Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിപദം : ദേശ്മുഖിനുപകരം എന്തുകൊണ്ട് പാട്ടീല്‍

മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് ദിലീപ് വാല്‍സ് പാട്ടീല്‍ അദ്ദേഹത്തിന്‍റെ മുന്‍ഗാമിയായ അനില്‍ ദേശ്മുഖില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ്. ദേശ്മുഖിനെതിരായ അഴിമതി ആരോപണത്തിന്‍റെ അന്വേഷണം ബോംബെ ഹൈക്കോടതി സിബിഐക്കു കൈമാറിയതിനെത്തുടര്‍ന്നാണ് ദേശ്മുഖിന് രാജിവെക്കേണ്ടിവന്നത്.

യാതൊരു വിവാദത്തിലും ഉള്‍പ്പെടാത്ത മൃദുഭാഷിയായ നേതാവാണ് 64 കാരനായ വാല്‍സ് പാട്ടീല്‍. മാധ്യമശ്രദ്ധ ഇഷ്ടപ്പെടുന്ന ദേശ്മുഖില്‍ നിന്ന് വ്യത്യസ്തമായി അവയെ ഒഴിഞ്ഞു നില്‍ക്കുന്ന പ്രകൃതമാണ് പുതിയ ആഭ്യന്തരമന്ത്രിക്കുള്ളത്.

താരത്തിളക്കത്തില്‍ താല്‍പ്പര്യമില്ല എന്നര്‍ത്ഥം. നിരവധി വിവാദങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ദേശ്മുഖിന് പകരമായി പാട്ടീലിനെ തെരഞ്ഞെടുത്തത് ഇക്കാരണത്താലാകാം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ക്യാമറകള്‍ക്ക് മുന്നിലേക്ക് എപ്പോഴും പോകുന്ന ഒരാളല്ല പാട്ടീല്‍. അത് അദ്ദേഹത്തിന്‍റെ സ്വഭാവത്തിലില്ല, രാഷ്ട്രീയ വ്യാഖ്യാതാവ് പ്രതാപ് അസ്ബെ പറഞ്ഞു. “എന്നാല്‍ അദ്ദേഹം നിശബ്ദമായി പ്രവര്‍ത്തിക്കും. ഇതുവരെ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളിലും അദ്ദേഹത്തിന് മാന്യമായ ഭരണ രേഖയുണ്ട്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാട്ടീലിന് മികച്ച പ്രതിച്ഛായയാണ് നിലവിലുള്ളത്. അത് തസ്തികയ്ക്ക് അനുയോജ്യമാണ്, ഒപ്പം സാഹചര്യങ്ങള്‍ക്കും അനുയോജ്യമാണ്.

മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് ഉന്നയിച്ച ആരോപണങ്ങള്‍ ദേശ്മുഖ് നേരിടുന്നുണ്ട്. നഗരത്തിലെ ബാറുകളില്‍ നിന്നും റെസ്റ്റോറെന്‍റുകളില്‍ നിന്നും 100 കോടി രൂപ സ്വരൂപിക്കാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി എന്നായിരുന്നു ആരോപണം. എന്‍സിപി മന്ത്രിയും വക്താവുമായ നവാബ് മാലിക് പറഞ്ഞു, “പാട്ടീല്‍ ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവാണ്. അദ്ദേഹത്തിന് ധാരാളം ധാരാളം ഭരണ പരിചയമുണ്ട്. അതിനാല്‍ ജോലി ഏറ്റെടുക്കാന്‍ പാര്‍ട്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടു.’ മറ്റാരെയും പാര്‍ട്ടി പരിഗണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ഇപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, അദ്ദേഹം ഈ പദവി ഏറ്റെടുക്കുമ്പോള്‍ അദ്ദേഹം തന്നെ പറഞ്ഞ മുന്‍ഗണനകളാണ് – അച്ചടക്കം കൊണ്ടുവരിക, പോലീസ് കേഡറിനെ ശക്തിപ്പെടുത്തുക, ഭരണപരമായ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കുക തുടങ്ങിയവ.

