട്ടി. മാധ്യമപ്രവര്‍ത്തകരെ പൊലീസും വിധാന്‍ സഭയിലെ മാര്‍ഷല്‍സും ചേര്‍ന്ന് മര്‍ദ്ദിച്ചു.

സഭാംഗങ്ങള്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് തേജസ്വി ചോദിച്ചു. ജനങ്ങളെ അവരുടെ വീടുകളില്‍ നിന്ന് പോലീസ് വലിച്ചിഴയ്ക്കുകയും ക്രിമിനല്‍ കുറ്റം കൂടാതെ ജയിലില്‍ അടയ്ക്കുകയും ചെയ്യും, തേജസ്വി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിധാന്‍സഭയില്‍ നിതീഷ് കുമാര്‍ അവകാശപ്പെട്ടത് പ്രതിപക്ഷ നേതാക്കള്‍ ഈ ബില്ലിന്‍റെ വിശദാംശങ്ങള്‍ മനസിലാക്കാതെ പ്രതികരിച്ചു എന്നാണ്.

‘പോലീസ് ഭേദഗതി നിയമം ബിഹാര്‍ മിലിട്ടറി പോലീസിനെ (ബിഎംപി) ഉദ്ദേശിച്ചുള്ളതാണ്. ഇത് ബോധ് ഗയയിലെ ബോധി ക്ഷേത്രം, ദര്‍ഭംഗ വിമാനത്താവളം, ബീഹാറിലെ മറ്റ് പ്രധാന വിനോദസഞ്ചാര, തന്ത്രപ്രധാന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ബിഎംപിയെ വിന്യസിച്ചിരിക്കുന്നത്. ഈ നിയമം സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആള്‍ക്കാരെ അറസ്റ്റുചെയ്യാന്‍ ബിഎംപിക്ക് അധികാരം നല്‍കുന്നു. ബോധി ക്ഷേത്രം പോലുള്ള സ്ഥലങ്ങളില്‍ ഒരാള്‍ വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, ലോക്കല്‍ പോലീസ് വന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് ബിഎംപി ജവാന്‍മാര്‍ കാത്തിരിക്കില്ല,’ നിതീഷ്കുമാര്‍ പറഞ്ഞു.

‘സിആര്‍പിസി ആക്റ്റ് 42 പ്രകാരം, അവരുടെ മുന്നില്‍ വെടിവയ്പുനടത്തുന്ന ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരമുണ്ട്. അത്തരമൊരു നിയമം ഇതിനകം നിലവിലുണ്ടെങ്കില്‍, അധിക നിയമത്തിന്‍റെ ആവശ്യകത എന്താണ്. നിതീഷ് കുമാര്‍ ബീഹാറിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.ഈ നിയമത്തിന്‍റെ മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്യുന്നില്ല, “തേജസ്വി തിരിച്ചടിച്ചു.’സഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടപ്പോള്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. പ്രതിപക്ഷത്തെ സഭയില്‍ നിന്ന് പുറത്താക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രി ഈ ബില്ലില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാവിന്‍റെ അഭാവത്തില്‍ സഭയെ അഭിസംബോധന ചെയ്യുകയും ചെയ്തു, “തേജസ്വി കൂട്ടിച്ചേര്‍ത്തു.

 

Maintained By : Studio3