2019 നവംബറില്‍ സഖ്യസര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരമേറ്റപ്പോള്‍ ആഭ്യന്തരമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത് എന്‍സിപി നേതാവ് അജിത് പവാറിനെ ആയിരുന്നു. ശരദ് പവാറിനുശേഷം പാര്‍ട്ടിയുടെ രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് അജിത്. എന്നാല്‍ തനിക്കെതിരായ ജലസേചന അഴിമതി അന്വേഷണത്തിന്‍റെ വെളിച്ചത്തിലാണ് അജിത് പിന്മാറിയതെന്ന് എന്‍സിപി വൃത്തങ്ങള്‍ അറിയിച്ചു. അടുത്തതായി പാട്ടീലിനോട് അഭിപ്രായം ആരാഞ്ഞു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം സ്വയം ഒഴിവാകുകയായിരുന്നു. സ്റ്റേറ്റ് എന്‍സിപി പ്രസിഡന്‍റ് ജയന്ത് പാട്ടീല്‍, ദേശ്മുഖ്, വിദര്‍ഭയില്‍ നിന്ന് ഒരുനേതാവ് ഇങ്ങനെ വീണ്ടും അന്വേഷണം തുടങ്ങി . അത് അവസാനം ദേശ്മുഖില്‍ എത്തി. അജിത് പവാറിനെപ്പോലെ മറ്റ് ചില മുതിര്‍ന്ന നേതാക്കളും ആഭ്യന്തരമന്ത്രി പദവിയില്‍ വളരെ വിവാദത്തിലായിരുന്നു എന്നത് എന്‍സിപിയെ വെട്ടിലാക്കിയിരുന്നു.

ദേശ്മുഖ് വിവാദങ്ങളില്‍ അന്യനല്ല. നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണം അന്വേഷിക്കാന്‍ മഹാരാഷ്ട്ര സന്ദര്‍ശിച്ച ബീഹാര്‍ പോലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതിന് അദ്ദേഹം കടുത്ത പ്രതിഷേധം നേരിട്ടു. റിപ്പബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ സംസ്ഥാന ആഭ്യന്തര മന്ത്രാലയം ഒന്നിലധികം കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ലതാ മങ്കേഷ്കര്‍ തുടങ്ങിയവരുടെ ട്വീറ്റുകളില്‍ ദേശ്മുഖ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

പുതിയ ആഭ്യന്തരമന്ത്രി ദിലീപ് വാല്‍സ് പാട്ടീല്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ദത്താത്രെ വാള്‍സ് പാട്ടീലിന്‍റെ മകനാണ്. അദ്ദേഹം ആദ്യമായി ആദ്യമായി പവാറിന്‍റെ പേഴ്സണല്‍ അസിസ്റ്റന്‍റായി ജോലി ചെയ്യാന്‍ തുടങ്ങി.എന്‍സിപി പ്രസിഡന്‍റുമായി അടുത്ത ബന്ധം പുലര്‍ത്തിയ അദ്ദേഹം ക്രമേണ പാര്‍ട്ടിയിലെത്തി.1990 ല്‍ തന്‍റെ ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. 1999 ല്‍ വിലാസറാവു ദേശ്മുഖിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയായി. അതിനുശേഷം വൈദ്യുതി, മെഡിക്കല്‍ വിദ്യാഭ്യാസം, ഉന്നത, സാങ്കേതിക വിദ്യാഭ്യാസം, ധനകാര്യം, ആസൂത്രണം തുടങ്ങിയ വകുപ്പുകള്‍ വഹിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനും മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനെ നാല് വ്യത്യസ്ത കമ്പനികളായി വിഭജിക്കുന്നതിനുമുള്ള ചില തീരുമാനങ്ങള്‍ക്ക് എടുത്തത് പാട്ടീലാണ്. സംസ്ഥാനത്ത് കമ്പ്യൂട്ടര്‍ സാക്ഷരത വര്‍ധിപ്പിച്ച മഹാരാഷ്ട്ര നോളജ് കോര്‍പ്പറേഷന്‍റെ രൂപീകരണത്തിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 2009 മുതല്‍ 2014 വരെ മഹാരാഷ്ട്ര അസംബ്ലി സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Maintained By : Studio3